'വനിതാ ലോകകപ്പിനോട് അവഗണന'; സ്ട്രീമിങ് കമ്പനികളുമായി ഫിഫ തര്‍ക്കത്തില്‍; ഉടന്‍ പരിഹാരമുണ്ടാകണമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍
football news
'വനിതാ ലോകകപ്പിനോട് അവഗണന'; സ്ട്രീമിങ് കമ്പനികളുമായി ഫിഫ തര്‍ക്കത്തില്‍; ഉടന്‍ പരിഹാരമുണ്ടാകണമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 31st May 2023, 11:03 pm

ഈ വര്‍ഷം നടക്കാനിരിക്കുന്ന വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് കാത്തിരിക്കുകയാണ് കായിക ലോകം. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടക്കുന്ന മത്സരങ്ങള്‍ ജൂലൈ 20ന് കിക്ക് ഓഫ് ചെയ്യും. ഓഗസ്റ്റ് 20നാണ് ടൂര്‍ണമെന്റിന്റെ ഫൈനല്‍.
ഇതിനോടകം തന്നെ വിവിധ ടീമുകള്‍ തങ്ങളുടെ ഒഫീഷ്യല്‍ ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞു.

അതിനിടയില്‍ ടൂര്‍ണമെന്റിന്റെ സംപ്രേഷണ അവകാശത്തെച്ചൊല്ലി ഫിഫയും വിവിധ സ്ട്രീമിങ്ങ് പ്ലാറ്റ് ഫോമുകളും തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുകയാണ്. യു.കെ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലാണ് സംപ്രേക്ഷണാവകാശത്തിന്റെ
മൂല്യത്തെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നത്.

എന്നാല്‍ ഈ തര്‍ക്കം എത്രയും പെട്ടെന്ന് പരിഹരിച്ച് സ്ട്രീമിങ്ങിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാക്കണമെന്ന് ഈ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ഫിഫയോട് ആവശ്യപ്പെട്ടു.

‘ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും നടക്കുന്ന ഫിഫ വനിതാ ലോകകപ്പ്
സംപ്രേഷണം ചെയ്യുന്നതിന് ഞങ്ങളുടെ രാജ്യങ്ങളില്‍ ടെലിവിഷന്‍ അവകാശങ്ങളൊന്നും നല്‍കിയിട്ടില്ല എന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

വനിതാ ലോകകപ്പിന്റെ മാധ്യമ കവറേജ് യൂറോപ്യന്‍ രാജ്യങ്ങളിലെ വനിതാ കായികരംഗത്തിന്റെ ആഗോള ദൃശ്യപരത മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായകമാകുമെന്ന് ഞങ്ങള്‍ കരുതുന്നു.

വനിതാ കായികവിനോദങ്ങളോടുള്ള മാധ്യമങ്ങളുടെ മോശം സമീപനം
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും കായിക പരിശീലനങ്ങളുടെ വികസനത്തില്‍ വളരെയധികം സ്വാധീനം ചെലുത്തും. അതിനാല്‍ കരാര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണം,’ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, വളരെ കുറഞ്ഞ പൈസ മാത്രമാണ് സ്ട്രീമിങ് കമ്പനിനികള്‍ നല്‍കുന്നതെന്നാണ് ഫിഫയുടെ പരാതി. പുരുഷന്മാരുടെ ലോകകപ്പിന് നൂറ് മില്യണ്‍ ഡോളര്‍ മുതല്‍ 200 മില്യണ്‍ ഡോളറിന് വരെ അപേക്ഷിച്ചവര്‍, ഒരു മില്യണ്‍ മുതല്‍ 10 മില്യണ്‍ വരെയാണ് വാഗ്ധാനം ചെയ്യുന്നതെന്നും ഫിഫ പറയുന്നു.

Content Highlight: ‘Ignoring Women’s World Cup’; FIFA in dispute with streaming companies; European countries want a solution soon