|

ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബില്ല് 2025ന് അംഗീകാരം നൽകി രാഷ്ടപതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: വിദേശികളും കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന 2025 ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബില്ലിന് അംഗീകാരം നൽകി രാഷ്‌ട്രപതി ദ്രൗപതി മുർമു. വെള്ളിയാഴ്ചയായിരുന്നു (ഏപ്രിൽ 4, 2025) ബില്ലിന് അംഗീകാരം നൽകിയത്.

നിയമപ്രകാരം, ഇനി മുതൽ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനോ രാജ്യത്ത് താമസിക്കുന്നതിനോ പുറത്തുകടക്കുന്നതിനോ വ്യാജ പാസ്‌പോർട്ടോ വിസയോ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ ഏഴ് വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

ഹോട്ടലുകൾ, സർവകലാശാലകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, നഴ്സിങ് ഹോമുകൾ എന്നിവ വിദേശികളെക്കുറിച്ചുള്ള വിവരങ്ങൾ നിർബന്ധമായും റിപ്പോർട്ട് ചെയ്യണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്ന വിദേശികളെ കണ്ടെത്തുന്നതിന് ഇത് സഹായകമാകും.

എല്ലാ അന്താരാഷ്ട്ര വിമാനക്കമ്പനികളും കപ്പലുകളും ഇന്ത്യയിലെ ഏതെങ്കിലും തുറമുഖത്തോ സിവിൽ അതോറിറ്റിക്കോ ഇമിഗ്രേഷൻ ഓഫീസർക്കോ യാത്രക്കാരുടെയും ജീവനക്കാരുടെയും മുൻകൂർ വിവരങ്ങൾ സമർപ്പിക്കാനും നിയമം നിർദേശിക്കുന്നു.

‘ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനോ ഇന്ത്യയിൽ താമസിക്കുന്നതിനോ പുറത്തുകടക്കുന്നതിനോ വ്യാജമായ പാസ്പോർട്ടോ വിസയോ അറിഞ്ഞുകൊണ്ട് ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നവർക്ക് രണ്ട് വർഷത്തിൽ കുറയാത്തതും ഏഴ് വർഷം വരെ നീളുന്നതുമായ തടവും ഒരു ലക്ഷം രൂപയിൽ കുറയാത്തതും പത്ത് ലക്ഷം രൂപ വരെ നീളുന്നതുമായ പിഴയും ലഭിക്കും,’ ആക്ടിൽ പറയുന്നു.

നിയമത്തിലെ വ്യവസ്ഥകൾക്കോ ​​അതുമായി ബന്ധപ്പെട്ട ഏതെങ്കിലും ചട്ടത്തിനോ ഉത്തരവിനോ വിരുദ്ധമായി, സാധുവായ പാസ്‌പോർട്ടോ മറ്റ് യാത്രാ രേഖയോ ഇല്ലാതെ ഇന്ത്യയിലെ ഏതെങ്കിലും പ്രദേശത്ത് പ്രവേശിക്കുന്ന ഏതൊരു വിദേശിക്കും അഞ്ച് വർഷം വരെ തടവോ അഞ്ച് ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്നും നിയമം പറയുന്നു.

വിദേശികൾ പതിവായി സന്ദർശിക്കുന്ന സ്ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഈ നിയമം കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നു.

പുതിയ ബില്ലിന് മുമ്പ് വിദേശികളെയും കുടിയേറ്റത്തെയും കുറിച്ചുള്ള കാര്യങ്ങൾ നാല് നിയമങ്ങളിലൂടെയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. 1920ലെ പാസ്‌പോർട്ട് (ഇന്ത്യയിലേക്കുള്ള പ്രവേശനം) നിയമം, 1939ലെ വിദേശികളുടെ രജിസ്ട്രേഷൻ നിയമം, 1946ലെ വിദേശികളുടെ നിയമം, 2000ലെ കുടിയേറ്റ നിയമം. ഇപ്പോൾ ഈ നിയമങ്ങളെല്ലാം റദ്ദാക്കി.

Content Highlight: Immigration and Foreigners Bill gets president’s assent, becomes law