ജറുസലേം: ശനിയാഴ്ച ഇസ്രഈലും ഹമാസും തമ്മിൽ നടന്ന ബന്ദികളുടെ കൈമാറ്റത്തിനിടെ ഫലസ്തീൻ ബന്ദികളോടുള്ള ഇസ്രഈലിന്റെ ക്രൂരതക്കെതിരെ രൂക്ഷ വിമർശനവുമായി ഇൻ്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ്.
കെറ്റ്‌സിയോട്ട് ജയിലിൽ നിന്ന് ശനിയാഴ്ച ഐ.സി.ആർ.സിയിലേക്ക് വിട്ടയച്ച ഫലസ്തീൻ തടവുകാരെ കൈകൾ തലയ്‌ക്ക് മുകളിൽ വെച്ച് കെട്ടി, ചങ്ങലക്കിട്ട്, ഇസ്രഈലി ചിഹ്നങ്ങൾ ധരിപ്പിച്ചായിരുന്നു കൊണ്ടുവന്നത്. കൂടാതെ ‘ദി എന്റെർനാൽ പീപ്പിൾ നെവർ ഫോർഗെറ്റ്’ എന്നെഴുതിയ വളയവും അവരെക്കൊണ്ട് ധരിപ്പിച്ചിരുന്നു.
തടവുകാരോടുള്ള മനുഷ്യത്വ രഹിതമായ പ്രവർത്തിയിൽ തങ്ങൾ അസ്വസ്ഥരാണെന്ന് ഇൻ്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് വ്യക്തമാക്കി. മോചിതരായ തടവുകാരിൽ പലരുടെയും ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. ചിലർക്ക് നടക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഇവരെ വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി റാമല്ല നഗരത്തിലെ ആശുപത്രികളിലേക്ക് കൊണ്ടുപോയി.
ഇസ്രഈലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രകാരമുള്ള നാലാമത്തെ കൈമാറ്റത്തിൻ്റെ ഭാഗമായി, മൂന്ന് ഇസ്രാഈലി തടവുകാർക്ക് പകരമായി ടെൽ അവീവ് ഭരണകൂടം ശനിയാഴ്ച 183 ഫലസ്തീൻ തടവുകാരെ മോചിപ്പിച്ചു.
2023 ഒക്ടോബർ ഏഴിന് ഉപരോധിച്ച എൻക്ലേവിലെ ഇസ്രഈൽ ഭരണകൂടത്തിൻ്റെ വംശഹത്യ യുദ്ധത്തെത്തുടർന്ന് തടവിലാക്കപ്പെട്ട ഗാസ മുനമ്പിൽ നിന്നുള്ള 111 പേർ മോചിപ്പിക്കപ്പെട്ട ഫലസ്തീൻ തടവുകാരിൽ ഉൾപ്പെടുന്നു.
അധിനിവേശ വെസ്റ്റ് ബാങ്കിൽ നിന്ന് മോചിപ്പിച്ച തടവുകാരിൽ 32 പേരെ റാമല്ലയ്ക്ക് സമീപമുള്ള ഓഫർ ജയിലിൽ നിന്ന് അന്താരാഷ്ട്ര റെഡ് ക്രോസിന് കൈമാറി. മോചിതരായ തടവുകാരെ സ്വീകരിക്കാൻ റാമല്ല കൾച്ചറൽ പാലസിന് സമീപം തടിച്ചുകൂടിയ നൂറുകണക്കിന് പ്രദേശവാസികൾക്കും തടവുകാരുടെ കുടുംബങ്ങൾക്കും നേരെ ഇസ്രഈൽ സേന ശബ്ദ ബോംബുകൾ പ്രയോഗിച്ചു.
ഇസ്രഈൽ ജയിലുകളിൽ ഫലസ്തീനികൾ അനുഭവിക്കുന്ന ക്രൂരത സ്ഥിരീകരിച്ചതായി ഹമാസ് പറഞ്ഞു.
ഇത് യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും തുല്യമാണെന്നും അതിനാൽ അന്താരാഷ്ട്ര സമൂഹത്തിൻ്റെയും യു.എന്നിൻ്റെയും മനുഷ്യാവകാശ ഗ്രൂപ്പുകളുടെയും അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ഹമാസ് പറഞ്ഞു.
അധിനിവേശ വെസ്റ്റ് ബാങ്കിൻ്റെ തെക്ക് ഭാഗത്തുള്ള അൽ-ഖലീൽ (ഹെബ്രോൺ) നഗരത്തിൽ അടുത്തിടെ മോചിപ്പിക്കപ്പെട്ട ഫലസ്തീൻ തടവുകാരുടെ വീടുകളിൽ ഇസ്രഈൽ അധിനിവേശ സേന ശനിയാഴ്ച റെയ്ഡ് നടത്തിയതായി പ്രാദേശിക സ്രോതസുകളെ ഉദ്ധരിച്ച് ഫലസ്തീൻ വാർത്താ ഏജൻസി വഫ റിപ്പോർട്ട് ചെയ്തു.
റിപ്പോർട്ടുകൾ പ്രകാരം, മോചിതനായ തടവുകാരൻ ഇമാദ് അബു റമൂസിൻ്റെ മോചനത്തിന് ശേഷം ഹെബ്രോണിലെ അൽ-ഹരാസ് പരിസരത്തുള്ള അദ്ദേഹത്തിൻ്റെ വീട് ഇസ്രഈൽ സൈന്യം ആക്രമിച്ചു. സൈന്യം അദ്ദേഹത്തിൻ്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും അദ്ദേഹത്തിൻ്റെ മോചനം ആഘോഷിക്കുകയോ ദേശീയ പതാകകളും ബാനറുകളും പ്രദർശിപ്പിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി.
അബു റമൂസിൻ്റെ വീട്ടിൽ റെയ്ഡ് റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇസ്രഈൽ സൈന്യം മാധ്യമപ്രവർത്തകൻ മുസാബ് ഷവാറിനെ ആക്രമിച്ചു. പരിക്കേറ്റ ഷവാറിനെ ആലിയ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
Content Highlight: ICRC staff outraged as Israel shackles, humiliates released Palestinian prisoners during exchange