Advertisement
World News
ലോകം കേൾക്കുന്ന മരണമാണ് എനിക്ക് വേണ്ടത്: ഗസയിലെ ഫോട്ടോ ജേണലിസ്റ്റ് ഇസ്രഈൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 19, 02:35 am
Saturday, 19th April 2025, 8:05 am

ഗസ: 18 മാസമായി ഫലസ്തീനിലെ യുദ്ധം റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന ഗസയിലെ ഫോട്ടോ ജേർണലിസ്റ്റ് ഫാത്തിമ ഹസൂന ഇസ്രഈൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.

വിവാഹിതയാകാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഹസൂനയുടെ മരണം. വടക്കൻ ഗസയിലെ അവരുടെ വീട്ടിൽ നടന്ന ഇസ്രഈൽ വ്യോമാക്രമണത്തിൽ 25 കാരിയായ ഹസൂനയും ഗർഭിണിയായ സഹോദരി ഉൾപ്പെടെ അവരുടെ കുടുംബത്തിലെ പത്ത് അംഗങ്ങളും കൊല്ലപ്പെട്ടു.

ഇസ്രഈൽ സൈനികർക്കും സാധാരണക്കാർക്കും നേരെയുള്ള ആക്രമണങ്ങളിൽ ഏർപ്പെട്ടിരുന്ന ഒരു ഹമാസ് അംഗത്തെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രഈൽ സൈന്യത്തിന്റെ വാദം.

ഇസ്രഈൽ ആക്രമണം ആരംഭിച്ചതുമുതൽ ഗസയിലെ ഹസൂനയുടെ ജീവിതം വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി ഒരു ഫ്രഞ്ച് സ്വതന്ത്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുമെന്ന പ്രഖ്യാപനം വന്ന് 24 മണിക്കൂറുകൾക്ക് ശേഷമാണ് ഹസൂന കൊല്ലപ്പെട്ടത്.

ഇറാനിയൻ സംവിധായിക സെപിദേ ഫാർസിയായായിരുന്നു ‘പുട്ട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്ക്’ എന്ന ഡോക്യുമെന്ററി നിർമിച്ചത്. ഹസൂനയും ഫാർസിയും തമ്മിലുള്ള വീഡിയോ സംഭാഷണങ്ങളിലൂടെ ഗസയുടെ ദുരിതങ്ങളുടെയും ഫലസ്തീനികളുടെ ദൈനംദിന ജീവിതത്തിന്റെയും കഥ ഡോക്യുമെന്ററി പറയുന്നു. ഗസയിലെ തന്റെ കണ്ണുകളായി ഹസൂന മാറിയെന്നായിരുന്നു ഫാർസി പറഞ്ഞത്. ‘തീജ്വാലയും ജീവൻ നിറഞ്ഞതുമാണ് അവളുടെ കണ്ണുകൾ. അവളുടെ ചിരി, കണ്ണുനീർ, പ്രതിഷേധങ്ങൾ, വിഷാദം എല്ലാം ഞാൻ ചിത്രീകരിച്ചു,’ ഫാർസി പറഞ്ഞു.

ഗസയിൽ താമസിക്കുന്ന ഒരു യുവ ഫോട്ടോ ജേണലിസ്റ്റ് എന്ന നിലയിൽ മരണം എപ്പോഴും തന്റെ പടിവാതിൽക്കൽ ഉണ്ടെന്ന് ഫാത്തിമ ഹസൂനക്ക് അറിയാമായിരുന്നു. കഴിഞ്ഞ 18 മാസത്തെ യുദ്ധത്തിൽ വ്യോമാക്രമണങ്ങൾ, വീട് തകർക്കൽ, അനന്തമായ കുടിയിറക്കം എന്നിവ രേഖപ്പെടുത്താൻ ശ്രമിക്കുമ്പോഴൊക്കെയും മരണം തൊട്ടടുത്തുണ്ടെന്ന് ഹസൂന വിശ്വസിച്ചു. അതുകൊണ്ട് തന്നെ, നിശബ്ദമായി മരിക്കരുതെന്നായിരുന്നു അവളുടെ ആഗ്രഹം.

‘എനിക്ക് നിശബ്ദമായി മരിക്കേണ്ട. ഒരു ബ്രേക്കിങ് ന്യൂസോ ഒരു ഗ്രൂപ്പിലെ ഒരു സംഖ്യയോ ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ലോകം കേൾക്കുന്ന ഒരു മരണമാണ് എനിക്ക് വേണ്ടത്. കാലത്തിനോ സ്ഥലത്തിനോ കുഴിച്ചുമൂടാൻ കഴിയാത്ത ഒരു കാലാതീതമായ പ്രതിച്ഛായയാണ് എനിക്ക് വേണ്ടത്,’ ഹസൂന സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

ഹസൂനയുടെ മരണവാർത്ത അറിഞ്ഞ ഗസയിലെ അവരുടെ സഹ പത്രപ്രവർത്തകർ വളരെ വൈകാരികമായി പ്രതികരിച്ചു. ‘ബോംബിങ്ങിന്റെയും വെടിവെപ്പിന്റെയും ഇടയിൽ അവൾ കൂട്ടക്കൊലകൾ തന്റെ ലെൻസിലൂടെ രേഖപ്പെടുത്തി. ജനങ്ങളുടെ വേദനയും നിലവിളികളും തന്റെ ഫോട്ടോഗ്രാഫുകളിൽ പകർത്തി,’ ഗസയിൽ താമസിക്കുന്ന അൽ ജസീറ റിപ്പോർട്ടർ അനസ് അൽ-ഷരീഫ് പറഞ്ഞു.

2023 ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രഈലിൽ ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ ഇസ്രഈൽ ഗസയിൽ ബോംബാക്രമണം ആരംഭിക്കുകയായിരുന്നു. ഇസ്രഈലിന്റെ ആക്രമണത്തിൽ 51,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു, അവരിൽ പകുതിയിലധികം പേരും സ്ത്രീകളും കുട്ടികളുമാണെന്ന് ഗസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മാർച്ചിൽ ഹമാസുമായുള്ള വെടിനിർത്തൽ ലംഘിച്ചതിന് ശേഷം ഇസ്രഈൽ മാരകമായ വ്യോമാക്രമണങ്ങൾ വീണ്ടും ആരംഭിച്ചു. വെള്ളിയാഴ്ച നടന്ന ആക്രമണങ്ങളിൽ കുറഞ്ഞത് 30 പേർ കൊല്ലപ്പെട്ടു.

 

Content Highlight: ‘If I die, I want a loud death’: Gaza photojournalist killed by Israeli airstrike