| Sunday, 25th February 2024, 7:35 pm

ടെസ്റ്റ് ചരിത്രത്തിൽ ഇതാദ്യം; മറ്റൊരു ടീമിനുമില്ലാത്ത നേട്ടം സ്വന്തമാക്കി ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് മത്സരത്തിലെ രണ്ടാം ദിവസം റാഞ്ചിയില്‍ അവസാനിച്ചിരിക്കുകയാണ്. രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 145 റണ്‍സിന് പുറത്താവുകയായിരുന്നു.

192 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 40 റണ്‍സിന് വിക്കറ്റുകള്‍ ഒന്നും നഷ്ടമാവാതെയാണ് ഉള്ളത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 27 പന്തില്‍ 24 റണ്‍സും യശ്വസി ജെയ്‌സ്വാള്‍ 21 പന്തില്‍ 16 റണ്‍സ് നേടി ക്രീസില്‍ ഉണ്ട്.

ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഇന്ത്യ 307 റണ്‍സിന് പുറത്താവുകയായിരുന്നു. മത്സരത്തില്‍ ഒരു നേട്ടം സ്വന്തമാക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്നിങ്‌സില്‍ അമ്പയേഴ്‌സ് കോളില്‍ നാല് വിക്കറ്റ് നഷ്ടമപ്പെടുന്ന ആദ്യ ടീമെന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യന്‍ താരങ്ങളായ ശുഭ്മന്‍ ഗില്‍, രജത് പടിതാര്‍, ആര്‍.അശ്വിന്‍, ആകാശ് ദീപ് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് അമ്പയേഴ്‌സ് കോളിലൂടെ നഷ്ടമായത്. നാല് താരങ്ങളും എല്‍.ബി.ഡബ്യു ആയാണ് പുറത്തായത്.

24.1 ഓവറില്‍ ഗില്ലിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 65 പന്തില്‍ 38 റണ്‍സ് നേടിയ ഗില്ലിനെ ഷോയിബ് ബഷീര്‍ ആണ് പുറത്താക്കിയത്. 34.3 ഓവറില്‍ രജത് പടിതാറിനേയും ബഷീര്‍ പവലിയനിലേക്ക് മടക്കി അയച്ചു. 42 പന്തില്‍ 17 റണ്‍സ് നേടിക്കൊണ്ടായിരുന്നു പടിതാര്‍ പുറത്തായത്.

മത്സരത്തില്‍ 55.2 ഓവറില്‍ അശ്വിനെയും ഇന്ത്യക്ക് നഷ്ടമായി. 13 പന്തില്‍ ഒരു റണ്‍സ് നേടിയ അശ്വിനെ ടോം ഹാര്‍ട്‌ലി ആണ് പുറത്താക്കിയത്. 29 പന്തില്‍ ഒമ്പത് റണ്‍സ് നേടി ആകാശ് ദീപും പുറത്തായി. 100.6 ഓവറില്‍ ഷോയിബ് ബഷീര്‍ ആയിരുന്നു ആകാശിനെ പുറത്താക്കിയത്.

അതേസമയം രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ തകര്‍ത്തത് ആര്‍.അശ്വിനും കുല്‍ദീപ് യാദവുമാണ്. അശ്വിന്‍ അഞ്ച് വിക്കറ്റും കുല്‍ദീപ് നാല് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇംഗ്ലണ്ട് 145 റണ്‍സിന് പുറത്താവുകയായിരുന്നു.

Content Highlight: India become the first team to lose 4 wickets due to umpires call in a Test innings

We use cookies to give you the best possible experience. Learn more