| Monday, 22nd April 2024, 7:51 am

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്‌ലിങ്ങള്‍ക്ക് വീതിച്ച് നല്‍കും; വിദ്വേഷ പരമാര്‍ശവുമായി പ്രധാനമന്ത്രി; പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ, വിദ്വേശ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്‌ലിങ്ങള്‍ക്ക് വീതിച്ച് നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നും, അതിന് നിങ്ങള്‍ തയ്യാറാണോ എന്നും മോദി പ്രസംഗത്തില്‍ ചോദിച്ചു.

രാജ്യത്തിന്റെ സമ്പത്തിന്റെ ആദ്യ അവകാശികള്‍ മുസ്‌ലിങ്ങളാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നു എന്നും അതിനര്‍ത്ഥം രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നാണ് എന്നും മോദി പറഞ്ഞു.

രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് മോദിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍. അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്‍ണത്തിന്റെ കണക്കെടുത്ത് അത് വിതരണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറയുന്നത്, നിങ്ങളുടെ താലിമാല പോലും അര്‍ബന്‍ നക്‌സലുകള്‍ വെറുതെ വിടില്ലെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഭരണഘടനയെ കുറിച്ച് കള്ളങ്ങള്‍ പ്രചരിപ്പിക്കുകയും ജനങ്ങള്‍ക്കിടയില്‍ ആശങ്ക വിതക്കുകയുമാണെന്നും മോദി പറഞ്ഞു. ആദിവാസികള്‍ക്കും ദളിതര്‍ക്കും ന്യൂനപക്ഷത്തിനുമിടയില്‍ സംവരണവും ഭരണഘടനും സംബന്ധിച്ച് കോണ്‍ഗ്രസ് ഭീതി പരത്തുകയാണെന്നും പ്രധാനമന്ത്രി രാജസ്ഥാനില്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയരുന്നുണ്ട്. ഒന്നാം ഘട്ടവോട്ടെടുപ്പിന് ശേഷം നരേന്ദ്രമോദിയുടെ നുണകള്‍ക്ക് വിലയില്ലാതായിട്ടുണ്ട് എന്ന് മനസ്സിലാക്കിയതില്‍ നിന്നാണ് പുതിയ വര്‍ഗീയ പരാമര്‍ശമുണ്ടായതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രകടന പത്രികക്ക് വലിയ പിന്തുണ ലഭിക്കുന്നതും പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശത്തിന് കാരണമായിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറയുന്നു.

ആദ്യഘട്ട വോട്ടെടുപ്പിന് ശേഷമുള്ള നിരാശയില്‍ നിന്നാണ് പ്രധാനമന്ത്രിയുടെ ഈ വര്‍ഗീയ പരാമര്‍ശമുണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. രാജ്യം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് അദ്ദേഹം ഇത്തരം നുണകള്‍ പറയുന്നത് എന്നും ജയറാം രമേശ് പറഞ്ഞു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് വളരെ മോശമായിരുന്നു എന്നും അതിന്റെ നിരാശയില്‍ പ്രധാനമന്ത്രിയുടെ മാനസിക നില നഷ്ടപ്പെട്ടിട്ടുണ്ടെന്നും ജയ്‌റാം രമേശ് പറഞ്ഞു.

പ്രധാനമന്ത്രി കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി പവന്‍ഖേരയും പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ എവിടെയെങ്കിലും ഹിന്ദു-മുസ്‌ലിം എന്ന് എഴുതിയിട്ടുണ്ടെങ്കില്‍ അത് കാണിക്കാന്‍ പ്രധാനമന്ത്രിയെ പവന്‍ഖേര വെല്ലുവിളിക്കുകയും ചെയ്തു.

content highlights: If he comes to power, the property of the country will be distributed to the Muslims; Prime Minister with hate speech; protest

We use cookies to give you the best possible experience. Learn more