| Sunday, 5th June 2022, 2:41 pm

ടുണീഷ്യയില്‍ പ്രസിഡന്റ് വിരുദ്ധ പ്രക്ഷോഭം ശക്തം; പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം; സമരക്കാര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ ചെയ്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടുണിസ്: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നു. പ്രസിഡന്റ് കൈസ് സയീദിന്റെ സര്‍ക്കാരിനെതിരെയാണ് നൂറുകണക്കിന് പേര്‍ പ്രതിഷേധിക്കുന്നത്.

ജൂലൈ മാസത്തില്‍ നടക്കാനിരിക്കുന്ന സര്‍ക്കാര്‍ റെഫറന്‍ഡത്തിനെതിരെയാണ് പ്രതിഷേധം നടക്കുന്നത്. ഭരണഘടന മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് ജൂലൈയില്‍ ഹിതപരിശോധന നടക്കാനിരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രസിഡന്റ് വിരുദ്ധ റാലിയും രാജ്യ തലസ്ഥാനത്ത് നടന്നു. ഇലക്ടറല്‍ കമ്മീഷന്‍ തലസ്ഥാനത്തേക്ക് പ്രതിഷേധിച്ചെത്തിയ സമരക്കാരെ പൊലീസ് തടഞ്ഞു.

‘പ്രസിഡന്റിന്റെ കമ്മീഷന്‍ തട്ടിപ്പ് കമ്മീഷന്‍’ എന്നിങ്ങനെയടക്കമുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധം.

അഞ്ച് ചെറിയ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്നാണ് ടുണീഷ്യന്‍ തലസ്ഥാനമായ ടുണിസില്‍ പ്രതിഷേധം നടക്കുന്നത്.

ജുഡീഷ്യറിയില്‍ പ്രസിഡന്റ് നിരന്തരം ഇടപെടുന്നതിനെതിരെ ജഡ്ജിമാരും രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ ടുണീസില്‍ അടിയന്തര യോഗം ചേരുകയും ചെയ്തു.

അഴിമതിയും മറ്റ് കുറ്റകൃത്യങ്ങളും ആരോപിച്ച് 57 ജഡ്ജിമാരെ സയീദ് കഴിഞ്ഞയാഴ്ച ഒറ്റയടിക്ക് പിരിച്ച് വിട്ടിരുന്നു. ഇതോടെ ജുഡീഷ്യറിയുടെ അധികാരവും കയ്യടക്കുകയായിരുന്നു.

ഇതിന് പിന്നാലെ ശനിയാഴ്ച ടുണീഷ്യന്‍ ബാര്‍ അസോസിയേഷന്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.

അതേസമയം, പ്രതിഷേധക്കാര്‍ക്കെതിരെ ടുണീഷ്യന്‍ പൊലീസ് കുരുമുളക് സ്‌പ്രേ അടക്കമുള്ള രീതികള്‍ ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

”പൊലീസ് ഞങ്ങളുടെ മുഖത്ത് ഗ്യാസ് സ്‌പ്രേ ചെയ്യുകയും ഞങ്ങളെ ആക്രമിക്കുകയും ചെയ്തു,” ടുണീഷ്യന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ നേതാവ് ഹമ്മ ഹമ്മാമി പറഞ്ഞു.

അട്ടിമറിയിലൂടെ സയീദ് ടുണീഷ്യയുടെ ഭരണം പിടിച്ചെടുത്ത് ഒരു വര്‍ഷത്തിനിപ്പുറമാണ് രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നത്.

2021 ജൂലൈ 25നായിരുന്നു കൈസ് സയീദ് ടുണീഷ്യന്‍ സര്‍ക്കാരിനെ അട്ടിമറിക്കുകയും പാര്‍ലമെന്റിനെ സസ്‌പെന്‍ഡ് ചെയ്യുകയും ഭരണം കയ്യടക്കുകയും ചെയ്തത്.

Content Highlight: In Tunisia, conflict between Police and anti-president protesters, courts call for strike

We use cookies to give you the best possible experience. Learn more