| Saturday, 2nd September 2023, 9:21 am

രാജസ്ഥാനില്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ ആള്‍ക്കൂട്ടത്തിനിടയിലൂടെ നഗ്നയാക്കി നടത്തിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ആദിവാസി യുവതിയെ ഭര്‍ത്താവും കുടുംബാംഗങ്ങളും ചേര്‍ന്ന് നഗ്നയാക്കി നടത്തിച്ചു. രാജസ്ഥാനിലെ പ്രതാപ്ഗഡ്  ജില്ലയില്‍ ഇന്നലെയായിരുന്നു സംഭവം. ആള്‍ക്കൂട്ടത്തിനിടയിലൂടെ യുവതിയെ നഗ്നയാക്കി നടത്തിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. അയല്‍ക്കാരനായ യുവാവുമായി യുവതിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ക്രൂരത.

ക്രൂരമായ മര്‍ദ്ദനമാണ് 21 വയസ് മാത്രം പ്രായമുള്ള യുവതിക്ക് ഏല്‍ക്കേണ്ടി വന്നിട്ടുള്ളത് എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുവതിയെ ചെറിയ ഷെഡ് പോലുള്ള ഒരിടത്തേക്ക് പ്രവേശിപ്പിച്ച് ബലം പ്രയോഗിച്ച് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും പിന്നാലെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. ശേഷമാണ് പൊതുമധ്യത്തിലൂടെ നഗ്നയാക്കി നടത്തിച്ചത്. നിലവില്‍ യുവതി പ്രതാപ്ഗഡിലെ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്.

പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന നടപടിയല്ല ഇതെന്ന് സംഭവത്തെ അപലപിച്ച് കൊണ്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. വീഡിയോ പുറത്തു വന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ പരിഷ്‌കൃത സമൂത്തില്‍ ഇത്തരം കുറ്റവാളികള്‍ക്ക് സ്ഥാനമില്ല. ഉടന്‍ പ്രതികളെ പിടികൂടും. അതിവേഗം വിചാരണ പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കും,’ അശോക് ഗെഹ്ലോട്ട് പറഞ്ഞു.

പ്രതികളെ പിടികൂടുന്നതിനായി ആറ് വ്യത്യസ്ത അന്വേഷണ സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

content highlights; In Rajasthan, a pregnant woman was led naked through a crowd by her husband and relatives.

We use cookies to give you the best possible experience. Learn more