| Wednesday, 16th March 2022, 7:04 pm

ബാലരമ ഫാനാണെങ്കില്‍ ഈ ചിരിയുടെ അര്‍ത്ഥം മനസിലാകും; വിനു വി. ജോണിനെ ട്രോളി അമൃത റഹീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എ.എ. റഹീമിനെ അധിക്ഷേപിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി. ജോണിന്റെ ട്വീറ്റിന് മറുപടിയുമായി  അമൃത റഹീം.

താനും എ.എ. റഹീമും ചിരിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ച് ‘നിങ്ങള്‍ ഒരു ബാലരമ ഫാന്‍ ആണോ?
എങ്കില്‍ ഉറപ്പായും നിങ്ങള്‍ക്ക് ഈ ചിരിയുടെ അര്‍ത്ഥം മനസിലാകും’ എന്നാണ് അമൃത ഫേസ്ബുക്കില്‍ കുറിച്ചത്.

ഏഷ്യാനെറ്റ് ന്യൂസിനെ ടാഗ് ചെയ്തുകൊണ്ടാണ് അമൃതയുടെ പോസ്റ്റ്. ഇതിന് താഴെ നിരവധി കമന്റുകാളാണ് വന്നുകൊണ്ടിരിക്കുന്നത്.

‘വിനുവിന്റെ അണ്ണാക്കിലേക്ക്, പോസ്റ്റ് കണ്ട ശേഷം വിനു. കിട്ടി ബോധിച്ചു.. സന്തോഷായി,
ഗംഭീരം.. ഇതിലും വലിയ caption(മറുപടി ) സ്വപ്ങ്ങളില്‍ മാത്രം,’ എന്നാണ് കമന്റുകളില്‍ ചിലത്.

എ.എ. റഹീമിനെ സി.പി.ഐ.എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതിന് പിന്നാലെയായിരുന്നു വിനുവിന്റെ ട്വീറ്റ്. ‘ബാലരമ പുതിയ ലക്കം വായിച്ചു’ എന്ന് പറഞ്ഞുകൊണ്ടാണ് വിനുവിന്റെ ട്വീറ്റ്.

അതേസമയം, ഇതിനെതിരെ വ്യാപക വിമര്‍ശനമുയരുന്നുണ്ട്. വിനു വി. ജോണ്‍ റഹീമിനെ അധിക്ഷേപിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് വിമര്‍ശനങ്ങള്‍. മാധ്യമപ്രവര്‍ത്തകന്‍ സനീഷ് ഇളയടത്തും വിനുവിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.

‘ഇഷ്ടമില്ലാത്ത ആള്‍ക്ക് ഒരു ഇരട്ടപ്പേര് ഇട്ട്, അത് വിളിച്ച് സങ്കടം തീര്‍ക്കുന്ന ഏര്‍പ്പാട് നമ്മളൊക്കെ എല്‍.പി സ്‌കൂള്‍ കാലത്തേ ഉപേക്ഷിച്ചതാണെന്ന് ഇത്തരുണത്തില്‍ ഓര്‍ക്കുന്നു.

എന്നാലോ, തടി വളര്‍ന്നിട്ടും ബാലരമ തന്നെ വായിക്കുന്നവര്‍ക്ക് അവരുടേതായ അവകാശങ്ങള്‍ ഉണ്ടല്ലോ എന്ന് ചിരിയോടെ വിചാരിക്കുകയും ചെയ്യുന്നു,’ സനീഷ് ഫേസ്ബുക്കില്‍ എഴുതി.

അതേസമയം, യുവ പ്രാതിനിധ്യം പരിഗണിച്ചാണ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായ റഹീമിനെ സി.പി.ഐ.എം സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി പങ്കെടുത്ത സി.പി.ഐ.എം അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എന്ന നിലയില്‍ ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് കൂടി കണക്കിലെടുത്താണ് റഹിമിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്.

CONTENT HIGHLIGHTS:  If you are a Balarama fan, you will understand the meaning of this laugh; . Trolled Amrita Rahim  to Vinu V John

We use cookies to give you the best possible experience. Learn more