Sports News
ഒരു സെഞ്ച്വറി, മൂന്ന് അര്‍ധ സെഞ്ച്വറി; സ്വന്തം ചരിത്രം തിരുത്തിയെഴുതി ഇന്ത്യന്‍ പെണ്‍പുലികള്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 12, 10:34 am
Sunday, 12th January 2025, 4:04 pm

അയര്‍ലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ മികച്ച പ്രകടനവുമായി ഇന്ത്യ. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 370 റണ്‍സിന്റെ പടുകൂറ്റന്‍ സ്‌കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. സൂപ്പര്‍ താരം ജെമീമ റോഡ്രിഗസ് അടക്കമുള്ളവരുടെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയും പ്രതീക റാവലും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 156 റണ്‍സാണ് ഓപ്പണര്‍മാര്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തത്.

 

19ാം ഓവറിലെ അവസാന പന്തില്‍ മന്ഥാനയെ പുറത്താക്കി ഓര്‍ല പ്രെന്‍ഡര്‍ഗസ്റ്റാണ് കൂട്ടുകെട്ട് പൊളിച്ചത്. 54 പന്തില്‍ പത്ത് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ 73 റണ്‍സ് നേടിയാണ് താരം പുറത്തായത്.

തൊട്ടടുത്ത പന്തില്‍ റാവലിന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. 61 പന്തില്‍ 67 റണ്‍സ് നേടി നില്‍ക്കവെ ജോര്‍ജിന ഡെംസിയാണ് താരത്തെ പുറത്താക്കിയത്.

മൂന്നാം നമ്പറിലിറങ്ങിയ ഹര്‍ലീന്‍ ഡിയോളും നാലാം നമ്പറിലെത്തിയ ജെമീമ റോഡ്രിഗസും ചേര്‍ന്ന് മറ്റൊരു മികച്ച കൂട്ടുകെട്ടിന് അടിത്തറയിട്ടു. ഐറിഷ് ബൗളര്‍മാരെ ഒരു തരത്തിലും ബഹുമാനിക്കാതെ ഇരുവരും റണ്ണടിച്ച് സ്‌കോര്‍ ബോര്‍ഡിന്റെ വേഗം കുറയാതെ കാത്തു.

ടീം സ്‌കോര്‍ 165ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് തകരുന്നത് 339ലാണ്. ഹര്‍ലീന്‍ ഡിയോളിനെ പുറത്താക്കി അര്‍ലീന്‍ കെല്ലി അയര്‍ലന്‍ഡിനാവശ്യമായ ബ്രേക് ത്രൂ നല്‍കി. 84 പന്ത് നേരിട്ട് 89 റണ്‍സ് നേടിയാണ് ഡിയോള്‍ പുറത്തായത്. തന്റെ കരിയറിലെ രണ്ടാം ഏകദിന സെഞ്ച്വറിയെന്ന മോഹം 11 റണ്‍സകലെ ബാക്കിയാക്കി ഡിയോള്‍ തിരിച്ചുനടന്നു.

അഞ്ച് പന്തില്‍ പത്ത് റണ്‍സുമായി റിച്ച ഘോഷ് മടങ്ങിയപ്പോള്‍ 50ാം ഓവറിലെ മൂന്നാം പന്തില്‍ ജെമീമ റോഡ്രിഗസും പുറത്തായി. എന്നാല്‍ പുറത്താകും മുമ്പ് കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറിയുടെ നേട്ടം തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്താണ് ജെമീമ മടങ്ങിയത്.

91 പന്ത് നേരിട്ട് 102 റണ്‍സുമായാണ് താരം മടങ്ങിയത്. 12 ഫോറുകളായിരുന്നു ജെമീമ അടിച്ചെടുത്തത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 370 റണ്‍സാണ് ഇന്ത്യ നേടിയത്. വനിതാ ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണിത്.

വനിതാ ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടോട്ടലുകള്‍

(സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

370/5 – അയര്‍ലന്‍ഡ് – രാജ്‌കോട്ട് – 2025*

358/2 – അയര്‍ലന്‍ഡ് – സെന്‍വെസ് പാര്‍ക് – 2017

358/5 – വെസ്റ്റ് ഇന്‍ഡീസ് – വഡോദര – 2024

333/5 – ഇംഗ്ലണ്ട് – കാന്റര്‍ബറി – 2022

325/3 – സൗത്ത് ആഫ്രിക്ക – ബെംഗളൂരു – 2024

അതേസമയം, ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അയര്‍ലന്‍ഡ് എട്ട് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സ് എന്ന നിലയിലാണ്.

 

Content Highlight: IND W vs IRE W: India register their Highest Ever Total in ODIs in Women’s Cricket