സഞ്ജുവിന് സ്ഥാനം നഷ്ടപ്പെടുമോ? സൂപ്പര്‍ താരത്തിന് അരങ്ങേറ്റത്തിന് സാധ്യത; സാധ്യതകളിങ്ങനെ
Sports News
സഞ്ജുവിന് സ്ഥാനം നഷ്ടപ്പെടുമോ? സൂപ്പര്‍ താരത്തിന് അരങ്ങേറ്റത്തിന് സാധ്യത; സാധ്യതകളിങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 9th October 2024, 3:38 pm

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20ക്കാണ് കളമൊരുങ്ങുന്നത്. ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയമാണ് രണ്ടാം ടി-20ക്ക് വേദിയാകാന്‍ ഒരുങ്ങുന്നത്.

ഗ്വാളിയോറില്‍ നടന്ന ആദ്യ മത്സരത്തില്‍ പുറത്തെടുത്ത അതേ ഡോമിനന്‍സ് രണ്ടാം മത്സരത്തിലും പുറത്തെടുത്ത് പരമ്പര വിജയിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. അതേസമയം, പരമ്പര നഷ്ടപ്പെടാതിരിക്കാനും പരമ്പര സജീവമായി നിലനിര്‍ത്താനും സന്ദര്‍ശകര്‍ക്ക് ദല്‍ഹിയില്‍ വിജയം അനിവാര്യമാണ്.

ആദ്യ മത്സരത്തില്‍ രണ്ട് താരങ്ങള്‍ക്ക് അരങ്ങേറ്റത്തിന് വഴിയൊരുങ്ങിയിരുന്നു. പരിക്കില്‍ നിന്നും മടങ്ങിയെത്തിയ മായങ്ക് യാദവും ഐ.പി.എല്ലില്‍ തിളങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ഇന്ത്യക്കായി തങ്ങളുടെ ആദ്യ അന്താരാഷ്ട്ര ടി-20 മത്സരം കളിച്ചത്.

എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇരുവര്‍ക്കും വിശ്രമം നല്‍കി മറ്റ് രണ്ട് താരങ്ങളെ കളത്തിലിറക്കാനുള്ള സാധ്യതകളുമുണ്ട്. സൂപ്പര്‍ താരം തിലക് വര്‍മയാണ് ഇതില്‍ ഒരാള്‍. നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം മിഡില്‍ ഓര്‍ഡറില്‍ തിലക് വര്‍മ സാന്നിധ്യമായേക്കും.

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഹര്‍ഷിത് റാണയ്ക്ക് അരങ്ങേറ്റ മത്സരം നല്‍കാനുള്ള സാധ്യതകളും ദല്‍ഹിയിലുണ്ട്. മായങ്ക് യാദവിന് പകരമായാകും ഇന്ത്യ ഹര്‍ഷിത് റാണയെ കളത്തിലിറക്കുക.

പരിക്കില്‍ നിന്നും മടങ്ങിയെത്തിയ മായങ്ക് യാദവിന്റെ വര്‍ക് ലോഡ് ക്രിമീകരിക്കണമെന്ന് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു. മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ആര്‍.പി സിങ്ങും മായങ്ക് യാദവിന്റെ വര്‍ക് ലോഡിനെ കുറിച്ച് സംസാരിച്ചിരുന്നു.

അതേസമയം, ആദ്യ മത്സരത്തിലെ അതേ ഓപ്പണിങ് ജോഡിയെ തന്നെ കളത്തിലിറക്കാനാകും ഇന്ത്യയുടെ തീരുമാനം. സഞ്ജുവും അഭിഷേക് ശര്‍മയും തന്നെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. മൂന്നാം നമ്പറില്‍ സൂര്യ തുടരുമ്പോള്‍ നാലാം നമ്പറില്‍ തിലക് വര്‍മ ടീമിലെത്തും.

രണ്ടാം ടി-20യിലെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിഘ്, വരുണ്‍ ചക്രവര്‍ത്തി.

ഇന്ത്യന്‍ സ്‌ക്വാഡ്

നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിങ്, സൂര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി.

ബംഗ്ലാദേശ് സ്‌ക്വാഡ്

നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), പര്‍വേസ് ഹൊസൈന്‍ എമോണ്‍, തന്‍സിദ് ഹസന്‍, തൗഹിദ് ഹൃദോയ്, മഹ്‌മദുള്ള, മെഹ്ദി ഹസന്‍ മിറാസ്, റിഷാദ് ഹൊസൈന്‍, ജാകിര്‍ അലി (വിക്കറ്റ് കീപ്പര്‍), ലിട്ടണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, റാകിബുള്‍ ഹസന്‍, ഷോരിഫുള്‍ ഇസ്‌ലാം, തന്‍സിദ് ഹസന്‍ സാകിബ്, താസ്‌കിന്‍ അഹമ്മദ്.

 

 

Content highlight: IND vs BAN: Predicted 11 for second T20