ഇന്ത്യയെ ചാമ്പലാക്കി ലങ്ക; സ്പിന്നര്‍ക്കെതിരെ മുട്ടുകുത്തി ഇന്ത്യ!
Sports News
ഇന്ത്യയെ ചാമ്പലാക്കി ലങ്ക; സ്പിന്നര്‍ക്കെതിരെ മുട്ടുകുത്തി ഇന്ത്യ!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 4th August 2024, 10:18 pm

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കനത്ത പരാജയം. ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 32 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 240 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 42.2 ഓവറില്‍ 208 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ലങ്കയുടെ മിന്നും സ്പിന്‍ ബൗളിങ്ങിലാണ് ഇന്ത്യ തകര്‍ന്നത്. 10 ഓവര്‍ എറിഞ്ഞ് 33 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് നേടിയ ജെഫ്രി വാന്‍ഡര്‍സെയ് ആണ് കളിയിലെ താരം. ക്യാപ്റ്റന്‍ ചരിത് അസലങ്ക മൂന്ന് വിക്കറ്റും നേടി.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. 44 പന്തില്‍ നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 64 റണ്‍സാണ് ക്യാപ്റ്റന്‍ അടിച്ച് കൂട്ടിയത്. എന്നാല്‍ രോഹിത്തിനെ പുറത്താക്കി ലങ്കയുടെ ജെഫ്രി വാന്‍ഡര്‍സെയ് തന്റ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു പിന്നീട് അഞ്ച് വിക്കറ്റുകളും സ്വന്തമാക്കിയത്.

അവസാന ഘട്ടത്തില്‍ അക്‌സര്‍ പട്ടേല്‍ 44 റണ്‍സ് നേടി പൊരുതിയെങ്കിലും വിജയത്തിലെത്താന്‍ സാധിച്ചില്ല.

വൈസ്‌ക്യാപ്റ്റന്‍ ഗില്‍ 35 റണ്‍സില്‍ പുറത്തായപ്പോള്‍ വിരാട് കോഹ്‌ലി 14 റണ്‍സിന് മടങ്ങി ആരാധകരെ നിരാശരാക്കി. തുടര്‍ന്ന് ശിവം ദുബെയെ പൂജ്യം റണ്‍സിന് ജെഫ്രി പുറത്താക്കി വീണ്ടും വേട്ട തുടങ്ങി. പിന്നീട് ശ്രേയസ് അയ്യരേയും കീപ്പര്‍ കെ.എല്‍ രാഹുലിനേയും പറഞ്ഞയിച്ച് ഇന്ത്യയെ വരച്ചവരയില്‍ നിര്‍ത്തിക്കുകയായിരുന്നു ജെഫ്രി. 33 റണ്‍സ് വഴങ്ങിയാണ് താരം ആറ് വിക്കറ്റ് നേടിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് കനത്ത തിരിച്ചടി നല്‍കിയാണ് ഇന്ത്യ തുടങ്ങിയത്. ആദ്യ ഓവറിനെത്തിയ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് ഓപ്പണര്‍ പാതും നിസങ്കയെ സൈഡ് എഡ്ജില്‍ കുരുക്കി കീപ്പര്‍ കെ.എല്‍ രാഹുലിന്റെ കയ്യിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ 56 റണ്‍സ് നേടി ലങ്കയുടെ നെടുന്തൂണായി നിന്ന നിസങ്കയ്ക്ക് ഗോള്‍ഡന്‍ ഡക്കായാണ് കളത്തില്‍ നിന്നും മടങ്ങേണ്ടി വന്നത്.

അവിഷ്‌ക ഫെര്‍ണാണ്ടോ 62 പന്തില്‍ 40 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യന്‍ സ്റ്റാര്‍ യങ് ബോളര്‍ വാഷിങ്ടണ്‍ സുന്ദറാണ് താരത്തെ പുറത്താക്കി ഇന്ത്യക്ക് രണ്ടാമത്തെ വിക്കറ്റ് നേടിക്കൊടുത്തത്. തുടര്‍ന്ന് 30 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസിനെയും സുന്ദര്‍ ഒരു എല്‍.ബി.ഡബ്ല്യുവില്‍ വീഴ്ത്തി.

അവസാന ഘട്ടത്തില്‍ ലങ്കയ്ക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് ദുനിത് വെല്ലാലഗെയും കമിന്ദു മെന്‍ഡിസുമാണ്. ഏഴാമനായി ഇറങ്ങിയ ദുനിത് 35 പന്തില്‍ നിന്ന് രണ്ട് സിക്സും ഒരു ഫോറും അടക്കം 39 റണ്‍സാണ് നേടിയത്.

14 റണ്‍സിന് സതീര സമരവിക്രമയെ അക്‌സര്‍ പട്ടേലും പുറത്താക്കിയതോടെ ക്യാപ്റ്റന്‍ ചരിത് അസലങ്കയെ 25 റണ്‍സിന് പുറത്താക്കി സുന്ദര്‍ തന്റെ മൂന്നാം വിക്കറ്റും നേടി.

 

Content Highlight: India Lose In Second ODI Against Sri Lanka