| Sunday, 18th February 2024, 5:13 pm

ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി; ഇന്ത്യക്ക് ചരിത്രവിജയം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയം. ഇംഗ്ലണ്ടിനെ 434 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയത്തോടെ പരമ്പരയില്‍ 2-1ന് മുന്നിലെത്താനും ഇന്ത്യക്ക് സാധിച്ചു.

ഈ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 2021ൽ ന്യൂസിലാന്‍ഡിനെതിരെ യുള്ള 372 റണ്‍സിന്റെ വിജയമായിരുന്നു ഇതിനുമുമ്പ് ഇന്ത്യയുടെ ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വിജയമായി ഉണ്ടായിരുന്നത്. ഈ വിജയമാണ് മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യ മറികടന്നത്.

ഇന്ത്യ ഉയര്‍ത്തിയ 557 എന്ന വലിയ വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഇംഗ്ലണ്ട് 122 റണ്‍സിന് പുറത്താവുകയായിരുന്നു.

ഇന്ത്യന്‍ ബൗളിങ് നിരയില്‍ രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 12.4 ഓവറില്‍ നാല് മെയ്ഡന്‍ ഓവര്‍ അടക്കം 41 റണ്‍സ് വിട്ടുനല്‍കിയാണ് ജഡേജ അഞ്ച് വിക്കറ്റുകള്‍ നേടിയത്.

ജഡേജക്ക് പുറമേ കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വീതം വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ മാര്‍ക്ക് വുഡ് 15 പന്തില്‍ 33 റണ്‍സ് നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി. മറ്റു താരങ്ങള്‍ക്കൊന്നും 20ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല.

അതേസമയം രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 430-4 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ജെയ്സ്വാള്‍ 236 പന്തില്‍ പുറത്താവാതെ 214 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക് മുന്നേറുകയായിരുന്നു.

ജയത്തോടെ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലാണ്. ഫെബ്രുവരി 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നാലാം ടെസ്റ്റ് നടക്കുന്നത്. ജാര്‍ഖണ്ഡിലെ ജെ. എസ്.സി.എ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: India beat England in third test

Latest Stories

We use cookies to give you the best possible experience. Learn more