85 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രമെഴുതി രോഹിത്തും പിള്ളേരും
Cricket
85 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രമെഴുതി രോഹിത്തും പിള്ളേരും
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 1st October 2024, 4:24 pm

ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് സ്വന്തമാക്കി ഇന്ത്യ. ബംഗ്ലാദേശ് ഉയര്‍ത്തിയ 95 റണ്‍സ് ഇന്ത്യ ഏഴ് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. കാണ്‍പൂരില്‍ നടന്ന മത്സരത്തിന്റെ രണ്ട് ദിവസങ്ങള്‍ മഴമൂലം നഷ്ടമായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യക്കായി യശ്വസി ജെയ്‌സ്വാള്‍ 45 പന്തില്‍ 51 റണ്‍സും വിരാട് കോഹ്‌ലി 37 പന്തില്‍ 29 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ അനായാസം വിജയിക്കുകയായിരുന്നു. ഈ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒരു മെയ്ഡന്‍ ഓവറുകളും ഇല്ലാതെ ടെസ്റ്റില്‍ ചെയ്‌സ് ചെയ്ത് വിജയിക്കുന്ന രണ്ടാമത്തെ ടീമെന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇതിന് മുമ്പ് ഇത്തരത്തിലൊരു നേട്ടം പിറവിയെടുത്തത് 1939ലായിരുന്നു. സൗത്ത് ആഫ്രിക്കക്കെതിരെ ഇംഗ്ലണ്ടായിരുന്നു ഇത്തരത്തില്‍ ഒരു മെയ്ഡന്‍ ഓവറുകളും ഇല്ലാതെ ടെസ്റ്റില്‍ ചെയ്‌സ് ചെയ്ത് വിജയിച്ചത്.

അതേസമയം ആദ്യ ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ബംഗ്ലാദേശ് 233 റണ്‍സാണ് നേടിയത്. മോമിനുല്‍ ഹഖിന്റെ സെഞ്ച്വറിയാണ് ബംഗ്ലാദേശിന് തുണയായത്. 194 പന്തില്‍ 107 റണ്‍സാണ് മോമിനുല്‍ നേടിയത്. 17 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.

ഇന്ത്യന്‍ ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും ആര്‍. അശ്വിന്‍, ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 285 റണ്‍സിന് ഒമ്പത് വിക്കറ്റ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യക്കായി യശ്വസ്വി ജെയ്വാള്‍ 51 പന്തില്‍ 72 റണ്‍സും 43 പന്തില്‍ 68 റണ്‍സും നേടി കെ.എല്‍ രാഹുലും മികച്ച പ്രകടനം നടത്തി. 35 പന്തില്‍ 47 റണ്‍സ് നേടി വിരാട് കോഹ്ലിയും നിര്‍ണായകമായി.

ബംഗ്ലാദേശ് ബൗളിങ്ങില്‍ മെഹദി ഹസന്‍ മിറാസ്, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ നാല് വീതം വിക്കറ്റുകള്‍ നേടി തകര്‍പ്പന്‍ പ്രകടനം നടത്തി. ഹസന്‍ മഹമൂദ് ഒരു വിക്കറ്റും സ്വന്തമാക്കി.

രണ്ടാം ഇന്നിങ്സില്‍ ബംഗ്ലാദേശിനെ വെറും 146 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കരുത്തുകാട്ടിയത്. ഇന്ത്യക്കായി ബുംറ, അശ്വിന്‍, ജഡേജ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ ബംഗ്ലാദേശ് തകരുകയായിരുന്നു. ആകാശ് ദീപ് ഒരു വിക്കറ്റും നേടി. അര്‍ധസെഞ്ച്വറി നേടിയ ഷാദ്മാന്‍ ഇസ്ലാം മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ പിടിച്ചുനിന്നത്. 101 പന്തില്‍ 50 റണ്‍സാണ് താരം നേടിയത്.

 

Content Highlight: India Historical Win Against Bangladesh