| Saturday, 30th July 2022, 5:07 pm

'മൊഴിമാറ്റം സ്വാധീനത്താല്‍' ; കൂറുമാറിയ സാക്ഷികള്‍ക്കെതിരെ പരാതിയുമായി മധുവിന്റെ കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയവര്‍ക്കെതിരെ പരാതിയുമായി മധുവിന്റെ കുടുംബം രംഗത്ത്. മധുവിന്റെ അമ്മ മല്ലിയാണ് മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കിയത്.

പ്രതികളുടെ സ്വാധീനത്തിന് വഴങ്ങിയാണ് സാക്ഷികള്‍ മൊഴിമാറ്റി പറഞ്ഞത്. ഇത് അന്വേഷിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നും, തങ്ങള്‍ക്ക് ജീവിക്കാന്‍ ഭീഷണിയുണ്ടെന്നും കുടുംബം പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം കേസിലെ 18ാം സാക്ഷിയും കൂറുമാറിയിരുന്നു. രഹസ്യമൊഴി നല്‍കിയ 17ാം സാക്ഷി ജോളിയും രണ്ട് ദിവസം മുമ്പ് കൂറുമാറിയിരുന്നു. മധുവിനെ പ്രതികള്‍ കാട്ടില്‍ നിന്ന് പിടിച്ചു കൊണ്ടുവരുന്നത് കണ്ടെന്ന് മൊഴി നല്‍കിയ ജോളിയാണ് വിസ്താരത്തിനിടെ കുറുമാറിയത്.

കേസിലെ സാക്ഷി വിസ്താരം ആരംഭിച്ചതിന് ശേഷം കോടതിയില്‍ ഹാജരായ 10 മുതല്‍ 18 സാക്ഷികളില്‍ 13ാം സാക്ഷി മാത്രമാണ് കേസിന് അനുകൂലമായി മൊഴി കൊടുത്തത്. കൂറുമാറിയ എല്ലാ സാക്ഷികളും മുമ്പ് രഹസ്യമൊഴി കൊടുത്തവരാണ്.

പാക്കുളം സ്വദേശി ഹുസൈന്‍ മധുവിനെ ചവിട്ടിയെന്നും മധു തലയിടിച്ച് വീണതായുമാണ് കോടതിയില്‍ 13ാം സാക്ഷി സുരേഷ് മൊഴി നല്‍കിയത്. ആറ് സാക്ഷികള്‍ മൊഴിമാറ്റിയതിന് പിന്നാലെയാണ് പ്രോസിക്യൂഷന് അനുകൂല മൊഴി ലഭിച്ചത്.

ഇതിനിടെ കേസില്‍ കൂറുമാറിയ രണ്ട് വനം വകുപ്പ് വാച്ചര്‍മാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. പന്ത്രണ്ടാം സാക്ഷി അനില്‍കുമാര്‍, പതിനാറാം സാക്ഷി അബ്ദുല്‍ റസാഖ് എന്നിവരെയാണ് പിരിച്ചുവിട്ടത്. സാക്ഷി പട്ടികയില്‍ ഇനിയും വനം വകുപ്പ് വാച്ചര്‍മാരുണ്ട്. ഇവര്‍ക്ക് താക്കീത് എന്ന നിലയ്ക്ക് കൂടിയാണ് വനംവകുപ്പിന്റെ നടപടി.

സാക്ഷികളുടെ തുടര്‍ കൂറുമാറ്റം കേസില്‍ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. രാജേഷ് എം. മേനോന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

പ്രതിഭാഗം സാക്ഷികളെ സ്വാധീനിക്കുന്നുണ്ടെന്നും, സാക്ഷികള്‍ കൂറുമാറാതിരിക്കാന്‍ പണം ആവശ്യപ്പെടുന്നുണ്ടെന്നും മധുവിന്റെ കുടുംബം തന്നെ നേരത്തെ ആരോപിച്ചിരുന്നു.

കൂടാതെ, തങ്ങള്‍ക്ക് അട്ടപ്പാടിയില്‍ ജീവിക്കാന്‍ ഭീഷണി ഉണ്ടെന്നും, മണ്ണാര്‍ക്കാട്ടേക്ക് താമസം മാറ്റാനാണ് ആലോചനയെന്നും മധുവിന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് മധുവിന്റെ കുടുംബം ഇപ്പോള്‍ പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

2018 ഫെബ്രുവരി 22നാണ് മധു ആള്‍ക്കൂട്ട മര്‍ദനത്തിരയായി പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ കൊല്ലപ്പെടുന്നത്. സംഭവത്തില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 16 പ്രതികളാണുള്ളത്. ജൂണ്‍ 8നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടിക വര്‍ഗ പ്രത്യേക കോടതിയിലാണ് മധു വധക്കേസ് വിചാരണ.

Content Highlights: In Madhu murder case family has filed a complaint against defection of witnesses in the court

We use cookies to give you the best possible experience. Learn more