| Sunday, 2nd April 2023, 8:43 pm

ബീഹാറില്‍ അധികാരത്തിലെത്തിയാല്‍ കലാപകാരികളെ തലകീഴായി കെട്ടിയിടും: അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: 2025ല്‍ ബി.ജെ.പി അധികാരത്തില്‍ വരികയാണെങ്കില്‍ ബീഹാറിലെ കലാപകാരികളെയെല്ലാം തലകീഴായി കെട്ടിതൂക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

രാമനവമി ആഘോഷങ്ങള്‍ക്കിടയില്‍ നളന്ദയിലും സസാരത്തിലും ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ബിഹാറില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയാണ് ഭരിക്കുന്നതെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലെന്നും അമിത് ഷാ പറഞ്ഞു.

‘എനിക്ക് സസാരത്തില്‍ സാമ്രാട്ട് അശോകിന്റെ ജന്മദിനാഘോഷ വേളയില്‍ പങ്കെടുക്കണമായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ എനിക്ക് അതില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. സസാരത്തിലെ അവസ്ഥ ശാന്തമല്ല.

രാമനവമി മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. സസാരത്തിലെ ജനങ്ങളോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. ഞാന്‍ അവിടെ റാലിയുമായി വരുന്നതായിരിക്കും.

ഞങ്ങള്‍ക്ക് വോട്ട് രാഷ്ട്രീയം ഇല്ല. കേന്ദ്രത്തില്‍ 2024ലും ബീഹാറില്‍ 2025ലും ഞങ്ങള്‍ അധികാരത്തില്‍ വരികയാണെങ്കില്‍ കലാപകാരികളെ തലകീഴായി കെട്ടിയിടും. കലാപകാരികളെ കൊണ്ട് ബീഹാര്‍ കത്തിക്കൊണ്ടിരിക്കുകയാണ്.

സാഹചര്യം സാധാരണഗതിയിലേക്കെത്താന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു,’ അമിത് ഷാ പറഞ്ഞു.

നിതീഷ് കുമാറുമായി ഒരിക്കലും സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പല ജെ.ഡി.യു എം.പിമാരും ബി.ജെ.പിയുടെ വാതില്‍ മുട്ടുന്നുണ്ട്. പക്ഷേ ഒരിക്കലും നിതീഷ് കുമാറുമായി ഒരു സഖ്യം ഉണ്ടാകില്ല. നിതീഷ് കുമാറിന്റെ മുന്നില്‍ എപ്പോഴും ബി.ജെ.പിയുടെ വാതില്‍ അടഞ്ഞിരിക്കും.

2024ലെ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയിലേക്ക് നിതീഷ് കുമാറിനെ ക്ഷണിക്കുമെന്ന് ആരും കരുതേണ്ട. ജാതിയുടെ പേരില്‍ സമൂഹത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിക്കുന്നയാളാണ് നിതീഷ് കുമാര്‍. ലാലു പ്രസാദ് യാദവ് ആണെങ്കില്‍ അഴിമതിയുടെ നേതാവുമാണ്,’ അമിത് ഷാ പറഞ്ഞു.

അതേസമയം ബിഹാറില്‍ മാത്രമല്ല പലയിടങ്ങളിലും രാമനവമിയോടനുബന്ധിച്ച് സംഘര്‍ഷങ്ങള്‍ നടന്നിരുന്നു.

പശ്ചിമ ബംഗാളിലെ ഹൗറയില്‍ അക്രമാസക്തരായ ഹിന്ദുത്വ പ്രവര്‍ത്തകര്‍ പള്ളികള്‍ക്ക് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീവെക്കുകയും ചെയ്തു. ഗുജറാത്തിലെ വഡോദരയിലും മഹാരാഷ്ട്രയിലെ ഛത്രപതി സംബാജി നഗറിലും ശോഭായാത്രക്കിടെ അക്രമസംഭവങ്ങള്‍ അരങ്ങേറി.

ഗുജറാത്തില്‍ റാലിക്കെതിരെ കല്ലേറുണ്ടായെന്നാരോപിച്ചാണ് വി.എച്.പി പ്രവര്‍ത്തകര്‍ അക്രമമഴിച്ചുവിട്ടത്. പഞ്ച്റിഗറിലുള്ള മസ്ജിദിന് മുന്നില്‍ വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

content highlight: If he comes to power in Bihar, he will tie the rioters upside down: Amit Shah

We use cookies to give you the best possible experience. Learn more