| Tuesday, 20th June 2023, 3:57 pm

ഏഷ്യാ കപ്പ് വേദിയുടെ പേരില്‍ കടിപിടി കൂടുന്ന ഇന്ത്യയും പാകിസ്ഥാനും പണ്ട് 'ഒത്തുകളിച്ചത്' മറക്കരുത്

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ ഏഷ്യാ കപ്പിന് വേദിയാവുകയാണെങ്കില്‍ തങ്ങളുടെ ടീമിനെ ടൂര്‍ണമെന്റിന് അയക്കില്ല എന്ന് ഇന്ത്യ നിലപാടെടുത്തതോടെയാണ് ഏഷ്യാ കപ്പ് 2023 ചര്‍ച്ചകളിലേക്കുയര്‍ന്നത്. ഏഷ്യാ കപ്പിന്റെ ആതിഥേയത്വം തങ്ങളില്‍ നിന്നും മാറ്റുകയാണെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാനും ഭീഷണി മുഴക്കി.

പല ചര്‍ച്ചകളും നടത്തിയെങ്കിലും പി.സി.ബിയും ബി.സി.സി.ഐയും തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ എ.സി.സിയും പരുങ്ങലിലായി. ഒടുവില്‍ ഏഷ്യാ കപ്പ് 2023 ഹൈബ്രിഡ് മോഡലിലേക്ക് മാറ്റാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. പാകിസ്ഥാനൊപ്പം ശ്രീലങ്കയും ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുമെന്ന തീരുമാനത്തില്‍ തര്‍ക്കങ്ങള്‍ക്ക് വിരാമമാവുകയായിരുന്നു.

ഫൈനല്‍ അടക്കം ആകെയുള്ള 13 മത്സരത്തില്‍ നാല് മത്സരങ്ങള്‍ക്ക് പാകിസ്ഥാനും ശേഷിക്കുന്ന ഒമ്പത് മത്സരങ്ങള്‍ക്ക് ശ്രീലങ്കയും വേദിയാകുമെന്ന് എ.സി.സി ഔദ്യോഗികമായി പ്രസ്താവനയിറക്കുകയും ചെയ്തു.

ഏഷ്യാ കപ്പ്, ലോകകപ്പ് മത്സരങ്ങളുടെ വേദി തര്‍ക്കങ്ങള്‍ക്കിടയില്‍ ഒരു ടൂര്‍ണമെന്റിന് ശ്രീലങ്കക്കൊപ്പം ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് ആതിഥേയത്വം വഹിച്ചതും, അന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് അതിഭീകരമായ പ്രതിസന്ധിയിലേക്ക് വീണപ്പോള്‍ ഒരു ടീമായി ഇന്ത്യയും പാകിസ്ഥാനും കളിച്ചതുമെല്ലാം ആരാധകര്‍ ഒരിക്കല്‍ക്കൂടി ഓര്‍ത്തെടുക്കുകയാണ്. അതെ ശ്രീലങ്കന്‍ ക്രിക്കറ്റിനെ രക്ഷിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ഒരു ടീമായി ഒത്തുകളിച്ചത് ഒരു കഥയല്ല, ക്രിക്കറ്റിന്റെ ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തം കൂടിയായിരുന്നു.

വര്‍ഷം 1996. ഇന്ത്യയും ശ്രീലങ്കയും പാകിസ്ഥാനും സംയുക്തമായി ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിന് വേദിയാവുകയാണ്. എന്നാല്‍ അതേ വര്‍ഷം തന്നെ ശ്രീലങ്കന്‍ സര്‍ക്കാറും തമിഴ് പുലികളും തമ്മില്‍ ആഭ്യന്തര കലഹമുണ്ടാകുന്നു. കലഹമെന്നതിലുപരി അതൊരു ആഭ്യന്തര യുദ്ധത്തിലേക്ക് തന്നെ വഴിമാറിയിരുന്നു.

1996 ലോകകപ്പിന് വെറും 15 ദിവസം മാത്രം ശേഷിക്കെ എല്‍.ടി.ടി.ഇ കൊളംബോയില്‍ ബോംബാക്രമണം നടത്തി. ആ ആക്രമണത്തില്‍ 91 പേര്‍ കൊല്ലപ്പെടുകയും 1,400ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇതോടെ ശ്രീലങ്കയുടെ ലോകകപ്പ് ആതിഥേയത്വവും അവിടെ നടത്താന്‍ ചാര്‍ട്ട് ചെയ്തിരുന്ന മത്സരങ്ങളുമെല്ലാം അനിശ്ചിതത്വത്തിലായി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ പോലുള്ള ടീമുകള്‍ ശ്രീലങ്കയില്‍ വന്ന് ലീഗ് മത്സരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചു.

എന്നാല്‍, ലോകകപ്പിന് വേണ്ടി എല്ലാ തരത്തിലുള്ള സുരക്ഷയും തങ്ങള്‍ ഒരുക്കി നല്‍കാം എന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും ഓസീസും വിന്‍ഡീസുമടക്കമുള്ള ചില ടീമുകള്‍ ശ്രീലങ്കയിലേക്കില്ല എന്ന തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനിന്നു.

ഇവര്‍ ശ്രീലങ്കയിലെത്തി ലീഗ് മത്സരങ്ങള്‍ കളിക്കണമെങ്കില്‍ ഇവിടെ കളിക്കുന്നത് സുരക്ഷിതമാണെന്ന് ലോകത്തിന് മുമ്പാകെ തെളിയിക്കുക മാത്രമായിരുന്നു ഏക പോംവഴി. എന്നാല്‍ ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ട്, ഒരേസമയം ശ്രീലങ്കയേയും ക്രിക്കറ്റിനേയും രക്ഷിക്കാനുള്ള ചുമതല ലോകകപ്പിന്റെ മറ്റ് ആതിഥേയ രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും ചേര്‍ന്ന് ഏറ്റെടുക്കുകയായിരുന്നു.

ഇതോടെയാണ് ശ്രീലങ്കയ്ക്ക് വേണ്ടി ഇന്ത്യയും പാകിസ്ഥാനും ‘ഒത്തുകളിക്കാന്‍’ തീരുമാനിച്ചത്. 1989ന് ശേഷം ഒരു ബൈലാറ്ററല്‍ പരമ്പര പോലും കളിക്കാന്‍ കൂട്ടാക്കാത്ത ഇരുവരും ക്രിക്കറ്റ് സ്പിരിറ്റിനും ലങ്കയ്ക്കും വേണ്ടി ഒന്നിച്ച് കളത്തിലിറങ്ങുകയായിരുന്നു.

തമിഴ് പുലികള്‍ ആക്രമണം നടത്തിയ അതേ കൊളംബോയില്‍ ശ്രീലങ്കന്‍ നാഷണല്‍ ടീമിനെതിരെ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ച് ഒരു ടീമില്‍ കളിക്കാനിറങ്ങി.

അര്‍ജുന രണതുംഗയുടെ സിംഹളവീര്യത്തിനെതിരെ സച്ചിനും അസറും കുംബ്ലെയും വസീം അക്രമും അന്‍വറും എല്ലാം ഒരു ടീമില്‍! ഇതില്‍ക്കൂടുതല്‍ ആരാധകര്‍ക്ക് മറ്റെന്ത് വേണം. വില്‍സ് സോളിഡാരിറ്റി കപ്പ് എന്നായിരുന്നു ആ മത്സരത്തിന് പേര് നല്‍കിയത്.

മുഹമ്മദ് അസറുദ്ദീനെ വില്‍സ് ഇന്ത്യ-പാക് ഇലവന്റെ ക്യാപ്റ്റനായി നിശ്ചയിച്ച് ടീം തയ്യാറാക്കി. അങ്ങനെ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും കമ്പൈന്‍ഡ് ഇലവന്‍ ശ്രീലങ്കയ്‌ക്കെതിരെ കളത്തിലിറങ്ങി.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 40 ഓവറില്‍ 9ന് 168 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. 169 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ ഇന്ത്യ – പാക് ടീമിന് വേണ്ടി സച്ചിനും സയ്യിദ് അന്‍വറും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ വില്‍സ് ഇലവന്റെ നില പരുങ്ങലിലായി.

എന്നാല്‍ അജയ് ജഡേജയുടെയും റാഷീദ് ലത്തീഫിന്റെയും ചെറുത്തുനില്‍പ് വില്‍സ് ഇലവനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ആ ചെറുത്ത് നില്‍പ് ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. 8 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി 4 ലങ്കന്‍ വിക്കറ്റുകള്‍ പിഴുതെറിഞ്ഞ അനില്‍ കുംബ്ലെയായിരുന്നു കളിയിലെ താരം.

മത്സരശേഷം ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ ഇന്ത്യയ്ക്കും പാകിസ്ഥാനും നന്ദിയറിയിച്ച് സംസാരിച്ചു. ‘ശ്രീലങ്കയില്‍ ക്രിക്കറ്റ് കളിക്കുന്നത് സുരക്ഷിതമാണെന്ന് ഇന്ത്യയും പാകിസ്ഥാനും ലോകത്തിന് കാണിച്ചുകൊടുത്തു. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല,’ എന്നായിരുന്നു രണതുംഗ പറഞ്ഞത്.

ഈ മത്സരത്തിന് പിന്നാലെ ശ്രീലങ്കയില്‍ ക്രിക്കറ്റ് കളിക്കുന്നത് സുരക്ഷിതമാണെന്ന് മനസിലാക്കിയ സിംബാബ്‌വേയും കെനിയയും ഇവിടെയെത്തി തങ്ങളുടെ ലീഗ് ഘട്ട മത്സരങ്ങള്‍ കളിച്ചു. എന്നാല്‍ ഇത്രയൊക്കെ നടന്നിട്ടും വിന്‍ഡീസും ഓസീസും തങ്ങളുടെ പഴയ പല്ലവി തന്നെ ആവര്‍ത്തിച്ചു.

മത്സരങ്ങള്‍ കളിക്കാതെ വന്നതോടെ ലീഗ് ഘട്ടത്തില്‍ ശ്രീലങ്കയ്ക്ക് പോയിന്റ് ലഭിച്ചു. സെമിയില്‍ ഇന്ത്യയെ തോല്‍പിച്ച് ലങ്ക ഫൈനലിലും പ്രവേശിച്ചു.

രണ്ടാം സെമിയില്‍ മത്സരിക്കാനുണ്ടായിരുന്നത് ലങ്കയില്‍ വന്ന് കളിക്കില്ല എന്ന് ശാഠ്യം പിടിച്ച അതേ ഓസീസും വിന്‍ഡീസും. മൊഹാലിയില്‍ വെച്ച് നടന്ന രണ്ടാം സെമിയില്‍ കരീബിയന്‍ പടയെ കെട്ടുകെട്ടിച്ച് കങ്കാരുക്കള്‍ ഫൈനലിലേക്ക് കുതിച്ചു.

എന്നാല്‍ കാലത്തിന്റെ കാവ്യനീതിയായിരുന്നു ഫൈനലില്‍ കണ്ടത്. പാകിസ്ഥാനിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അര്‍ജുന രണതുംഗയുടെയും സംഘത്തിന്റെയും പോരാട്ടവീര്യത്തിന് മുമ്പില്‍ അടിയറവ് പറയാനായിരുന്നു ദി മൈറ്റി ഓസീസിന്റെ വിധി. തങ്ങളുടെ നാട്ടില്‍ വന്ന് കളിക്കില്ല എന്ന് ശാഠ്യം പിടിച്ച ഓസീസിനെ തോല്‍പിച്ച് മധുരപ്രതികാരം പൂര്‍ത്തിയാക്കി ലങ്ക തങ്ങളുടെ കന്നിക്കിരീടം ഏറ്റുവാങ്ങി.

ആ ലോകകപ്പിലെ ജേതാക്കള്‍ ലങ്ക മാത്രമായിരുന്നില്ല. അന്ന് വിജയിച്ചത് ക്രിക്കറ്റ് കൂടിയായിരുന്നു. ക്രിക്കറ്റിനെയും ശ്രീലങ്കയെയും കൈപിടിച്ചുയര്‍ത്തിയ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഒപ്പം സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെ കൂടി വിജയമായിരുന്നു അത്.

Content Highlight: India and Pakistan joins hand in Wills Cup against Sri Lanka to prove playing in Sri Lanka is safe

We use cookies to give you the best possible experience. Learn more