| Thursday, 12th March 2020, 4:32 pm

മുസ്‌ലിങ്ങള്‍ സ്ഥലം വാങ്ങുന്നത് ഭൂ ജിഹാദ്; സീ ന്യൂസ് എഡിറ്ററുടെ വിദ്വേഷ ചര്‍ച്ച വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയ മാധ്യമങ്ങളൊക്കെ കൊറോണ വൈറസും ജ്യോതിരാദിത്യ സിന്ധ്യയുടെ കൂറ് മാറ്റവും കാര്യമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കെ സീ ന്യൂസ് എഡിറ്റര്‍ സുധീര്‍ ചൗധരിക്ക് വളരെ വ്യത്യസ്തമായ വിഷയമായിരുന്നു ചര്‍ച്ചചെയ്യാനുണ്ടായിരുന്നത്. ജമ്മുകശ്മീരില്‍ നിലവിലുള്ള നിയമത്തിന്റെ പഴുതില്‍ മുസ്‌ലിങ്ങള്‍ ഭൂമി വാങ്ങിക്കൂട്ടുകയും അത് ഭൂമി ജിഹാദ് ആണെന്നുമാണ് സുധീര്‍ ചൗധരിയുടെ വാദം. സുധീര്‍ ചൗധരിയുടെ വിവാദ ചര്‍ച്ചയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

മാധ്യമങ്ങള്‍ സിന്ധ്യയുടെ രാഷ്ട്രീയ നീക്കങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ അതിനെക്കാളും പ്രാധാന്യമുള്ള വാര്‍ത്ത ഇവിടെ ഉണ്ട്. പക്ഷേ മാധ്യമ അജണ്ടയ്ക്ക് എതിരായതുകൊണ്ട് ആരും അതേക്കുറിച്ച് സംസാരിക്കുന്നില്ല എന്നു പറഞ്ഞു കൊണ്ടായിരുന്നു സുധീര്‍ ചൗധരി തന്റെ വിവാദ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

90 ശതമാനം മുസ്‌ലിങ്ങള്‍ ഹിന്ദുഭൂരിപക്ഷസ്ഥലമായ ജമ്മുവില്‍ പുനരധിവസിക്കപ്പെട്ടെന്നും സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് മതത്തിന്റെ അടിസ്ഥാനത്തില്‍ ജനസംഖ്യയില്‍ മാറ്റം വരുത്താനുള്ള ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്നുമാണ് സുധീര്‍ ചൗധരിയുടെ ആരോപണം.

ജമ്മുകാശ്മീരില്‍ നിലവിലുള്ള റോഷ്ണി ആക്ട് പരാമര്‍ശിച്ചുകൊണ്ടായിരുന്നു ചൗധരി തന്റെ പരിപാടി ആരംഭിച്ചത്. ഈ ആക്ട് അനുസരിച്ച് ജമ്മുവില്‍ 25000 ആളുകകളേയും 5000 പേരെ കശ്മീരിലും സര്‍ക്കാര്‍ ഭൂമിയില്‍ പുനരധിവസിപ്പിച്ചുവെന്ന് ചൗധരി പറഞ്ഞു.
അതിന് ശേഷം ജിഹാദിന്റെ രൂപരേഖ കാണിച്ച ചൗധരി ഹാര്‍ഡ് ജിഹാദി , സോഫ്റ്റ് ജിഹാദി എന്നീ രണ്ട് തരത്തിലുള്ള ജിഹാദികളാണുള്ളതെന്നും പറഞ്ഞു.

ജനസംഖ്യാ ജിഹാദ്, ലവ് ജിഹാദ്, ഭൂമിജിഹാദ്,വിദ്യാഭ്യാസ ജിഹാദ് തുടങ്ങിയവയൊക്കെ ഹാര്‍ഡ് ജിഹാദ് എന്നും സാമ്പത്തിക ജിഹാദ്, ചരിത്ര ജിഹാദ് മധ്യമ ജിഹാദ് , സിനിമ- പാട്ട് ജിഹാദ് , മതേതതര ജിഹാദ് തുടങ്ങിയ ജിഹാദ് സോഫ്റ്റ് ജിഹാദുമാണെന്നാണ് ചൗധരിയുടെ വിലയിരുത്തല്‍.

സുധീര്‍ ചൗധരിയുടെ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

‘പല കുടുംബങ്ങളും ഇപ്പോഴും അവരുടെ കാണാതായ ബന്ധുക്കളെ അന്വേഷിക്കുകയാണ്, ഇരകളുടെ കണ്ണീര് ഇതുവരെ വറ്റിയിട്ടില്ല. പക്ഷേ, ഈ ദുഷ്ടന്മാര്‍ ഇപ്പോഴും മുസ് ലിം വിരുദ്ധതയും വെറുപ്പും ചാനലിലൂടെ പ്രചരിപ്പിക്കുകയാണ്’ റാണ അയൂബ് ട്വീറ്റ് ചെയ്തു.

കൊറോണ വൈറസ് , ആഗോള വിപണിയുടെ തകര്‍ച്ച, യെസ് ബാങ്ക് , പാര്‍ലമെന്റിലെ ദല്‍ഹി കലാപത്തിന്റെ ചര്‍ച്ച, മധ്യപ്രദേശ് സര്‍ക്കാര്‍ പ്രതിസന്ധി പക്ഷേ സുധീറിന്റെ വാര്‍ത്ത ജിഹാദിന്റെ പലതരങ്ങളെക്കുറിച്ച് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകനായ മേഘനാഥ് ട്വീറ്റ് ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more