തലപൊട്ടി ചോരയൊലിച്ച് പൊലീസുകാര്‍; ആ ചിത്രം വ്യാജം, 2018-ലേതെന്ന് റിപ്പോര്‍ട്ട്
CAA Protest
തലപൊട്ടി ചോരയൊലിച്ച് പൊലീസുകാര്‍; ആ ചിത്രം വ്യാജം, 2018-ലേതെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st December 2019, 8:30 am

രാജ്യമൊട്ടാകെ നടക്കുന്ന പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ വ്യാജ പ്രചരണങ്ങള്‍ കൊഴുക്കുന്നു. കീറിയ യൂണിഫോമുകള്‍ ധരിച്ച് ചോരയൊലിക്കുന്ന മുഖവുമായി ഇരിക്കുന്ന പൊലീസുകാരുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. പൗരത്വ പ്രതിഷേധത്തിനിടെ പ്രക്ഷോഭകര്‍ ഉപദ്രവിച്ചത് എന്ന രീതിയിലായിരുന്നു ചിത്രം പ്രചരിച്ചത്.

തലപൊട്ടി ചോരയൊലിച്ച് നിലത്തിരിക്കുന്ന പൊലീസുകാര്‍ മുറിവ് കെട്ടാന്‍ പരസ്പരം സഹായിക്കുന്ന ചിത്രമായിരുന്നു ഇത്. അഭിഭാഷകനും എഴുത്തുകാരനുമായ ഇഷ്‌കരന്‍ സിങ് ഭന്‍ധാരിയാണ് ചിത്രം ആദ്യം പങ്കുവെച്ചത്. ഇത് പ്രതിഷേധമല്ല, യുദ്ധമാണ് എന്ന അടിക്കുറിപ്പോടെയുള്ള ഇദ്ദേഹത്തിന്റെ ട്വീറ്റ് പെട്ടന്നുതന്നെ വൈറലാവുകയായിരുന്നു. തുടര്‍ന്ന് നിരവധിപ്പേര്‍ ചിത്രം പങ്കുവെച്ചു.

ഹരിയാന പൊലീസ്, സെക്യൂരിറ്റി, ടെലകോം സുപീരിയണ്ടന്റായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ പങ്കജ് നെയ്‌നും ചിത്രം പങ്കുവച്ചു.

എന്നാല്‍ വൈറലായ ഈ ചിത്രത്തിന്റെ പിന്നിലെ വസ്തുത മറ്റൊന്നാണ്. ചിത്രത്തിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ചിത്രം മറ്റൊരവസരത്തില്‍ എടുത്തിട്ടുള്ളതാണെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ ചിത്രം ട്വിറ്ററിലും ഫേസ്ബുക്കിലും നിറഞ്ഞുനിന്നിരുന്നെന്നും പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ സംഭവിച്ചിട്ടുള്ളതല്ല എന്നുമാണ് റിപ്പോര്‍ട്ട്.

സപ്പോര്‍ട്ട്‌ ദല്‍ഹി പൊലീസ് എന്ന ഫേസ്ബുക്ക് പേജിലും ചിത്രം 2018ല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധിക്കുകയാണ്. പ്രതിഷേധങ്ങളില്‍ ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായതായി റിപ്പോര്‍ട്ട്. ന്യൂസ് 18-നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബിജ്നോര്‍, സംഭാല്‍, ഫിറോസാബാദ് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും, മീററ്റ്, കാന്‍പുര്‍, വാരാണസി എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവുമാണ് കൊല്ലപ്പെട്ടതായി വിവരം ലഭിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ