| Saturday, 21st September 2024, 3:03 pm

നാണക്കേടില്‍ നിന്നും റെക്കോഡിലേക്ക് ദൂരം വെറും ഒറ്റ ഇന്നിങ്‌സ്; സച്ചിന്‍, കോഹ്‌ലി, ഗില്‍... തലമുറകള്‍ ഞെട്ടിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശ്-ഇന്ത്യ ആദ്യ ടെസ്റ്റ് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റിന് 287 റണ്‍സ് എന്ന നിലയില്‍ നില്‍ക്കവെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഇതോടെ 514 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് ഇന്ത്യ സന്ദര്‍ശകര്‍ക്ക് മുമ്പില്‍ പടുത്തുയര്‍ത്തിയത്.

യുവതാരങ്ങളായ റിഷബ് പന്തിന്റെയും ശുഭ്മന്‍ ഗില്ലിന്റെയും സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. പന്ത് 128 പന്തില്‍ നിന്നും 109 റണ്‍സ് നേടിയപ്പോള്‍ 176 പന്തില്‍ പുറത്താകാതെ 119 റണ്‍സാണ് ഗില്‍ സ്വന്തമാക്കിയത്.

അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ പന്തിന്റെ ആറാം സെഞ്ച്വറിയാണിത്. ഇന്ത്യക്കായി നാലാം ടെസ്റ്റ് സെഞ്ച്വറിയാണ് ഗില്‍ ചെപ്പോക്കില്‍ കുറിച്ചത്.

മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ഗില്‍ പൂജ്യത്തിന് പുറത്തായിരുന്നു. എട്ട് പന്ത് നേരിട്ടിട്ടും ഒറ്റ റണ്‍സ് പോലും കണ്ടെത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല. യുവതാരം ഹസന്‍ മഹ്‌മൂദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ലിട്ടണ്‍ ദാസിന് ക്യാച്ച് നല്‍കിയാണ് ഗില്‍ പുറത്തായത്.

എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായതിന്റെ എല്ലാ നിരാശയും തീര്‍ത്തുകൊണ്ടാണ് ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേട്ടം ആഘോഷമാക്കിയത്.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ഗില്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ് 50 വര്‍ഷത്തിനിടെ സ്വന്തം മണ്ണില്‍ ഒരു ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്താവുകയും എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടുകയും ചെയ്ത താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയാണ് ഗില്‍ റെക്കോഡിട്ടത്.

ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത് മാത്രം ഇന്ത്യന്‍ താരമാണ് ഗില്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരാട് കോഹ്‌ലിയുമാണ് ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്താവുകയും രണ്ടാം ഇന്നിങ്‌സില്‍ ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്ത മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

ഹോം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്താവുകയും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടുകയും ചെയ്ത ഇന്ത്യന്‍ താരങ്ങള്‍

(സ്‌കോര്‍ – താരം – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

0,136 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – പാകിസ്ഥാന്‍ – ചെന്നൈ – 1999

0, 104* – വിരാട് കോഹ് ലി – ശ്രീലങ്ക – കൊല്‍ക്കത്ത – 2017

0, 119* – ശുഭ്മന്‍ ഗില്‍ – ബംഗ്ലാദേശ് – ചെന്നൈ – 2024

അതേസമയം, ഇന്ത്യ ഉയര്‍ത്തിയ 515 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് ആദ്യ ഇന്നിങ്സിനേക്കാള്‍ മികച്ച രീതിയിലാണ് ബാറ്റ് വീശുന്നത്.

നിലവില്‍ 17 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ്. 47 പന്തില്‍ 33 റണ്‍സടിച്ച സാക്കിര്‍ ഹസന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. ജസ്പ്രീത് ബുംറയുടെ പന്തില്‍ യശസ്വി ജെയ്‌സ്വാളിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

53 പന്തില്‍ 26 റണ്‍സുമായി ഷദ്മന്‍ ഇസ്‌ലാമും രണ്ട് പന്തില്‍ അക്കൗണ്ട് തുറക്കാതെ ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയുമാണ് ക്രീസില്‍.

Content Highlight: IND vs BAN: Shubhman Gill joins Virat Kohli and Sachin Tendulkar in a unique feat

We use cookies to give you the best possible experience. Learn more