| Saturday, 20th July 2024, 3:04 pm

പന്ത്രണ്ട് പതിമൂന്നാക്കാന്‍ അവര്‍ വരുന്നു; ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ട്രെയ്‌ലര്‍ ശ്രീലങ്കയില്‍ നിന്നുതന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കന്‍ പര്യടനത്തിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. മൂന്ന് ടി-20കളും അത്ര തന്നെ ഏകദിനങ്ങളുമാണ് ഇന്ത്യ ലങ്കന്‍ മണ്ണില്‍ കളിക്കുക. ജൂലൈ 27ന് ആരംഭിക്കുന്ന പര്യടനത്തിലെ ടി-20 പരമ്പരയാണ് ആദ്യം നടക്കുക.

മൂന്ന് മത്സരങ്ങളുടെ ടി-20 പരമ്പരക്ക് ശേഷം കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയമാണ് ഏകദിന പോരാട്ടങ്ങള്‍ക്ക് വേദിയാവുക. രോഹിത് ശര്‍മയാണ് ഏകദിന ടീമിന്റെ നായകന്‍.

രോഹിത് ശര്‍മക്കൊപ്പം വിരാട് കോഹ്‌ലിയും ഏകദിന സ്‌ക്വാഡിനൊപ്പമുണ്ട് എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. ഇരുവരുമൊന്നിച്ച് ലങ്കന്‍ മണ്ണില്‍ കളിച്ചപ്പോഴെല്ലാം തന്നെ ഇന്ത്യ വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ 12 തവണയും രോ-കോ സഖ്യത്തിന്റെ കരുത്തില്‍ ഇന്ത്യ ലങ്കയില്‍ വിജയിച്ചുകയറി.

കഴിഞ്ഞ 12 വര്‍ഷമായി രോഹിത്തും വിരാടും ഒന്നിച്ചപ്പോഴെല്ലാം ശ്രീലങ്കന്‍ മണ്ണില്‍ ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പ് ഫൈനലിലാണ് ഇന്ത്യയും ശ്രീലങ്കയും അവസാനമായി ഏകദിനത്തില്‍ ലങ്കന്‍ മണ്ണിലേറ്റുമുട്ടിയത്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയം തന്നെയായിരുന്നു വേദി.

അന്ന് മുഹമ്മദ് സിറാജിന്റെ സംഹാര താണ്ഡവത്തില്‍ പത്ത് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചുകയറിയത്.

മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 16ാം ഓവര്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ലങ്കയുടെ പത്ത് വിക്കറ്റും ഇന്ത്യന്‍ ബൗളര്‍മാര്‍ പിഴുതെറിഞ്ഞിരുന്നു. 50 റണ്‍സ് മാത്രമാണ് സിംഹളപ്പടയ്ക്ക് കണ്ടെത്താന്‍ സാധിച്ചത്.

ഇന്ത്യക്കായി മുഹമ്മദ് സിറാജ് ഏഴ് ഓവറില്‍ 21 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയപ്പോള്‍ 2.2 ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വഴങ്ങി ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും പിഴുതെറിഞ്ഞു. ബുംറയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വെറും 6.1 ഓവറില്‍ ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ വിജയം സ്വന്തമാക്കുകയായിരുന്നു.

ഇതിന് മുമ്പ് നടന്ന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യ 41 റണ്‍സിന്റെ ജയവും സ്വന്തമാക്കിയിരുന്നു.

ഓഗസ്റ്റ് രണ്ടിനാണ് ഇന്ത്യ ഏകദിന മത്സരങ്ങള്‍ക്കിറങ്ങുന്നത്.

ഏകദിന സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, റിയാന്‍ പരാഗ്, അക്സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ.

ഇന്ത്യ – ശ്രീലങ്ക  ഏകദിന പരമ്പര

ആദ്യ മത്സരം: ഓഗസ്റ്റ് 2, വെള്ളി – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

രണ്ടാം മത്സരം: ഓഗസ്റ്റ് 4, ഞായര്‍ – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

അവസാന മത്സരം: ഓഗസ്റ്റ് 7, ബുധന്‍ – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

Content Highlight: India never Lose any ODI in Last 12 years when Rohit Sharma and Virat Kohli Played together in Sri Lanka

We use cookies to give you the best possible experience. Learn more