| Friday, 31st March 2023, 12:23 pm

ലാവലിന്‍ കേസ് പോലെ നീട്ടിക്കൊണ്ട് പോകാനാണ് ഉദ്ദേശമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കും; ലോകായുക്തക്കെതിരെ പരാതിക്കാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലാവലിന്‍ കേസ് പോലെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസും നീട്ടി കൊണ്ട് പോകാനാണ് ഉദ്ദേശമെങ്കില്‍ സുപ്രീം കോടതി വരെ പോകുമെന്ന് പരാതിക്കാരന്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ലോകായുക്ത വിധി മൂന്നംഗ ബെഞ്ചിന് വിട്ടതിനെതിരെയാണ് പരാതിക്കാരനായ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗമായ ആര്‍.എസ്. ശശികുമാര്‍ പ്രതികരിച്ചത്.

ഇത് തന്റെ വ്യക്തിപരമായ താല്‍പര്യമല്ലെന്നും സമൂഹത്തിന്റെ ആവശ്യമാണെന്നും കേരള സര്‍വകലാശാല മുന്‍ അംഗമായ ആര്‍.എസ്. ശശികുമാര്‍ പറഞ്ഞു.

‘ലോകായുക്തയിലെ ഭിന്നാഭിപ്രായത്തില്‍ സര്‍ക്കാരിനെതിരെ വിധി വന്നിട്ടുണ്ടെങ്കില്‍ ഞാനതിനെ സ്വാഗതം ചെയ്യുകയാണ്. എന്ത് സമ്മര്‍ദം ചെലുത്തിയും കേസിനെ നീട്ടിക്കൊണ്ട് പോകണം എന്ന സ്റ്റാറ്റജി മുഖ്യമന്ത്രിക്കുണ്ട്. അത് ലാവലിന്‍ കേസില്‍ കണ്ടതാണ്.

ഇനിയും ഈ കേസിനെ മൂന്നംഗ ബെഞ്ചിന് കൊടുക്കുമ്പോള്‍ സ്വാഭാവികമായും നീട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുമ്പോള്‍ സമയബന്ധിതമായി ഈ കേസ് ഹിയര്‍ ചെയ്യണം. എനിക്ക് നീതി കിട്ടണം.

അഞ്ച് വര്‍ഷം മുമ്പ് കൊടുത്ത കേസാണെന്ന് പറഞ്ഞ് ഞാന്‍ അടിയന്തരമായി ഹൈക്കോടതിയില്‍ പോകും, സുപ്രീം കോടതിയിലും പോകും.

ഭിന്നാഭിപ്രായമായതുക്കൊണ്ടായിരിക്കാം ഇത് വരെ വിധി പറയാതിരുന്നത്. ഹൈക്കോടതിയുടെ നിര്‍ദേശം വന്നത് കൊണ്ട് വിധി പറയാന്‍ അവര്‍ ബാധ്യസ്ഥരാണ്.

പക്ഷേ ഒരു കാര്യം വളരെ വ്യക്തമാണ്. സര്‍ക്കാരിന് എതിരായി ഇതില്‍ ഒരാള്‍ വിധി പറഞ്ഞിരിക്കുന്നു. ഇവിടെ അഴിമതി നടക്കുന്നു, ഇവിടെ സ്വജനപക്ഷപാതമാണ് എന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും ഒരു ജഡ്ജി ഇത് തെറ്റാണ്, അഴിമതിയാണെന്ന് ചൂണ്ടിക്കാണിച്ചാല്‍ കേസ് തെളിയിക്കുന്നത് വരെ ആ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ ബാധ്യസ്ഥനാകണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘ലോകായുക്തയാണ് സര്‍ക്കാരിനെതിരെ വിധി പറഞ്ഞതെങ്കില്‍ അത് ഗൗരവപരമായ വിഷയമാണ്. അപ്പോള്‍ മുഖ്യമന്ത്രിയായാലും മറ്റ് മന്ത്രിമാരായാലും സംശയത്തിനധീതരായിരിക്കണം.

ഏതെങ്കിലും ഒരു ജഡ്ജി ഇത് തെറ്റാണ്, അഴിമതിയാണെന്ന് ചൂണ്ടികാണിച്ചാല്‍ അത് ശരിയാണെന്ന് തെളിയിക്കുന്നത് വരെ ആ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ ബാധ്യസ്ഥരാകണം.

എന്റെ ഹരജിക്ക് അനുകൂലമായി കമന്റ് തന്നവരാണ് ലോകായുക്ത. ഇപ്പോള്‍ ഏത് അടിസ്ഥാനത്തിലാണ്, എങ്ങനെയാണ് മറ്റൊരു വിധി പറയാന്‍ തയ്യാറായതെന്ന് പരിശോധിക്കണം,’ ശശികുമാര്‍ പറഞ്ഞു.

പിണറായി വിജയനെതിരെയുള്ള ദുരിതാശ്വാസ കേസിലെ ഹരജി ലോകായുക്ത മൂന്നംഗ വിശാല ബെഞ്ചിന് വിടുകയായിരുന്നു. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതുമായ കേസില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്നും ഭിന്നമായ അഭിപ്രായമുള്ളതിനാല്‍ മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ലോകായുക്ത അറിയിച്ചു.

എന്‍.സി.പി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എം.എല്‍.എ. കെ.കെ. രാമചന്ദ്രന്റെ കുടുംബത്തിന് എട്ടരലക്ഷവും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും അനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹരജിയാണ് ലോകായുക്ത ഇന്ന് പരിഗണിച്ചത്.

content highlight: If the intention is to proceed like the Lavalin case, the Supreme Court will be approached; Complainant v. Lokayukta

We use cookies to give you the best possible experience. Learn more