| Sunday, 23rd January 2022, 10:55 pm

ജയിക്കാവുന്ന കളിയും കൈവിട്ടു; നാണം കെട്ട് 'സംപൂജ്യരായി' ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-സൗത്ത് ആഫ്രിക്ക ഏകദിന പരമ്പയിലെ അവസാന മത്സരവും തോറ്റ് ഇന്ത്യ. ഇതോടെ മൂന്ന് ഏകദിനങ്ങളിലും തോറ്റ് പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക് കീഴില്‍ അടയറവെച്ചാണ് ഇന്ത്യ തിരികെ വിമാനം കയറാനൊരുങ്ങുന്നത്.

ടെസ്റ്റ് പരമ്പരയിലെ തോല്‍വി ഏകദിനത്തില്‍ മറികടക്കാം എന്ന ക്യാപ്റ്റന്‍ രാഹുലിന്റെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ വീണ വെള്ളിടിയായിരുന്നു പ്രോട്ടീസിനോടേറ്റ തോല്‍വി. മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര വൈറ്റ് വാഷോടെയാണ് ദക്ഷിണാഫ്രിക്ക നേടിയത്.

ആദ്യ രണ്ടു മത്സരം ജയിച്ച് പരമ്പര നേരത്തേ തന്നെ ദക്ഷിണാഫ്രിക്ക നേടിയിരുന്നതിനാല്‍ ആശ്വാസജയം തേടിയായിരുന്നു ഇന്ത്യ കളത്തിലിറങ്ങിയത്.

ജയിക്കാമായിരുന്നമത്സരമാണ് ഞായറാഴ്ച ഇന്ത്യ കൈവിട്ടു കളഞ്ഞത്. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 288 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് 283 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.

മുന്‍ നിരയും വാലറ്റവും പൊരുതിയെങ്കിലും മധ്യനിര തകര്‍ന്നത് ഇത്തവണയും ഇന്ത്യയ്ക്ക് വിനയായി. മുന്‍ നായകന്‍ വിരാട് കോഹ്‌ലി (65), ഓപ്പണര്‍ ശിഖര്‍ ധവാന്‍ (61) വാലറ്റത്ത് ദീപക് ചഹറും (54) സൂര്യകുമാര്‍ യാദവും (39) മികച്ച പോരാട്ടം നടത്തിയെങ്കിലും പിന്തുണ നല്‍കാന്‍ ആരുമില്ലാതെ ഇന്ത്യ വീഴുകയായിരുന്നു.

കോഹ്‌ലി 84 പന്തുകളില്‍ അഞ്ചു ബൗണ്ടറികളുമായാണ് 65 റണ്‍സ് നേടിയത്്. ധവാന്‍ 73 പന്തുകളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്സറും പറത്തി. വാലറ്റത്ത് പൊരുതിക്കളിച്ച ചഹാര്‍ 34 പന്തുകളില്‍ അര്‍ദ്ധശതകം പിന്നിട്ടു. നിന്നുമാണ് അരസെഞ്ച്വറി നേടിയത്.

ശ്രേയസ് അയ്യര്‍ക്കും കാര്യമായ സംഭവന നല്‍കാനായില്ല. നായകന്‍ കെ.എല്‍. രാഹുല്‍ ഒമ്പതു റണ്‍സിനു പുറത്തായപ്പോള്‍ യുവതാരം ഋഷഭ് പന്ത് സംപൂജ്യനായി മടങ്ങി.

നേരത്തേ ദക്ഷിണാഫ്രിക്കയ്ക്കായി മുന്‍ നായകന്‍ ക്വിന്റണ്‍ ഡി കോക്ക് സെഞ്ച്വറിയും (124) റാസി വാന്‍ ഡസന്റെ അര്‍ദ്ധശതകവും (52) നേടിയിരുന്നു.

മൂന്നിന് 70 റണ്‍സെന്ന നിലയില്‍ ക്രീസില്‍ ഒന്നിച്ച ഇരുവരും ടീം സ്‌കോര്‍ 214ല്‍ നില്‍ക്കവെയാണ് പിരിഞ്ഞത്. ഏഴാം വിക്കറ്റില്‍ മില്ലര്‍-പ്രെട്ടോറിയസ് കൂട്ടുകെട്ട് നേടിയ 44 റന്‍സ് കൂട്ടുകെട്ടാണ് പ്രോട്ടീസിനെ 287ല്‍ എത്തിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: India loses in third ODI,  South Africa wins the series

We use cookies to give you the best possible experience. Learn more