' മുസ്‌ലിങ്ങളെ ലക്ഷ്യമിട്ട് കൊല്ലുന്നു'; ഇന്ത്യ ഇസ്‌ലാമോഫോബിക്കെന്ന് പാക് പ്രധാനമന്ത്രി
World News
' മുസ്‌ലിങ്ങളെ ലക്ഷ്യമിട്ട് കൊല്ലുന്നു'; ഇന്ത്യ ഇസ്‌ലാമോഫോബിക്കെന്ന് പാക് പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th October 2020, 11:54 pm

ഇസ്‌ലാമാബാദ്:സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന ഇസ്‌ലാമോഫോബിയയെക്കുറിച്ച് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ ബര്‍ഗിന് കത്തയച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

ലോകമെമ്പാടും വിദ്വേഷം, തീവ്രവാദം, അക്രമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതായി ഇമ്രാഖാന്‍ സുക്കര്‍ ബര്‍ഗിന് അയച്ച കത്തില്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ മുസ്‌ലിങ്ങളെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നെന്നും അപമാനിക്കുന്നെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇസ്‌ലാമോഫോബിയ
പ്രചരിപ്പിക്കുന്നതും ഇസ്‌ലാമിനെതിരെ വിദ്വേഷം ഉണ്ടാക്കുന്ന പ്രചരണവും അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു.

ചില രാജ്യങ്ങളില്‍ മുസ്‌ലിങ്ങള്‍ക്ക് അവരുടെ പൗരത്വ അവകാശങ്ങളും വസ്ത്രധാരണത്തിനും ആരാധനയ്ക്കുമുള്ള ജനാധിപത്യപരമായ വ്യക്തിഗത തെരഞ്ഞെടുപ്പുകളും നിഷേധിക്കപ്പെടുന്നുവെന്നും ഖാന്‍ കത്തില്‍ പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരെയും ഇമ്രാന്‍ ഖാന്‍ കത്തില്‍ പരാമര്‍ശം നടത്തിയിട്ടുണ്ട്. പൗരത്വ  ഭേദഗതി നിയമത്തെക്കുറിച്ചും പൗരത്വ പട്ടികയെക്കുറിച്ചുമാണ്‌ ഇമ്രാന്‍ ഖാന്റെ പരാമര്‍ശം.

‘ഇന്ത്യയിലെ, മുസ്‌ലിം വിരുദ്ധ നിയമങ്ങളും സി.എ.എ, എന്‍.ആര്‍.സി പോലുള്ള നടപടികളും മുസ്‌ലിങ്ങളെ ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങളും കൊറോണ വൈറസിന് മുസ്‌ലിങ്ങളെ കുറ്റപ്പെടുത്തുന്നതും ഇസ്‌ലാമോഫോബിയയുടെ മ്ലേച്ഛമായ രീതിയുടെ പ്രതിഫലനമാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ ഖാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണ്‍ ക്ലാസില്‍ കാണിച്ചതിന്റെ പേരില്‍ ഫ്രാന്‍സില്‍ ചരിത്രാധ്യാപകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിവാദങ്ങള്‍ പുകയുമ്പോഴാണ് മാക്രോണിനെതിരെ വിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയത്.

കൂടുതല്‍ ധ്രുവീകരണവും പാര്‍ശ്വവത്കരണവും സൃഷ്ടിക്കുകയല്ല മാക്രോണ്‍ ഈ സമയത്ത് ചെയ്യേണ്ടതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

അക്രമം അഴിച്ചുവിട്ട തീവ്രവാദികളെ ആക്രമിക്കുന്നതിന് പകരം മാക്രോണ്‍ ഇസ്ലാമിനെതിരെ തിരിഞ്ഞ് ഇസ്‌ലാമോഫോബിയ സൃഷ്ടിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: India is  Islamophobia, says pak pm