Advertisement
റിയാദ് ഇടം സാംസ്‌കാരികവേദി 'ആവിഷ്‌കാരത്തിന്റെ അതിരുകള്‍' എന്ന വിഷയത്തില്‍ ചര്‍ച്ചാസമ്മേളനം സംഘടിപ്പിച്ചു
News of the day
റിയാദ് ഇടം സാംസ്‌കാരികവേദി 'ആവിഷ്‌കാരത്തിന്റെ അതിരുകള്‍' എന്ന വിഷയത്തില്‍ ചര്‍ച്ചാസമ്മേളനം സംഘടിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Feb 11, 11:30 am
Wednesday, 11th February 2015, 5:00 pm

റിയാദ്: റിയാദ് ഇടം സാംസ്‌കാരികവേദി ഫെബ്രുവരി 6ന് “ആവിഷ്‌കാരത്തിന്റെ അതിരുകള്‍” എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ചാസമ്മേളനം സംഘടിപ്പിച്ചു. പ്രസിദ്ധ എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്‍ ഫോണ്‍ഇന്‍ വഴി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇടം പ്രസിഡന്റ് ഇക്ബാല്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷനായിരുന്നു. നിജാസ് വിഷയം അവതരിപ്പിച്ചു.

സര്‍ഗാത്മക സംവാദങ്ങളെ ഇല്ലാതാക്കുന്ന തരത്തില്‍ ചില ബോധ്യങ്ങളിലും വിശ്വാസങ്ങളിലും പെട്ട് ആവിഷ്‌കാരത്തിനും പൗരാവകാശങ്ങള്‍ക്കുമെതിരെ എല്ലാ മതസമൂഹങ്ങളും ഏതാണ്ട് സമാനമായ രീതിയില്‍ ഹിംസാത്മകമായി പ്രതികരിക്കുകയും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍പോലും അതിനെതിരെ പ്രതികരിക്കാന്‍ മടിച്ചു നില്‍ക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഇടം നടത്തുന്ന ഈ ചര്‍ച്ചക്ക് സവിശേഷ പ്രാധാന്യമുണ്ടെന്ന് ഇക്ബാല്‍ കൊടുങ്ങല്ലൂര്‍ പറഞ്ഞു.

കലയും സാഹിത്യവും കാലത്തോടും സമൂഹത്തോടുമുള്ള കലഹത്തില്‍ നിന്നും സാധ്യമാകുന്നതാണെന്നും നിലനില്‍ക്കുന്ന വിശ്വാസങ്ങളെയും രീതികളെയും സാമൂഹ്യബോധ്യങ്ങളെയും പ്രശ്‌നവല്‍ക്കരിക്കുകയും ചെയ്യുന്ന രീതിയില്‍ കലാപ്രവര്‍ത്തനം നടത്തുമ്പോള്‍ വളരെ ശക്തമായിട്ടുള്ള എതിര്‍പ്പ് സമൂഹത്തില്‍ നിന്നും ഉണ്ടാവുകയും അത് ആവിഷ്‌കാരത്തെ അസാധ്യമാക്കുന്ന രീതിയില്‍ കലാകാരന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം  ചെയ്യുമെന്ന് കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള സമകാലീന കടന്നുകയറ്റങ്ങളെ പരാമര്‍ശിച്ചുകൊണ്ട് ടി.ഡി. രാമകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ കലാകാരന്‍ ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവോ രാഷ്ട്രീയ വിമോചകന്റെയോ റോള്‍ എടുത്തണിയേണ്ടതില്ല. സമൂഹത്തിന്റെ പ്രശ്‌നങ്ങള വായനക്കാരുടെ മുന്നിലേക്ക് കൊണ്ടുവന്ന് അവരെ ഒരു സംവാദത്തിന്റെ ഭൂമികയിലേക്ക് എത്തിക്കുകയെന്ന പ്രക്രിയയാണ് കലാകാരന്‍ ചെയ്യേണ്ടത്. അതുകൊണ്ട് കലാകാരന്‍ രക്തസാക്ഷി ആകേണ്ട ആളല്ല. എങ്ങും ഓടിപ്പോകാതെ ക്രിയാത്മകമായി തന്റെ സമൂഹത്തില്‍ നിലനില്‌ക്കേണ്ട ആളാണ്.

എഴുത്ത് മാത്രം ഉപജീവനമായി സ്വീകരിക്കുന്ന സല്‍മാന്‍ റുഷ്ദിക്കോ തസ്ലീമ നസ്രീനോ അത് സാധിച്ചേക്കാം. എന്നാല്‍ ബഹുഭൂരിപക്ഷം എഴുത്തുകാര്‍ക്കും ഉപജീവനത്തിനുവേണ്ടി എന്തെങ്കിലും വേറെ തൊഴില്‍ കണ്ടെത്തേണ്ടതുണ്ട്. പ്രതിസന്ധികളെ നേരിടേണ്ടി വരുമ്പോള്‍ കലാകാരന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

ഇത് കീഴടങ്ങലല്ല. പ്രതിസന്ധികളെ  തന്റെ കലാപരതയിലൂടെ മറികടക്കാനുള്ള ഊര്‍ജ്ജമാണ് കലാകാരന്‍ ഉണ്ടാക്കിയെടുക്കേണ്ടത്. ഇത് ഓരോ പ്രദേശത്തെയും വ്യവസ്ഥിതിയുടെയും ഭരണക്രമങ്ങളുടെയും അടിസ്ഥാനത്തില്‍ വ്യത്യാസപ്പെട്ടിരിക്കുമെന്ന് ജോര്‍ജ്ജ് ഓര്‍വലിന്റെ “അനിമല്‍ ഫാം” സച്ചിദാനന്ദന്റെ “നാവുമരം” അമൃത് നഹാത്ത യുടെ “കിസ്സാ കുര്‍സി കാ” എന്നിവ ഉദാഹരണമായെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ആത്മഹത്യ ചെയ്തയാളെ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നിട്ടേയില്ല എന്ന മട്ടില്‍ അയാളുടെ അടയാളങ്ങളെ തുടച്ചു നീക്കാന്‍ അധികാരവ്യവസ്ഥ ശ്രമിക്കുന്നതുപോലെയാണ് താനെഴുതിയ നാലു നോവലുകളും മൂന്നു ചെറുകഥാ സമാഹാരങ്ങളും മൂന്ന് കവിതാ സമാഹാരങ്ങളും പെരുമാള്‍ മുരുഗന്‍ എന്ന എഴുത്തുകാരനെക്കൊണ്ട് ഭരണകൂടം പിന്‍വലിപ്പിച്ചതെന്നു വിഷയം അവതരിപ്പിച്ചുകൊണ്ട് നിജാസ് പറഞ്ഞു.

Idam

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഭീതിതമായ ഒരു കാലത്തെ തന്നിലൂടെ ഇങ്ങനെ അടയാളപ്പെടുത്താന്‍ വേണ്ടി മാത്രമായിരിക്കും അദ്ദേഹം എം.എഫ് ഹുസ്സൈനെപ്പോലെ, സല്‍മാന്‍ റുഷ്ദിയെപ്പോലെ, തസ്ലിമ നസ്രിനെപ്പോലെ എങ്ങും ഓടിപ്പോകാതെ നിന്നത്. “പികെ” എന്ന സിനിമയിലാകട്ടെ,  ആള്‍ദൈവം ഇന്ത്യയിലെ സംഘപരിവാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വെറുപ്പിന്റെ മുന്‍വിധികളെയാണ് പ്രവചനമായി അവതരിപ്പിക്കുന്നത്. ആ മുന്‍വിധിയുടെ അതിര്‍ത്തികളെ മറികടക്കുന്ന പ്രണയത്തിന്റെ വിജയം പ്രഖ്യാപിക്കുന്ന സിനിമ എല്ലാ ഫാസിസ്റ്റ് അധികാരങ്ങള്‍ക്കും എതിരേ പ്രണയത്തെ ആയുധമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.

ഇസ്ലാമിക ഭീകരത എന്ന യാഥാര്‍ത്ഥ്യത്തെ നിഷേധിക്കാന്‍ കഴിയാത്തവിധം ഏറ്റവും ഹിംസാത്മകമായ രൂപത്തില്‍  അതിന്റെ വേരുകള്‍ ലോകത്തിന്റെ സര്‍വ്വ കോണുകളിലും പടര്‍ന്നുപിടിച്ചിരിക്കുന്നു എന്നതിന്റെ തെളിവായാണ് ഷാര്‍ലി ഹെബ്‌ദോയ്‌ക്കെതിരായ ആക്രമണത്തെ വിലയിരുത്തേണ്ടത്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു അതിരുകള്‍ വെക്കുന്നതിനോട് വിയോജിക്കുന്നുവെങ്കിലും ഒരു സിനിമയോ പുസ്തകമോ ഒരു വിഭാഗം ആളുകളുടെ വികാരം വൃണപ്പെടുത്തിയാല്‍ അതിനോടുള്ള എതിര്‍പ്പ് സമാധാനപരമായ രീതിയില്‍ ആവിഷ്‌കരിക്കുന്നതിനുള്ള സ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരും എന്നതാണ് തന്റെ കാഴ്ചപ്പാടെന്ന് സതീശന്‍ പന്തിരുപറയില്‍ പറഞ്ഞു.

ജനാധിപത്യപരമായ സാമൂഹ്യ സഹവര്‍ത്തിത്വത്തിന്റെ നിലനില്‍പ്പിനു അനിവാര്യമായ ഒന്നാണ് സര്‍ഗ്ഗാത്മകമായി എന്തും ആവിഷ്‌കരിക്കാനുള്ള പൗര സ്വാതന്ത്ര്യമെന്നും ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ടും എല്ലാ വിധ അധികാര സ്ഥാപനങ്ങളെയും അപനിര്‍മ്മിച്ചുകൊണ്ടും മാത്രമേ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേല ഉയരുന്ന കയ്യേറ്റങ്ങളെ ആത്യന്തികമായി ചെറുക്കാന്‍ കഴിയൂവെന്നും  ജയചന്ദ്രന്‍ നെരുവംബ്രം പറഞ്ഞു.

പേനയില്‍ കൂടി ആവിഷ്‌കാരം നടത്തുന്ന എഴുത്തുകാരനെപ്പോലെ തന്നെ തോക്കില്‍കൂടി ആവിഷ്‌കാരം നടത്താന്‍ തീവ്രവാദിക്കും സ്വാതന്ത്ര്യമുണ്ടെന്ന് ബഷീര്‍ (ഗള്‍ഫ് തേജസ്) പറഞ്ഞു.

എല്ലാത്തരം ആവിഷ്‌കാരങ്ങള്‍ക്കും പരിധികളും പരിമിതികളും നിശ്ചയിക്കേണ്ടതുണ്ടെന്ന് അജ്മല്‍ (യൂത്ത് ഇന്ത്യ)  പറഞ്ഞു.

മതത്തിന്റെയോ സമുദായത്തിന്റെയോ കോര്‍പറേറ്റുകളുടെയോ താല്‍പ്പര്യങ്ങള്‍ക്ക് വിധേയമായി എഴുത്തുകാര്‍ നടത്തിക്കൊണ്ടിരിക്കുന്ന “സെല്‍ഫ് സെന്‍സര്‍ഷിപ്” ശരിയായ വിധത്തില്‍ സാമൂഹ്യാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതില്‍ നിന്നും അവരെ തടയുന്നുണ്ടെന്നും അതിനാല്‍ പലതും വ്യാജ സാഹിത്യമായി അധഃപതിക്കുന്നുണ്ടെന്നും ആര്‍. മുരളീധരന്‍ പറഞ്ഞു.

അംജദ് (പ്രവാസി സാംസ്‌കാരിക വേദി), അഹമ്മദ് മേലാറ്റൂര്‍ (നവോദയ),  നിബു വര്‍ഗീസ്, കോശി (യുവകലാ സാഹിതി), സലിം (രിസാല), ബിനു, മുസ്തഫ, ജിമ്മി, അജയന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചു.