| Wednesday, 24th January 2024, 5:20 pm

ട്വന്റി-ട്വന്റിയിലെ ലാലേട്ടന്റെ ആ മാസ് സീനിനെ കുറിച്ച് മമ്മൂക്കയ്‌ക്ക് പോലും അറിയില്ലായിരുന്നു, അതൊരു രഹസ്യമായിരുന്നു: ഇടവേള ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ ഇറങ്ങി വമ്പൻ വിജയമായി മാറിയ മൾട്ടി സ്റ്റാർ ചിത്രമായിരുന്നു ജോഷി സംവിധാനം ചെയ്ത ട്വന്റി ട്വന്റി. മമ്മൂട്ടി മോഹൻലാൽ ആരാധകരെ ഒരുപോലെ തൃപ്തിപ്പെടുത്തിയ ചിത്രമായിരുന്നു ട്വന്റി ട്വന്റി.

എന്നാൽ മോഹൻലാൽ ആരാധകർ ഇന്നും ആഘോഷിക്കുന്ന ഒരു സെക്കന്റ്‌ ഇൻട്രോ സിനിമയിലുണ്ട്. മോഹൻലാൽ തന്റെ യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുത്തുന്ന സീൻ. ആ സീൻ ഷൂട്ട്‌ ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് ഇടവേള ബാബു.

രാവിലെ മുതൽ ഉച്ചവരെ ആ സീനിലെ ചെരുപ്പ് വെക്കുന്ന ഷോട്ടാണ് ഷൂട്ട് ചെയ്തതെന്ന് ഇടവേള ബാബു പറയുന്നു. ആവർത്തിച്ചു ഷൂട്ട് ചെയ്യുന്നത് കണ്ടു മമ്മൂട്ടിക്കടക്കം കാര്യം മനസ്സിലായില്ലെന്നും ആ സീനിന്റെ രഹസ്യം കുറച്ച് പേർക്ക് മാത്രമേ അറിയുമായിരുന്നുവെന്നും ഇടവേള ബാബു പറഞ്ഞു. അമൃത ടി.വിയിലെ ഫൺസ് അപ്പ് ഓൺ എ ടൈമിൽ സംസാരിക്കുകയായിരുന്നു ഇടവേള ബാബു.

‘ആ സീൻ ഷൂട്ട്‌ ചെയ്തത് തേവര കോളേജിലാണ്. രാവിലെ മുതൽ ഉച്ച വരെ ഏകദേശം ലാലേട്ടന്റെ ചെരുപ്പ് വെക്കുന്ന ഷോട്ട് തന്നെയാണ് എടുത്ത് കൊണ്ടിരിക്കുന്നത്. മമ്മൂക്കയടക്കം ഇരുന്ന് പറയുന്നുണ്ട്, എന്തോന്നാണിത് എല്ലാവരെയും ഇരുത്തി ചെരുപ്പും ഷൂട്ട്‌ ചെയ്ത് കൊണ്ടിരിക്കുന്നതെന്ന്.

ഈ ചെരുപ്പെന്തിനാണ് ഷൂട്ട്‌ ചെയ്യുന്നതെന്ന് നമുക്ക് കുറച്ച് പേർക്ക് മാത്രമേ അറിയുള്ളൂ. അതിന്റെ രഹസ്യവും. പടത്തിൽ തന്നെ ലാലേട്ടന്റെ ഇൻട്രോഡക്ഷൻ വളരെ സ്ലോയാണ്. ഒരു ജയിലിൽ കാണിക്കുകയാണ്. മ്യൂസിക് ഒന്നുമില്ല. വളരെ എനർജി കുറച്ചിട്ടുള്ള സീനാണത്. പക്ഷെ ലാലേട്ടന്റെ ഇൻട്രോ ശരിക്കും ഇതാണ്. ഈ ചെരുപ്പാണ്. ഞാനാണ് ആ ചെരുപ്പ് കൊണ്ട് വെക്കുന്നത്.

അവിടെ നിന്ന് അങ്ങോട്ട് പടത്തിന്റെ ഒരു ടേണിങാണ്. ശരിക്കും ആ ഇന്റർവെൽ പഞ്ചിൽ സുരേഷേട്ടനും കൂടെ മുകളിൽ നിന്നിറങ്ങി വരുന്നുണ്ട്.

ആ മൂന്ന് പേർ നിൽക്കുന്നതാണ് പഞ്ച്. പക്ഷെ അന്ന് സുരേഷേട്ടൻ ഡേറ്റ് തന്നില്ല. പിന്നീട് സുരേഷേട്ടൻ അത് ജോഷി സാറോട് റീ ഷൂട്ട്‌ ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചില്ല,’ഇടവേള ബാബു പറയുന്നു.

Content Highlight: Idavela Babu Talk About Interval Block Of Twenty Twenty Movie

We use cookies to give you the best possible experience. Learn more