| Saturday, 26th October 2024, 4:26 pm

ഇതാ ചരിത്രം ഇവിടെ അവസാനിച്ചു; ഒരു വ്യാഴവട്ടം തലയുയര്‍ത്തി നിന്ന ഇന്ത്യയുടെ കോട്ട തകര്‍ന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് തോല്‍വി. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 113 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 245 റണ്‍സിന് പുറത്തായി.

സ്‌കോര്‍

ന്യൂസിലാന്‍ഡ്: 259 & 255

ഇന്ത്യ: 156 & 245 (T: 359)

ഇതോടെ ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഹോം ടെസ്റ്റ് റെക്കോഡിന് കൂടിയാണ് തിരശീല വീണിരിക്കുന്നത്.

സ്വന്തം തട്ടകത്തില്‍ ടെസ്റ്റ് പരമ്പര പരാജയപ്പെടാതെ 4332 ദിവസം പിടിച്ചുനിന്ന ഇന്ത്യക്ക് എന്നാല്‍ ന്യൂസിലാന്‍ഡിന് മുമ്പില്‍ ഉത്തരമുണ്ടായില്ല. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടാണ് ഇന്ത്യ പരമ്പരയും അടിയറവ് വെച്ചിരിക്കുന്നത്.

2012ന് ശേഷം ഇന്ത്യ ഇതാദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര പരാജയപ്പെടുന്നത്. 2012ലെ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ അലസ്റ്റര്‍ കുക്കിന്റെ ഇംഗ്ലണ്ടിനോട് തോറ്റതിന് ശേഷം ഇപ്പോഴാണ് ഇന്ത്യ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്.

പൂനെ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് 259 റണ്‍സ് നേടി. ഡെവോണ്‍ കോണ്‍വേയുടെയും രചിന്‍ രവീന്ദ്രയുടെയും അര്‍ധ സെഞ്ച്വറികളാണ് ന്യൂസിലാന്‍ഡിന് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്. കോണ്‍വേ 141 പന്തില്‍ 76 റണ്‍സ് നേടി പുറത്തായപ്പോള്‍ രചിന്‍ രവീന്ദ്ര 105 പന്തില്‍ 65 റണ്‍സും നേടി.

33 റണ്‍സ് നേടിയ മിച്ചല്‍ സാന്റ്‌നറാണ് കിവീസ് നിരയില്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമായ മറ്റൊരു താരം.

ഇന്ത്യക്കായി വാഷിങ്ടണ്‍ സുന്ദര്‍ ഏഴ് വിക്കറ്റ് നേടിയപ്പോള്‍ ശേഷിച്ച മൂന്ന് വിക്കറ്റും ആര്‍. അശ്വിന്‍ സ്വന്തമാക്കി.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹിത് ശര്‍മ പുറത്തായി. ഒമ്പത് പന്തില്‍ ഒറ്റ റണ്‍സ് പോലും നേടാതെയാണ് രോഹിത് മടങ്ങിയത്. ടിം സൗത്തിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം പുറത്തായത്.

രണ്ടാം വിക്കറ്റില്‍ ഗില്ലും ജെയ്‌സ്വാളും ചെറുത്തുനിന്നു. എന്നാല്‍ കാര്യമായ കൂട്ടുകെട്ടുണ്ടാക്കാന്‍ ഇവര്‍ക്കും സാധിച്ചില്ല. ടീം സ്‌കോര്‍ 50 നില്‍ക്കവെ 72 പന്തില്‍ 30 റണ്‍സ് നേടിയ ഗില്ലിനെ പുറത്താക്കി മിച്ചല്‍ സാന്റ്‌നര്‍ കിവികള്‍ക്ക് ബ്രേക് ത്രൂ നല്‍കി.

ശേഷം ക്രീസിലെത്തിയ വിരാട് കോഹ്‌ലി വന്നതുപോലെ തിരിച്ചു നടന്നു. പിന്നാലെയെത്തിയവര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യ 156ന് പുറത്തായി. 38 റണ്‍സ് നേടിയ സര്‍ഫറാസ് ഖാനാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.

മിച്ചല്‍ സാന്റ്‌നറാണ് ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ കശക്കിയെറിഞ്ഞത്. വെറും 53 റണ്‍സ് മാത്രം വഴങ്ങി ഏഴ് വിക്കറ്റാണ് താരം നേടിയത്. ഗ്ലെന്‍ ഫിലിപ്‌സ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ടിം സൗത്തി ശേഷിച്ച വിക്കറ്റും നേടി.

103 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച കിവികള്‍ ആദ്യ ഇന്നിങ്‌സിലേതിന് സമാനമായി സ്‌കോര്‍ ഉയര്‍ത്തി. ക്യാപ്റ്റന്‍ ടോം ലാഥമാണ് രണ്ടാം ഇന്നിങ്‌സില്‍ ടീമിനായി തകര്‍ത്തടിച്ചത്. 133 പന്തില്‍ 86 റണ്‍സാണ് താരം നേടിയത്.

ഗ്ലെന്‍ ഫിലിപ്‌സ് (82 പന്തില്‍ പുറത്താകാതെ 48) വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടല്‍ (83 പന്തില്‍ 41) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ രണ്ടാം ഇന്നിങ്‌സില്‍ ബ്ലാക് ക്യാപ്‌സ് 255 റണ്‍സ് പടുത്തുയര്‍ത്തി.

വാഷിങ്ടണ്‍ നാല് വിക്കറ്റ് നേടി ടെന്‍ഫര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ജഡേജ മൂന്നും അശ്വിന്‍ രണ്ടും വിക്കറ്റ് നേടി.

താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ എന്ന അവസ്ഥയായിരുന്നു അവസാന ഇന്നിങ്‌സില്‍ ഇന്ത്യയുടേത്. പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് കിവീസ് സ്പിന്നര്‍മാര്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ പരാജയം സമ്മതിക്കാന്‍ മാത്രമാണ് ഇന്ത്യക്ക് സാധിച്ചത്.

രണ്ടാം ഇന്നിങ്‌സില്‍ മിച്ചല്‍ സാന്റ്‌നര്‍ ആറ് വിക്കറ്റ് നേടി. അജാസ് പട്ടേല്‍ ഒരു വിക്കറ്റും ഗ്ലെന്‍ ഫിലിപ്‌സ് ഒരു വിക്കറ്റും നേടി ഇന്ത്യയുടെ പതനം പൂര്‍ത്തിയാക്കി.

അര്‍ധ സെഞ്ച്വറി നേടിയ യശസ്വി ജെയ്‌സ്വാളിന്റെ പ്രകടനം മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ആശ്വസിക്കാനുള്ള വക നല്‍കിയത്. 65 പന്തില്‍ 77 റണ്‍സാണ് താരം സ്വന്തമാക്കിയത്. 84 പന്തില്‍ 42 റണ്‍സടിച്ച രവീന്ദ്ര ജഡേജയാണ് ചെറുത്തുനിന്ന മറ്റൊരു താരം.

പരമ്പര നഷ്ടപ്പെട്ടെങ്കിലും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ അപ്രമാദിത്യം നിലനിര്‍ത്താന്‍ ഇന്ത്യക്ക് അവസാന ടെസ്റ്റില്‍ വിജയിച്ചേ മതിയാകൂ.

നവംബര്‍ ഒന്നിനാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. മുംബൈ വാംഖഡെ സ്റ്റേഡിയമാണ് വേദി.

Content Highlight: IND vs NZ: New Zealand defeated India, seals the test

We use cookies to give you the best possible experience. Learn more