| Sunday, 24th October 2021, 11:54 am

ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ദേശവിരുദ്ധം: രാംദേവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ടി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ദേശീയ താല്‍പര്യത്തിന് എതിരാണെന്ന് യോഗ പരിശീലകന്‍ ബാബാ രാംദേവ്. ക്രിക്കറ്റും തീവ്രവാദവും ഒരേസമയം കളിക്കാവുന്ന ഒന്നല്ലെന്നും രാംദേവ് പറഞ്ഞു.

നിയന്ത്രണ രേഖയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോള്‍ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നത് രാഷ്ട്രധര്‍മത്തിന് എതിരാണെന്നാണ് രാംദേവ് പറയുന്നത്.

നേരത്തെ ടി-20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടത്തുന്നത് പുനരാലോചിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും പറഞ്ഞിരുന്നു.

‘ഇന്ത്യയും പാകിസ്ഥാനും തമ്മിലെ ബന്ധം അത്ര നല്ലതല്ല, അതുകൊണ്ട് തന്നെ മത്സരം നടത്തണമോ എന്ന് ഒന്നുകൂടി ആലോചിക്കണം,’ മന്ത്രി പറഞ്ഞു.

ജമ്മു കശ്മീരില്‍ ആളുകളെ തിരഞ്ഞുപിടിച്ചു കൊല്ലുകയാണെന്നും അദ്ദേഹം ആരോപിച്ചു. ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം തന്നെ പാകിസ്ഥാനെതിരെയാണ്.

മത്സരത്തിന്റെ ടിക്കറ്റുകള്‍ വില്‍പ്പനയ്‌ക്കെത്തി മണിക്കൂറുകള്‍ക്കകമാണ് വിറ്റുപോയത്.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണം ഇരുവരും ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ വരാറുള്ളത്.

ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യു.എ.ഇയിലും ഒമാനിലുമായാണ് ലോകകപ്പ് നടക്കുന്നത്. നാല് വേദികളിലായാവും മത്സരങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: India-Pakistan T20 World Cup Match Against National Interest: Ramdev

Latest Stories

We use cookies to give you the best possible experience. Learn more