COVID-19
മേയ് മാസത്തില്‍ ഇന്ത്യയില്‍ 60 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചു; സിറോ സര്‍വേ പുറത്തുവിട്ട് ഐ.സി.എം.ആര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 11, 04:35 am
Friday, 11th September 2020, 10:05 am

ന്യൂദല്‍ഹി: ഇന്ത്യയില്‍ മേയ് മാസത്തില്‍ തന്നെ 60 ലക്ഷം കൊവിഡ് രോഗികളുണ്ടായിരിക്കാമെന്ന് ഐ.സി.എം.ആര്‍. ദേശീയാടിസ്ഥാനത്തില്‍ ഐ.സി.എം.ആര്‍ നടത്തിയ സിറോ സര്‍വേയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

രാജ്യത്തെ പ്രായപൂര്‍ത്തിയായ 0.73 ശതമാനം പേര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ടാകാമെന്നും സര്‍വേയില്‍ പറയുന്നു. 21 സംസ്ഥാനങ്ങളിലെ 28000 പേരിലാണ് സര്‍വേ നടത്തിയത്.

മേയ് 11 മുതല്‍ ജൂണ്‍ നാല് വരെയായിരുന്നു സര്‍വേ. 18-45 നും പ്രായമായ 43.3 ശതമാനം പേര്‍ക്ക് രോഗം ബാധിച്ചിരിക്കാമെന്നാണ് സിറോ സര്‍വേയില്‍ പറയുന്നു.

46നും 60 നും ഇടയില്‍ പ്രായമുള്ള 39.5 ശതമാനം പേര്‍ക്കും രോഗം ബാധിച്ചു. 64,68,388 പേര്‍ക്ക് മേയ് മാസത്തില്‍ രോഗം ബാധിച്ചുവെന്നാണ് സിറോ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐ.സി.എം.ആര്‍ വിലയിരുത്തുന്നത്.

അതേസമയം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുപ്രകാരം ഇന്ത്യയില്‍ 45,62,415 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറില്‍ 96,551 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1209 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

76271 പേര്‍ക്കാണ് കൊവിഡ് മൂലം രാജ്യത്ത് ജീവന്‍ നഷ്ടമായത്.

65,88,163 പേര്‍ക്ക് രോഗം ബാധിച്ച അമേരിക്കയാണ് രോഗബാധിതരുടെ പട്ടികയില്‍ ലോകത്ത് ഒന്നാമത്. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്.

42,39,763 പേര്‍ക്ക് രോഗം ബാധിച്ച ബ്രസീല്‍ പട്ടികയില്‍ മൂന്നാമതാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India Likely Had 6.4 Million Covid Cases By May, Says ICMR’s Sero Survey