| Saturday, 13th July 2024, 7:33 pm

സിംബാബ്‌വെയെ വീഴ്ത്തിയ ഇന്ത്യക്ക് അര്‍ധസെഞ്ച്വറി നേട്ടം; അടിച്ചുകയറിയത് പാകിസ്ഥാന്റെ റെക്കോഡിനൊപ്പം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-സിംബാബ്വെ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യക്ക് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ജയത്തോടെ പരമ്പര 3-1ന് സ്വന്തമാക്കാനും ഗില്ലിനും കൂട്ടര്‍ക്കും സാധിച്ചു. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 15.2 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഈ വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. 50 ഓവര്‍സീസ് വിജയങ്ങള്‍ എന്ന നേട്ടത്തിലേക്കാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നടന്നു കയറിയത്. ഇതോടെ ഓവര്‍ സീസില്‍ 50 ജയങ്ങള്‍ സ്വന്തമാക്കിയ പാകിസ്ഥാന്റെ റെക്കോഡിനൊപ്പമെത്താനും ഇന്ത്യക്ക് സാധിച്ചു.

ടി-20യില്‍ ഓവര്‍ സീസില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കിയ ടീം, വിജയങ്ങളുടെ എണ്ണം എന്നീ ക്രമത്തില്‍

ഇന്ത്യ-50*

പാകിസ്ഥാന്‍-50

ഓസ്‌ട്രേലിയ-39

ന്യൂസിലാന്‍ഡ്-37

ഇംഗ്ലണ്ട്-35

ഇന്ത്യക്കായി യശ്വസി ജെയ്സ്വാളും ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ജെയ്സ്വാള്‍ 53 പന്തില്‍ 93 റണ്‍സാണ് നേടിയത്. 13 ഫോറുകളും രണ്ട് സിക്‌സുകളുമാണ് താരം നേടിയത്. ഗില്‍ 39 പന്തില്‍ 58 റണ്‍സും നേടി. ആറ് ഫോറുകളും രണ്ട് സിക്‌സുമാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നും പിറന്നത്.

അതേസമയം 28 പന്തില്‍ 46 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ് സിംബാബ്വെ നിരയിലെ ടോപ് സ്‌കോറര്‍. മൂന്ന് സിക്സുകളും രണ്ട് ഫോറുകളുമാണ് റാസ നേടിയത്. റാസക്കു പുറമേ തടിവാ നശേ മരുമണി 31 പന്തില്‍ 32 റണ്‍സും വെസ്ലി മധേവേരെ 24 പന്തില്‍ 25 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ഇന്ത്യന്‍ ബൗളിങ്ങില്‍ ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റും തുഷാര്‍ ദേശ്പാണ്ഡെ, അഭിഷേക് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നാളെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. ഹരാരേയിലാണ് മത്സരം നടക്കുക.

Content Highlight: India beat Zimbabwe in T20

We use cookies to give you the best possible experience. Learn more