Advertisement
national news
സൈനിക തലം മുതല്‍ പ്രതിരോധ മന്ത്രാലയം വരെ ചര്‍ച്ചകള്‍ നടത്തിയിട്ടും എന്താണ് ഫലം?; ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ വ്യക്തത ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 05, 11:50 am
Saturday, 5th September 2020, 5:20 pm

ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചകളെ സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കോണ്‍ഗ്രസ്. കേന്ദ്ര പ്രതിരോധ മന്ത്രിയും ചൈനയുടെ ഉദ്യോഗസ്ഥരും തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

രാജ്യത്ത് വീണ്ടും വര്‍ധിച്ച് വരുന്ന അതിര്‍ത്തി സംഘര്‍ഷത്തില്‍ അയവ് വരുത്താന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ചൈനയുടെ ജനറല്‍ വെയി ഫെന്‍ഗെയും മോസ്‌കോയില്‍ വെച്ച്് രണ്ട് മണിക്കൂറിലേറെ ചര്‍ച്ച നടത്തിയിരുന്നു.

രാജ്യത്ത് ഒരു പ്രധാന പ്രശ്‌നം നടക്കുമ്പോള്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും രാജ്യത്തെ വിശ്വാസത്തിലെടുക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

ലഡാക്ക് ചൈന സംഘര്‍ഷം തുടങ്ങിയത് മുതല്‍ സൈനിക തല ചര്‍ച്ചകള്‍ മുതല്‍ പ്രതിരോധ മന്ത്രാലയം വരെ നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇത്രയധികം ചര്‍ച്ചകള്‍ നടന്നിട്ടും അതില്‍ നിന്നും എന്ത് ഫലമാണ് ഉണ്ടായിട്ടുള്ളതെന്നും സുര്‍ജേവാല ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പോസ്റ്റ് ചെയ്തു.

‘ഇവരുടെ ചര്‍ച്ചകള്‍ എന്തിനെക്കുറിച്ചായിരുന്നു, എന്താണ് സംഭവിച്ച്‌കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും എപ്പോഴെങ്കിലും രാജ്യത്തെ വിശ്വാസത്തിലെടുത്ത് സംസാരിക്കുമോ? ,’ അദ്ദേഹം ചോദിച്ചു.

1962 ന് ശേഷം രാജ്യത്ത് ഇതുപോലൊരു സംഭവം ഉണ്ടാകുന്നത് ആദ്യമാണെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ഹര്‍ഷ വര്‍ധന്റെ പ്രതികരണത്തോടും സുര്‍ജേവാല പ്രതികരിച്ചു.

‘ചൈനീസ് വക്താക്കളുമായുള്ള ആവര്‍ത്തിച്ചുള്ള സംഭാഷണത്തിന്റെ ഫലം എന്താണെന്നതാണ് പ്രധാനം. ചൈനീസ് ഭാഗം അതിക്രമങ്ങള്‍ കുറയുമെന്ന് എന്താണ് നമുക്ക് ഉറപ്പുള്ളത്,’ സുര്‍ജേവാല ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചോദിച്ചു.

ഇന്ത്യയെ വീണ്ടെടുക്കുന്നതിനും ചൈനീസ് സേനയെ പിന്തിരിപ്പിക്കുന്നതിനും എന്ത് ചെയ്യുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം വേണമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India China face-off; Congress seek more clarity on the issue