| Tuesday, 22nd August 2023, 3:39 pm

തെലങ്കാനയില്‍ എട്ട് പേര്‍ വീട്ടില്‍ കയറി 15കാരിയെ ബലാത്സംഗം ചെയ്തു; സഹോദരനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയിലെ മീര്‍പേടില്‍ എട്ട് പേര്‍ വീട്ടില്‍ അതിക്രമിച്ച് കയറി 15 വയസുകാരിയെ ബലാത്സംഗം ചെയ്‌തെന്ന് പരാതി. സംഘത്തിലെ മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ എല്‍.ബി നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഏഴ് സ്‌പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ടീമിനെ കേസന്വേഷണത്തിന് വേണ്ടി നിയോഗിച്ചിട്ടുണ്ടെന്ന് എല്‍.ബി നഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ബി.സായ് ശ്രീയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

‘പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയതിന് ഞങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയിതിട്ടുണ്ട്. കൂടാതെ പോക്‌സോ കേസും ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ സഖി സെന്ററില്‍ വൈദ്യ പരിശോധനക്ക് വിധേയയാക്കിയിട്ടുണ്ട്,’ സായ് ശ്രീ പറഞ്ഞു.

മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും 14 വയസുള്ള സഹോദരനും ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മീര്‍പേടിലെ കുടുംബാംഗത്തിന്റെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം അയല്‍പ്പക്കത്തെ മൂന്ന് കുട്ടികളുമായി വീട്ടിലിരിക്കുന്ന സമയത്ത് കത്തിയുമായി എട്ട് പേര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.

‘എട്ട് പേരില്‍ മൂന്ന് പേര്‍ കുട്ടിയെ മുകളിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ളവര്‍ സഹോദരനെയും മറ്റ് കുട്ടികളെയും കത്തി കാണിച്ച് പേടിപ്പിച്ചു. തുടര്‍ന്ന് മൂന്ന് പേര്‍ ചേര്‍ന്ന് അവളെ ബലാത്സംഗം ചെയ്യുകയായിരുന്നു,’ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. പ്രതികളെ കണ്ടുപിടിക്കുന്നതിന് വേണ്ടി സി.സി.ടി.വി നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

പെണ്‍കുട്ടി ബഹളം വെച്ചതിന് തുടര്‍ന്ന് പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സഹോദരന്‍ അയല്‍വാസികളോട് സംഭവം പറയുകയും അവര്‍ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

അതേസമയം ബലാത്സംഗത്തെ കുറിച്ചുള്ള വാര്‍ത്ത പരന്നതോടെ മീര്‍പേട് മേയര്‍ പാരിജാത റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ അതിജീവിതയുടെ വീടിന് സമീപത്തുള്ള പ്രധാന റോഡ് ഉപരോധിച്ചു. തുടര്‍ന്ന് റെഡ്ഡിയെയും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് ആംബര്‍പേട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സ്ഥലത്ത് ക്രമസമാധാനം തകരാറിലാകാതിരിക്കാന്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

14 വയസുകാരനായ സഹോദരനാണ് ബലാത്സംത്തിനെതിരെയുള്ള പരാതി നല്‍കിയത്. തങ്ങള്‍ ആദ്യം മാതാപിതാക്കള്‍ക്കൊപ്പം സൗത്ത് ഹൈദരാബാദിലെ ലാല്‍ ബസാര്‍ ഏരിയയിലാണ് താമസിച്ചതെന്നും അവരുടെ മരണശേഷം ബന്ധുവിനോടൊപ്പം താമസിക്കാന്‍ മീര്‍പേടിലേക്ക് താമസം മാറ്റുകയായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.

താന്‍ ഒരു ഫ്‌ലെക്‌സ് ബോര്‍ഡ് കടയില്‍ ജോലി ചെയ്യുകയാണെന്നും അതിജീവിത തുണി കടയില്‍ സെയില്‍സ് പെണ്‍കുട്ടിയായി ജോലി ചെയ്യുകയായിരുന്നുവെന്നും അവന്‍ അറിയിച്ചു.

content highlights: In Telangana, 15-year-old was raped by eight men in her house; He threatened his brother with a knife

We use cookies to give you the best possible experience. Learn more