റാപിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങാന്‍ അധിക വില നല്‍കി ഐ.സി.എം.ആര്‍; വില മൂന്നിലൊന്നായി കുറച്ച് ദല്‍ഹി ഹൈക്കോടതി
national news
റാപിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങാന്‍ അധിക വില നല്‍കി ഐ.സി.എം.ആര്‍; വില മൂന്നിലൊന്നായി കുറച്ച് ദല്‍ഹി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th April 2020, 3:11 pm

ന്യൂദല്‍ഹി: ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും തെറ്റായ ഫലങ്ങള്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് പരിശോധന നിര്‍ത്തി വെച്ചിരിക്കുന്ന സാഹചര്യത്തില്‍ അധിക വില കൊടുത്ത് റാപിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങാനൊരുങ്ങിയ ഐ.സി.എം.ആറിനെ തടഞ്ഞ് കോടതി.

ദല്‍ഹി ഹൈക്കോടതിയാണ് റാപിഡ് ടെസ്റ്റ് കിറ്റുകള്‍ അധിക വിലക്ക് വാങ്ങാനുള്ള ഐ.സി.എം.ആറിന്റെ തീരുമാനത്തെ തടഞ്ഞ് ഉത്തരവിറക്കിയത്.

റാപിഡ് ടെസ്റ്റ് കിറ്റുകള്‍ക്ക് ഐ.സി.എം.ആര്‍ നിശ്ചയിച്ച വില മൂന്നിലൊന്നായാണ് ഹൈക്കോടതി കുറച്ചത്.

245 രൂപയ്ക്ക് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന റാപിഡ് ആന്റി ബോഡി കിറ്റുകള്‍ 600 രൂപയ്ക്ക് വാങ്ങാനാണ് ഐ.സി.എം.ആര്‍. കരാര്‍ നല്‍കിയത്. 5 ലക്ഷം കിറ്റുകള്‍ക്ക് 600 രൂപവെച്ച് 30 കോടി രൂപ വില നിശ്ചയിച്ചു.

അതായത് ചൈനയില്‍ നിന്നും വിമാന ചാര്‍ജ് ഉള്‍പ്പെടെ 12 കോടി 25 ലക്ഷം രൂപയ്ക്ക് ഇറക്കുമതി ചെയ്യുന്ന കിറ്റുകള്‍ ഐ.സി.എം.ആറിന് കൈമാറുമ്പോള്‍ ഇന്ത്യയിലെ സ്വാകാര്യ മെഡിക്കല്‍ കമ്പനിയായ റിയല്‍ മെറ്റാബൊളിക്കിന് 17 കോടി രൂപയിലധികാണ് ലാഭമുണ്ടാവുക.

ഇത് കണ്ടെത്തിയതോടെയാണ് 245 രൂപയുടെ കിറ്റുകള്‍ 600 രൂപയ്ക്ക് ഇന്ത്യയില്‍ വില്‍ക്കാന്‍ സമ്മതിക്കില്ലെന്ന് ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടത്.

കോടതിയുടെ ഇടപെടല്‍ പ്രകാരം വില 600 രൂപയില്‍ നിന്ന് 400 രൂപയാക്കി സ്വകാര്യ കമ്പനി കുറച്ചു. ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കിറ്റുകള്‍ റിയല്‍ മെറ്റാബൊളിക് എന്ന ഇന്ത്യന്‍ കമ്പനിയാണ് ഐ.സി.എം.ആറിന് കൈമാറുന്നത്.

2.76 ലക്ഷം കിറ്റുകളാണ് ഐ.സി.എം.ആറിന് കമ്പനി നല്‍കിയിട്ടുള്ളത്. ഇനി 2.24 ലക്ഷം കിറ്റുകളും കൂടി ലഭിക്കാനുണ്ട്. ചൈനയില്‍ നിന്നുള്ള റാപിഡ് കിറ്റുകളുടെ പേരില്‍ നേരത്തെ തന്നെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.