| Monday, 8th July 2024, 7:56 am

'അവര്‍ ലോകചാമ്പ്യന്‍മാരാണ്, വൈകിയാലും ലോകചാമ്പ്യന്‍മാരെ പോലെ തന്നെ കളിക്കും'; തോല്‍വി അംഗീകരിച്ച് റാസ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് പടുകൂറ്റന്‍ ജയം. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിന്റെ നാണക്കേട് മറക്കാനെത്തിയ ഇന്ത്യന്‍ കൊടുങ്കാറ്റില്‍ ആതിഥേയരുടെ അടിത്തറയിളകുകയായിരുന്നു.

ഹരാരെയില്‍ നടന്ന മത്സരത്തില്‍ നൂറ് റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 235 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഷെവ്‌റോണ്‍സ് 134ന് പുറത്തായി.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. കഴിഞ്ഞ മത്സരത്തിലെ ടോപ് സ്‌കോററും ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലിനെ വെറും രണ്ട് റണ്‍സിന് ഇന്ത്യക്ക് നഷ്ടമായി. ബ്ലെസ്സിങ് മുസരബാനിയുടെ പന്തില്‍ ബ്രയന്‍ ബെന്നറ്റിന് ക്യാച്ച് നല്‍കിയാണ് താരത്തിന്റെ മടക്കം.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഋതുരാജ് ഗെയ്ക്വാദിനെ കൂട്ടുപിടിച്ച് അഭിഷേക് ശര്‍മ സ്‌കോര്‍ ഉയര്‍ത്തി. ആദ്യ മത്സരത്തില്‍ മോശം പ്രകടനം നടത്തിയ ഇരുവരും രണ്ടാം മത്സരത്തില്‍ ബൗളര്‍മാരെ തല്ലിയൊതുക്കാന്‍ മത്സരിച്ചു. അഭിഷേക് തുടക്കത്തിലെ വെടിക്കെട്ട് തുടങ്ങിയപ്പോള്‍ പതിഞ്ഞ് തുടങ്ങി കൊട്ടിക്കലാശത്തില്‍ അവസാനിച്ചതായിരുന്നു ഗെയ്ക്വാദിന്റെ ഇന്നിങ്‌സ്.

ടീം സ്‌കോര്‍ 10ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 147ല്‍ നില്‍ക്കവെയാണ്. സെഞ്ച്വറി പൂര്‍ത്തിയാക്കിയ അഭിഷേക് ശര്‍മയെ പുറത്താക്കി വെല്ലിങ്ടണ്‍ മസാകാദ്‌സയാണ് ബ്രേക് ത്രൂ നല്‍കിയത്.

47 പന്തില്‍ 100 റണ്‍സ് പൂര്‍ത്തിയാക്കിയാണ് താരം കളം വിട്ടത്. ഏഴ് ബൗണ്ടറിയും ആകാശം തൊട്ട എട്ട് സിക്‌സറും അടക്കം 212.77 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു അഭിഷേകിന്റെ വെടിക്കെട്ട്. തുടര്‍ച്ചയായി മൂന്ന് സിക്‌സറുകള്‍ പറത്തിയാണ് താരം ട്രിപ്പിള്‍ ഡിജിറ്റ് തൊട്ടത്. ഇന്ത്യക്കായി ടി-20യില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത് താരം കൂടിയാണ് ശര്‍മ.

സണ്‍റൈസേഴ്‌സ് താരത്തിന് പിന്നാലെ റിങ്കു സിങ്ങാണ് ക്രീസിലെത്തിയത്. ആദ്യ മത്സരത്തില്‍ സില്‍വര്‍ ഡക്കായി മടങ്ങിയതിന്റെ കണക്കുതീര്‍ക്കാനുള്ള അവസരമായി തന്നെയാണ് റിങ്കു സിങ്ങും രണ്ടാം ടി-20യെ കണ്ടത്.

ഒരുവശത്ത് നിന്ന് ഗെയ്ക്വാദ് കത്തിക്കയറുമ്പോള്‍ മറുവശത്ത് റിങ്കു സ്‌റ്റോം ആഞ്ഞടിച്ചുകൊണ്ടേയിരുന്നു. റണ്ണടിച്ചുകൂട്ടാന്‍ ഇരുവരും മത്സരിച്ചപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു.

ഒടുവില്‍ നിശ്ചിത ഓവര്‍ അവസാനിച്ചപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 234 എന്ന പടുകൂറ്റന്‍ സ്‌കോറിലാണ് ഇന്ത്യയെത്തിയത്.

ഗെയ്ക്വാദ് 47 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്‌സറുമായി പുറത്താകാതെ 77 റണ്‍സടിച്ചപ്പോള്‍ 22 പന്തില്‍ പുറത്താകാതെ 48 റണ്‍സാണ് റിങ്കു അടിച്ചുനേടിയത്. അഞ്ച് സികസറും രണ്ട് ബൗണ്ടറിയും അടക്കം 218.18 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.

235 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ ഷെവ്‌റോണ്‍സിന് ആദ്യ ഓവറില്‍ തന്നെ ഇന്നസെന്റ് കയിയെ നഷ്ടമായി. ഒരു ബൗണ്ടറി മാത്രമടിച്ച് മുകേഷ് കുമാറിന്റെ പന്തില്‍ താരം മടങ്ങി.

രണ്ടാം വിക്കറ്റില്‍ വെസ്‌ലി മധേവരെയും ബ്രയന്‍ ബെന്നറ്റും തിരിച്ചടിക്കാനുള്ള വഴിയൊരുക്കിത്തുടങ്ങി. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ തന്നെ ബാറ്റ് വീശാനുറച്ച് ഇരുവരും ഇറങ്ങിയപ്പോള്‍ ആരാധകരും ഒന്ന് ഞെട്ടി.

എന്നാല്‍ മൂന്നാം ഓവറില്‍ മുകേഷ് കുമാര്‍ വീണ്ടും ഇന്ത്യക്കാവശ്യമായ ബ്രേക് ത്രൂ നല്‍കി. അവസാന പന്തില്‍ ബെന്നറ്റ് ബൗള്‍ഡ്! ഒമ്പത് പന്തില്‍ 26 റണ്‍സടിച്ചാണ് താരത്തിന്റെ മടക്കം. മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയുമാണ് ബെന്നറ്റ് സ്‌കോര്‍ ചെയ്തത്.

ഡയണ്‍ മയേഴ്‌സും ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും സ്‌കോര്‍ ബോര്‍ഡിനെ ഒട്ടും ബുദ്ധിമുട്ടിക്കാതെ കടന്നുപോയി.

പിന്നാലെയത്തിയ ജോനാഥന്‍ കാംപ്‌ബെല്‍ (18 പന്തില്‍ 10), ക്ലൈവ് മദാന്‍ദെ (നാല് പന്തില്‍ പൂജ്യം), വെല്ലിങ്ടണ്‍ മസാകാദ്‌സ (മൂന്ന് പന്തില്‍ ഒന്ന്) എന്നിവര്‍ മടങ്ങിയെങ്കിലും ഓപ്പണര്‍ മധേവരെ മറുവശത്ത് ഉറച്ചുനിന്നു.

ഒമ്പതാം വിക്കറ്റില്‍ ലൂക് ജോങ്‌വേയുടെ അപ്രതീക്ഷിത ചെറുത്തുനില്‍പ് മധേവരെക്കും തുണയായി. എന്നാല്‍ ടീം സ്‌കോര്‍ 117ല്‍ നില്‍ക്കവെ എട്ടാം വിക്കറ്റായി മധേവരെയും പുറത്തായി. 39 പന്തില്‍ 43 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

ബ്ലെസ്സിങ് മുസരബാനി നാല് പന്തില്‍ രണ്ട് റണ്‍സും ജോങ്‌വേ 26 പന്തില്‍ 33 റണ്‍സും നേടി മടങ്ങി.

ഒടുവില്‍ 134 റണ്‍സിന് സിംബാബ്‌വേ പുറത്തായി.

ഇന്ത്യക്കായി ആവേശ് ഖാനും മുകേഷ് കുമാറും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റും വീഴ്ത്തി. വാഷിങ്ടണ്‍ സുന്ദറാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

ഇന്ത്യ ലോക ചാമ്പ്യന്‍മാരാണെന്നും അവര്‍ ലോക ചാമ്പ്യന്‍മാരെ പോലെ തന്നെ കളിക്കും എന്നുമാണ് മത്സരശേഷം സിംബാബ് വേ നായകന്‍ സിക്കന്ദര്‍ റാസ പറഞ്ഞത്.

ഈ വിജയത്തിന് പിന്നാലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 1-1ന് ഒപ്പമെത്താനും ഇന്ത്യക്കായി.

ബുധനാഴ്ചയാണ് പരമ്പരയിലെ മൂന്നാം മത്സരം. ഹരാരെ തന്നെയാണ് വേദി.

Content highlight: IND vs ZIM: India defeated Zimbabwe

We use cookies to give you the best possible experience. Learn more