| Friday, 15th November 2019, 12:20 pm

'യുവതികള്‍ക്ക് പൊലീസ് സംരക്ഷണം കൊടുക്കില്ല, പോകണമെന്നുള്ളവര്‍ കോടതി ഉത്തരവുമായി വരട്ടെ'; ശബരിമല വിധിയില്‍ നിലപാട് വ്യക്തമാക്കി കടകംപള്ളി സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയിലെത്താന്‍ ആഗ്രഹിക്കുന്ന യുവതികള്‍ക്ക് ഇത്തവണ സംരക്ഷണം നല്‍കില്ലെന്നു വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പോകണമെന്നുള്ളവര്‍ കോടതി ഉത്തരവുമായി വരട്ടെയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘പൊലീസ് സംരക്ഷണയില്‍ യുവതികളെ ശബരിമലയിലേക്കു കൊണ്ടുപോകില്ല. സുപ്രീം കോടതി വിധിയെപ്പറ്റി നിയമജ്ഞര്‍ പോലും രണ്ടുതട്ടിലാണു പറയുന്നത്. പഴയവിധി അസ്ഥിരപ്പെട്ടിരിക്കുന്നുവെന്ന് ഒരു കൂട്ടര്‍. അതല്ല ആ വിധി നിലനില്‍ക്കുന്നുവെന്നു മറ്റൊരു കൂട്ടര്‍.

സ്വാഭാവികമായും സുപ്രീം കോടതി തന്നെ അതുസംബന്ധിച്ചു വ്യക്തത നല്‍കേണ്ടതുണ്ട്. അത് ആരുപോയി വ്യക്തത വരുത്തേണ്ടതുണ്ടെന്നത് ആലോചിച്ചു തീരുമാനിക്കും.

ആക്ടിവിസ്റ്റുകള്‍ക്കു കയറി അവരുടെ ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല. ഇതെന്റെ തുടക്കം മുതലുള്ള നിലപാടാണ്. തൃപ്തി ദേശായിയെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍ക്ക് അവരുടെ ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ കാണേണ്ടതില്ല.

ചിലര്‍ ഞങ്ങളിതാ ശബരിമലയിലേക്കു വരാന്‍ പോകുന്നുവെന്നു വാര്‍ത്താസമ്മേളനം നടത്തുന്നതാണു പ്രശ്‌നം. അവര്‍ക്കു തങ്ങളുടെ ശക്തിപ്രഭാവം പ്രദര്‍ശിപ്പിക്കുകയെന്നതാണു ലക്ഷ്യം. ഭക്തിയൊന്നുമല്ല അവരുടെ ലക്ഷ്യം. അത്തരം വ്യക്തിതാത്പര്യങ്ങള്‍ക്കൊന്നും സര്‍ക്കാര്‍ കൂട്ടുനില്‍ക്കാന്‍ പോകുന്നില്ല.’- അദ്ദേഹം പറഞ്ഞു.

ഇത്തരക്കാരുടെ പ്രസ്താവനകള്‍ ചോദിച്ചുവാങ്ങി, ഇതിന് എതിരു നില്‍ക്കുന്നവരുടെ പ്രസ്താവനകളും വാങ്ങി തീര്‍ഥാടനത്തെ അലങ്കോലമാക്കരുതെന്ന് അദ്ദേഹം മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു.

മതപരമായ വിശ്വാസങ്ങളെ സംബന്ധിച്ചു കോടതിക്ക് ഇടപെടുന്നതിനെക്കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഏഴംഗ ബെഞ്ചില്‍ നിന്ന് ഉത്തരങ്ങള്‍ കിട്ടിയതിനു ശേഷമേ ശബരിമല കേസിലെ പുനഃപരിശോധനാ ഹരജികള്‍ കേള്‍ക്കൂ എന്ന് സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more