| Wednesday, 29th December 2021, 11:46 pm

രാജ്യത്ത് മുസ്‌ലിങ്ങളെ വംശീയോന്മൂലനം ചെയ്യാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ പ്രതിരോധിക്കും: നസറുദ്ദീന്‍ ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ മുസ്‌ലിങ്ങളെ വംശീയമായി ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചാല്‍ തങ്ങള്‍ പ്രതിരോധിക്കുമെന്ന് ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷാ.

ഞങ്ങള്‍ ഇവിടെയുള്ളവരാണ്. ഞങ്ങള്‍ ഇവിടെ ജനിച്ചു, ഇവിടെ ജീവിക്കും. പ്രതിസന്ധിയിലേക്ക് വന്നാല്‍ ഞങ്ങള്‍ ഇരുപത് കോടി മുസ്‌ലിങ്ങള്‍ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ ഞങ്ങളുടെ വീടുകളെയും, കുടുംബത്തെയും, കുട്ടികളെയും സംരക്ഷിക്കുകയാണ്. വംശഹത്യാ ആഹ്വാനങ്ങള്‍ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്നും മോദിക്ക് ഇതൊന്നുമൊരു വിഷയമേയല്ലെന്നും അദ്ദേഹം പറഞ്ഞു.

‘അവര്‍ എന്താണ് സംസാരിക്കുന്നതെന്ന് അവര്‍ക്ക് അറിയാമോ? ഞാന്‍ അത്ഭുതപ്പെടുകയാണ്,’ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടന്ന ധര്‍മ സന്‍സദ് എന്ന പരിപാടിയില്‍ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തതിനെതിരെ നസറുദ്ദീന്‍ ഷാ പറഞ്ഞു.

മുസ്‌ലിങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടാന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. തങ്ങള്‍ അതിലൊന്നും ഭയപ്പെടില്ല. മോദിയുടെ ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ അരികുവത്ക്കരിക്കപ്പെട്ടതായും രണ്ടാം തരം പൗരന്‍മാരെ പോലെ എല്ലാ മേഖലകളിലും ചുരുങ്ങി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ 17മുതല്‍ 20വരെ ഹരിദ്വാറില്‍ നടന്ന വിവിധ ഹിന്ദുത്വ സംഘടനകളുടെ സമ്മേളനത്തിലാലായിരുന്നു ന്യൂനപക്ഷങ്ങളെ കൊന്ന് ഹിന്ദുരാഷ്ട്രം നിര്‍മിക്കണമെന്ന പരസ്യ ആഹ്വാനമുണ്ടായിരുന്നു.

പരിപാടിയില്‍ വിവിധ സംഘടനാ നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യണമെന്നും ആയുധം കൊണ്ട് നേരിടണമെന്നും ആഹ്വാനം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. സംഭവത്തിന് നാല് ദിവസത്തിന് ശേഷമാണ് പൊലീസ് നടപടി എടുത്തത്.

അതേസമയം, തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് പരിപാടിയുടെ സംഘാടകര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: If there is an attempt to genocide Muslims in the country, we will resist: Nazaruddin Shah

We use cookies to give you the best possible experience. Learn more