| Friday, 26th February 2021, 12:50 pm

സ്‌ഫോടക വസ്തുനിറച്ച കാറിന് പുറമെ മുകേഷ് അംബാനിക്കും നിതാ അംബാനിക്കും ഭീഷണിക്കത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ നിന്ന് സ്‌ഫോടക വസ്തു നിറച്ച വാഹനം കണ്ടെത്തിയതിന് പിന്നാലെ വാഹനത്തിന്റെ അകത്തുനിന്ന് ഭീഷണിക്കത്തും കണ്ടെത്തി. മുകേഷ് അംബാനിയേയും നിതാ അംബാനിയേയും അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത്. കത്തിലെ ഉള്ളടക്കത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതിന് പുറമെ കാറില്‍ നിന്ന് കുറച്ച് നമ്പര്‍ പ്ലേറ്റുകളും കണ്ടെത്തിയിട്ടുണ്ട്.

മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിന് സമീപത്തുനിന്നാണ് സ്‌ഫോടക വസ്തു നിറച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഐ.പി.സി 286, 465, 473, 506(2), 120(ബി), സ്ഫോടക വസ്തു നിയമം 1908 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്.

20 ജലാറ്റിന്‍ സ്റ്റിക് നിറച്ച സ്‌കോര്‍പിയോ കാര്‍ ആണ് കണ്ടെത്തിയത്. വീടിന് മുന്നിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് ദുരൂഹ സാഹചര്യത്തില്‍ കാര്‍ ആദ്യം കണ്ടത്. പൊലീസിനെ വിവരം അറിയിച്ചതിന് പിന്നാലെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. തീവ്രവാദ വിരുദ്ധ സേനയും സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more