വെടിക്കെട്ട് എന്നൊക്കെ പറഞ്ഞാ കുറഞ്ഞ് പോകും, ഹൈദരബാദ് പൂരപ്പറമ്പാക്കി ഇന്ത്യ ലോകം കീഴടക്കി!
Sports News
വെടിക്കെട്ട് എന്നൊക്കെ പറഞ്ഞാ കുറഞ്ഞ് പോകും, ഹൈദരബാദ് പൂരപ്പറമ്പാക്കി ഇന്ത്യ ലോകം കീഴടക്കി!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 12th October 2024, 9:32 pm

ബംഗ്ലാദേശിനെതിരെ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ഇന്ത്യ. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 20 ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ് ഇന്ത്യന്‍ വെടിക്കെട്ട് വീരന്‍മാര്‍ അടിച്ചെടുത്തത്. ഓപ്പണര്‍ സഞ്ജു സാംസണിന്റെ ഐതിഹാസികമായ സെഞ്ച്വറി നേട്ടമാണ് ഇന്ത്യയെ ഭീമന്‍ സ്‌കോറില്‍ എത്തിച്ചത്.

ഇതോടെ ഇന്റര്‍നാഷണല്‍ ടി-20 ചരിത്രത്തില്‍ വമ്പന്‍ റെക്കോഡ് സൃഷ്ടിക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്. ടി-20യിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കാനാണ് ഇന്ത്യക്ക് സാധിച്ചത്.

ടി-20യില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ടീം, സ്‌കോര്‍, എതിരാളി, വേദി, വര്‍ഷം

ഇന്ത്യ – 297/6 – ബംഗ്ലാദേശ് – ഹൈദരബാദ് – 2024

അഫ്ഗാനിസ്ഥാന്‍ – 278/3 – അയര്‍ലാന്‍ഡ് – ഡെറാഡൂണ്‍ – 2019

ഇംഗ്ലണ്ട് – 267/3 – വെസ്റ്റ് ഇന്ഡീസ് – ട്രിനിഡാഡ് – 2023

മത്സരത്തില്‍ രണ്ടാം ഓവറിനായി എത്തിയ ബംഗ്ലാദേശ് ബൗളര്‍ തസ്‌കിന്‍ അഹമ്മദിന്റെ അവസാന നാല് പന്തില്‍ തലങ്ങും വിലങ്ങും തുടര്‍ച്ചയായി ഫോര്‍ അടിച്ചാണ് സഞ്ജു തുടങ്ങിയത്. പിന്നീട് റാഷിദ് ഹൊസൈന്റെ ഓവറില്‍ അഞ്ച് സിക്‌സര്‍ തുടര്‍ച്ചയായി അടിച്ച് അമ്പരപ്പിക്കുകയായിരുന്നു സഞ്ജു. 47 പന്തില്‍ നിന്ന് 11 ഫോറും 8 സിക്‌സും ഉള്‍പ്പെടെ 111 റണ്‍സാണ് താരം നേടിയത്. 40ാം പന്തില്‍ ഫോര്‍ നേടിയാണ് സഞ്ജു ഫോര്‍മാറ്റിലെ ആദ്യ സെഞ്ച്വറി നേടുന്നത്. ശേഷം മുഫ്തഫിസൂറിന്റെ പന്തില്‍ പുറത്താകുകയായിരുന്നു താരം.

മത്സരത്തിലെ മൂന്നാം ഓവറില്‍ അഭിഷേക് ശര്‍മ നാല് റണ്‍സിന് തന്‍സിം ഹസന്റെ ഇരയായപ്പോള്‍ ശേഷം ഇറങ്ങിയ സൂര്യയും ഇടിവെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. നിലവില്‍ 35 പന്തില്‍ 5 സിക്‌സും 8 ഫോറും ഉള്‍പ്പെടെ 75 റണ്‍സ് നേടിയാണ് സൂര്യ മടങ്ങിയത്.

ശേഷം എത്തിയ റിയാന്‍ പരാഗ് 13 പന്തില്‍ നാല് സിക്‌സും ഒരു ഫോറും അടക്കം 34 റണ്‍സും ഹര്‍ദിക് പാണ്ഡ്യ 18 പന്തില്‍ നാല് സിക്‌സും നാല് ഫോറും അടക്കം 47 റണ്‍സും നേടി താണ്ഡവമാടിയാണ് മടങ്ങിയത്.

ബിഗ് ബിറ്റിന് ശ്രമിച്ച നിതീഷ് കുമാര്‍ ക്യാച്ചില്‍ കുരുങ്ങി പുറത്തായപ്പോള്‍ റിങ്കു സിങ് ലാസ്റ്റ് ബോളില്‍ സിക്‌സര്‍ അടിച്ച് ഫിനിഷ് ചെയ്ത് ഫിനിഷ് ചെയ്തത് എട്ട് റണ്‍സ് നേടിക്കൊണ്ടായിരുന്നു.

ബംഗ്ലാദേശിന് വേണ്ടി തന്‍സിം ഹസന്‍ സാക്കിബ് മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ തസ്‌കിന്‍ അഹമ്മദ്, മുഷ്ഫിഖര്‍ റഹ്‌മാന്‍, മുഹമ്മദുള്ള എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സാണ് നേടിയത്.

 

Content Highlight: India In Great Record Achievement In T-20I