| Monday, 9th December 2019, 2:02 pm

'പൗരത്വ ഭേദഗതി ബില്‍ പാസ്സായാല്‍ ഞാന്‍ മുസ്‌ലിമാകും'; ഏതെങ്കിലും മുസ്‌ലിമിനെ ജയിലില്‍ അടച്ചാല്‍ താനും അതിലൊരാളാകുമെന്ന് ഹര്‍ഷ് മന്ദര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്‍ പാസ്സായാല്‍ താന്‍ മുസ്‌ലിമാകുമെന്ന് എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദര്‍. അസ്തിത്വം തെളിയിക്കാന്‍ താന്‍ ഒരു രേഖയും ഹാജരാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികളുമായി സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സര്‍വകലാശാലാ ഗവേഷക വിദ്യാര്‍ഥി അന്‍സില്‍ കെ.എമ്മാണ് ഇത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

‘ബില്‍ ബാസ്സായാല്‍ ഞാന്‍ മുസ്‌ലിമായതായി പ്രഖ്യാപിക്കും. രണ്ടാമതായി, ഞാന്‍ എന്റെ അസ്തിത്വം തെളിയിക്കാന്‍ ഒരു രേഖയും ഹാജരാക്കില്ല. മൂന്നാമതായി, ഭരണകൂടം ഏതെങ്കിലും മുസ്‌ലിമിനെ ജയിലില്‍ അടച്ചാല്‍ ഞാനും അതില്‍ ഒരാളാകും.’- അദ്ദേഹം പറഞ്ഞതായി അന്‍സില്‍ പോസ്റ്റ് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കനത്ത പ്രതിഷേധമാണ് പൗരത്വ ഭേദഗതി ബില്ലിനെതിരെ ലോക്സഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, സി.പി.ഐ.എം, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവര്‍ രംഗത്തെത്തി.

പൗരത്വഭേദഗതി ബില്ലില്‍ നിന്നും ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ഒഴിവാക്കിയെന്നും ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘ഇത് എല്ലാവരും പറയുന്ന കാര്യമാണ്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ല. നാലോ അഞ്ചോ വിഭാഗങ്ങളെ അവര്‍ ഉള്‍പ്പെടുത്തുന്നു. ഒരു മതവിഭാഗത്തെ മാത്രം ഒഴിവാക്കുന്നു. ഇത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരാണ്. മൗലികാവകാശത്തിന്റെ ലംഘനമാണ്. ഇത് എങ്ങനെ അനുവദിച്ചുകൊടുക്കാന്‍ സാധിക്കും- അദ്ദേഹം ചോദിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഒരു മതവിഭാഗക്കാരുടേയും പേര് ബില്ലില്‍ എടുത്തുപറഞ്ഞിട്ടില്ലെന്നും എല്ലാ മത വിഭാഗക്കാരേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു അമിത് ഷായുടെ മറുപടി.

We use cookies to give you the best possible experience. Learn more