| Wednesday, 24th January 2024, 10:23 pm

ആ ഇന്റർവെൽ പഞ്ചിൽ മമ്മൂക്കയുടെയും ലാലേട്ടന്റെയും കൂടെ ഒരാൾ കൂടിയുണ്ട്, എന്നാൽ സംഭവിച്ചത്..

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ ഇറങ്ങി വമ്പൻ വിജയമായി മാറിയ മൾട്ടി സ്റ്റാർ ചിത്രമായിരുന്നു ട്വന്റി-ട്വന്റി. ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ ആരാധകരെ ആവേശത്തിൽ ആഴ്ത്തിയ ഒരു രംഗമായിരുന്നു ചിത്രത്തിന്റെ ഇന്റർവെൽ സീൻ.

എന്നാൽ ഈ രംഗത്ത് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുമൊപ്പം സുരേഷ് ഗോപി കൂടെ ഉണ്ടായിരുന്നുവെന്നും എന്നാൽ ഡേറ്റ് കിട്ടാത്തത് കാരണം അത് ഷൂട്ട്‌ ചെയ്തില്ലെന്നും ഇടവേള ബാബു പറയുന്നു. പിന്നീട് ഷൂട്ട്‌ ചെയ്യാമെന്ന് സുരേഷ് ഗോപി പറഞ്ഞെങ്കിലും ജോഷി സമ്മതിച്ചില്ലെന്നും ഇടവേള ബാബു പറഞ്ഞു. അമൃത ടി.വിയിലെ ഫൺസ് അപ്പ് ഓൺ എ ടൈം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇടവേള ബാബു.

‘ഇന്റർവൽ തൊട്ട് അങ്ങോട്ട് പടത്തിന്റെ ഒരു ടേണിങാണ്. ശരിക്കും ആ ഇന്റർവെൽ പഞ്ചിൽ മമ്മൂക്കയുടെയും ലാലേട്ടന്റെയും കൂടെ സുരേഷ് ഏട്ടനും വരുന്നുണ്ട്. മുകളിൽ നിന്നിറങ്ങി വരികയാണ് ചെയ്യേണ്ടത്. ആ മൂന്ന് പേർ നിൽക്കുന്നതാണ് ഇന്റർവെൽ പഞ്ച്. പക്ഷെ അന്ന് സുരേഷേട്ടൻ ഡേറ്റ് തന്നില്ല. പിന്നീട് സുരേഷേട്ടൻ അത് ജോഷി സാറോട് റീ ഷൂട്ട്‌ ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചില്ല,’ഇടവേള ബാബു പറയുന്നു.

ചിത്രത്തിൽ മോഹൻലാലിന്റെ സെക്കന്റ് ഇൻട്രോ മമ്മൂട്ടിക്ക്‌ പോലും അറിയില്ലെന്നും അതൊരു രഹസ്യമായിരുന്നുവെന്നും ഇടവേള ബാബു പറഞ്ഞു.

ആ സീൻ ഷൂട്ട്‌ ചെയ്തത് തേവര കോളേജിലാണ്. രാവിലെ മുതൽ ഉച്ച വരെ ഏകദേശം ലാലേട്ടന്റെ ചെരുപ്പ് വെക്കുന്ന ഷോട്ട് തന്നെയാണ് എടുത്ത് കൊണ്ടിരിക്കുന്നത്. മമ്മൂക്കയടക്കം ഇരുന്ന് പറയുന്നുണ്ട്, എന്തോന്നാണിത് എല്ലാവരെയും ഇരുത്തി ചെരുപ്പും ഷൂട്ട്‌ ചെയ്ത് കൊണ്ടിരിക്കുന്നതെന്ന്.

ഈ ചെരുപ്പെന്തിനാണ് ഷൂട്ട്‌ ചെയ്യുന്നതെന്ന് നമുക്ക് കുറച്ച് പേർക്ക് മാത്രമേ അറിയുള്ളൂ. അതിന്റെ രഹസ്യവും. പടത്തിൽ തന്നെ ലാലേട്ടന്റെ ഇൻട്രോഡക്ഷൻ വളരെ സ്ലോയാണ്. ഒരു ജയിലിൽ കാണിക്കുകയാണ്. മ്യൂസിക് ഒന്നുമില്ല.

വളരെ എനർജി കുറച്ചിട്ടുള്ള സീനാണത്. പക്ഷെ ലാലേട്ടന്റെ ഇൻട്രോ ശരിക്കും ഇതാണ്. ഈ ചെരുപ്പാണ്. ഞാനാണ് ആ ചെരുപ്പ് കൊണ്ട് വെക്കുന്നത്,’ഇടവേള ബാബു പറഞ്ഞു.

Content Highlight: Idavella Babu Talk About Twenty Twenty Movie

We use cookies to give you the best possible experience. Learn more