| Monday, 13th May 2019, 1:20 pm

ബി.ജെ.പിയില്‍ എന്നെ ഗുണദോഷിക്കാന്‍ കഴിയുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അത് സുമിത്രാ മഹാജനാണ്: നരേന്ദ്രമോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്‍ഡോര്‍: ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പിയില്‍ തന്നെ ഗുണദോഷിക്കാന്‍ കഴിയുന്ന ഏക നേതാവാണ് സുമിത്രാ മഹാജനെന്നാണ് മോദി പറഞ്ഞത്.

‘ പ്രധാനമന്ത്രിയെന്ന നിലയില്‍ എന്നെ എല്ലാവര്‍ക്കും അറിയാം. പക്ഷേ ഞങ്ങളുടെ പാര്‍ട്ടിയില്‍ എന്നെ ഗുണദോഷിക്കാന്‍ കഴിയുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അത് സുമിത്രാ മഹാജനാണെന്ന് വളരെക്കുറച്ചുപേര്‍ക്കേ അറിയൂ.’ എന്നാണ് മോദി പറഞ്ഞത്. 1989 മുതല്‍ സുമിത്രാ മഹാജന്‍ പ്രതിനിധീകരിക്കുന്ന ഇന്‍ഡോര്‍ മണ്ഡലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുമിത്രാ മഹാജന്‍ മത്സരിക്കുന്നില്ല. എന്നാല്‍ പ്രചരണ രംഗത്ത് താന്‍ സജീവമായുണ്ടാകുമെന്ന് അവര്‍ അറിയിച്ചിരുന്നു.

ഇന്‍ഡോര്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ ചെയര്‍പേഴ്‌സണായ ശങ്കര്‍ ലാല്‍വാനിയെയാണ് ബി.ജെ.പി ഇത്തവണ ഇന്‍ഡോറില്‍ മത്സരിപ്പിക്കുന്നത്. ഇത് സുമിത്രാ മഹാജന്റെ അനുയായികളെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സുമിത്രാ മഹാജനൊപ്പം താന്‍ ഏറെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. ‘ ജോലിയോട് അവര്‍ക്കുള്ള ആത്മാര്‍ത്ഥത വളരെ അധികമാണ്.’

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19നാണ് ഇന്‍ഡോര്‍ പോളിങ് ബൂത്തിലേക്കു പോകുന്നത്.

We use cookies to give you the best possible experience. Learn more