| Monday, 9th January 2023, 7:58 am

ബ്രസീലില്‍ പാര്‍ലമെന്റ് ആക്രമിച്ച് ബോള്‍സൊനാരോ പക്ഷക്കാര്‍; കടുത്ത നടപടിയെന്ന് പ്രസിഡന്റ് ലുല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസീലിയ: ബ്രസീലില്‍ മുന്‍ പ്രസിഡന്റും തീവ്ര വലതുപക്ഷ നേതാവുമായ ജെയര്‍ ബോള്‍സൊനാരോയുടെ അണികളും അനുകൂലികളും പാര്‍ലമെന്റ് മന്ദിരം ആക്രമിച്ചു. പ്രസിഡന്റിന്റെ വസതിക്കും സുപ്രീംകോടതിക്കും നേരെയും ആക്രമണമുണ്ടായി. ഞായറാഴ്ചയായിരുന്നു സംഭവം.

ബോള്‍സൊനാരോയെ പിന്തുണക്കുന്ന ആയിരക്കണക്കിന് പേര്‍ സുരക്ഷാ ബാരിക്കേഡുകള്‍ മറികടക്കുകയും പാര്‍ലമെന്റ് മന്ദിരത്തിന്റെയും സുപ്രീംകോടതിയുടെയും മേല്‍ക്കൂരയിലേക്ക് കയറി ജനലുകളടക്കം അടിച്ചുതകര്‍ക്കുകയുമായിരുന്നു.

സൈന്യം ഇടപെട്ട് പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയെ (Luiz Inácio Lula da Silva) സ്ഥാനത്ത് നിന്ന് പുറത്താക്കി ബോള്‍സൊനാരോയെ തിരികെ കൊണ്ടുവരണമെന്നും അക്രമികളില്‍ ചിലര്‍ ആവശ്യപ്പെട്ടു.

അക്രമം അഴിച്ചുവിട്ടത് മൂവായിരത്തോളം തീവ്ര വലതുപക്ഷക്കാരാണെന്നാണ് പ്രസിഡന്റ് ലുല പ്രതികരിച്ചത്. അക്രമികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.

യു.എസില്‍ ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ നടത്തിയ ക്യാപിറ്റോള്‍ ആക്രമണത്തിന് സമാനമായാണ് ഇപ്പോള്‍ ബ്രസീലിലും ആക്രമണമുണ്ടായിരിക്കുന്നത്. കലാപസമാനമായ അന്തരീക്ഷം നേരിടാന്‍ ലുല സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

ഇതിനിടെ അക്രമ സംഭവങ്ങളെ അപലപിച്ച് ബോള്‍സൊനാരോയും രംഗത്തെത്തി. പാര്‍ലമെന്റിന് നേരെയടക്കം നടന്ന അക്രമങ്ങളില്‍ പങ്കില്ലെന്നും മുന്‍ പ്രസിഡന്റ് പറഞ്ഞു.

നേരത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വമ്പന്‍ പരാജയം നേരിട്ടതിന് പിന്നാലെ രാജ്യത്തെ പൊലീസ് ആസ്ഥാനത്തിന് നേരെയും ബോള്‍സൊനാരോയുടെ അണികള്‍ ആക്രമണം നടത്തിയിരുന്നു.

ബ്രസീലിയയിലെ ഫെഡറല്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്കായിരുന്നു ബോള്‍സൊനാരൊയെ പിന്തുണക്കുന്നവര്‍ അതിക്രമിച്ച് കയറുകയും ആക്രമണം നടത്തുകയും ചെയ്തത്. ബ്രസീലിന്റെ പതാകയുടെ മഞ്ഞയും പച്ചയും നിറങ്ങളുള്ള വസ്ത്രങ്ങള്‍ ധരിച്ച പ്രതിഷേധക്കാരുടെ ചിത്രങ്ങള്‍ പ്രാദേശിക ടെലിവിഷന്‍ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിച്ചിരുന്നു.

ഇവര്‍ സമീപത്തെ ബസുകളും കാറുകളും അഗ്‌നിക്കിരയാക്കിയിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ഗ്രനേഡും കണ്ണീര്‍ വാതകവുമടക്കം പ്രയോഗിച്ചു.

അതേസമയം, ഇടതുപക്ഷ നേതാവ് ലുല ഡി സില്‍വ ഇക്കഴിഞ്ഞ ജനുവരി ഒന്നിനായിരുന്നു ബ്രസീലില്‍ പ്രസിഡന്റായി ഔദ്യോഗികമായി അധികാരമേറ്റത്.

ഒക്ടോബര്‍ 30നായിരുന്നു ബ്രസീലില്‍ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. രണ്ട് ഘട്ടമായിട്ടായിരുന്നു ബ്രസീലില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പിലും ലുലക്ക് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ 50 ശതമാനം വോട്ട് എന്ന യോഗ്യത മറികടക്കാന്‍ സാധിക്കാതിരുന്നതോടെ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുപ്പ് നീളുകയായിരുന്നു.

എന്നാല്‍ രണ്ടാം ഘട്ടം കഴിഞ്ഞതോടെ 50.9 ശതമാനം വോട്ട് നേടി ലുല വ്യക്തമായ ഭൂരിപക്ഷം സ്വന്തമാക്കി. ബോള്‍സൊനാരോക്ക് 49.1 ശതമാനം വോട്ടാണ് ലഭിച്ചത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് തുടര്‍ച്ചയായി രണ്ടാമതും തെരഞ്ഞെടുക്കപ്പെടുന്നതിന് വേണ്ടിയുള്ള പ്രചരണം 67കാരനായ ബോള്‍സൊനാരോ ശക്തമാക്കിയിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കവെ തന്നെ ഇടത് നേതാവ് ലുലക്ക് മുന്‍തൂക്കമുള്ളതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നിരുന്നു.

ബിസിനസ് ക്ലാസ് ആളുകളുടെ പിന്തുണ ശക്തിപ്പെടുത്താനും അവരുടെ വോട്ട് ലക്ഷ്യം വെച്ചുകൊണ്ടുമായിരുന്നു ബോള്‍സൊനാരോ പ്രചരണം നടത്തിയത്. എന്നാല്‍ സാധാരണക്കാരായ തൊഴിലാളി വര്‍ഗത്തെയും ന്യൂനപക്ഷങ്ങളെയും ബോള്‍സൊനാരോ വിരുദ്ധരെയും കേന്ദ്രീകരിച്ചായിരുന്നു ലുലയുടെ പ്രചരണം.

Content Highlight: In Brazil Bolsonaro supporters attacked Parliament, Supreme Court and presidential palace

We use cookies to give you the best possible experience. Learn more