| Friday, 19th July 2024, 8:23 pm

പതിറ്റാണ്ടുകളായി ഇസ്രഈൽ ഫലസ്തീനിൽ നടത്തുന്ന നിയമവിരുദ്ധമായ അധിനിവേശം ഉടൻ അവസാനിപ്പിക്കണം: അന്താരാഷ്ട്ര നീതിന്യായ കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഫലസ്തീനില്‍ പതിറ്റാണ്ടുകളായി ഇസ്രഈല്‍ നടത്തുന്ന അധിനിവേശം നിയമവിരുദ്ധമാണെന്ന് കണ്ടെത്തി അന്താരാഷ്ട്ര നീതിന്യായ കോടതി. ഫലസ്തീനെ ആക്രമിച്ച് പിടിച്ചെടുക്കുകയാണ് ഇസ്രഈല്‍ ചെയ്തതെന്ന് കോടതി വ്യക്തമാക്കി.

യു.എന്‍ ജനറല്‍ അസംബ്ലിയുടെ അഭ്യര്‍ത്ഥന പ്രകാരം ഫലസ്തീനിലെ അധിനിവേശം അന്വേഷിച്ചതിന് പിന്നാലെയാണ് കോടതിയുടെ നിരീക്ഷണം. അധിനിവേശ പ്രദേശങ്ങളിലേക്ക് ഇസ്രഈല്‍ കുടിയേറ്റക്കാരുടെ കൈമാറ്റം ജനീവ കണ്‍വെന്‍ഷന് വിരുദ്ധമാണെന്ന് ഐ.സി.ജെ പ്രസിഡന്റ് നവാഫ് സലാം പറഞ്ഞു.

ഫലസ്തീനിലെ പ്രകൃതിവിഭവങ്ങളുടെ മേല്‍ കടന്നുകയറി ഫലസ്തീനികളുടെ അവകാശങ്ങളെ മറികടക്കുകയാണ് ഇസ്രഈല്‍ ചെയ്തതെന്നും കോടതി ചൂണ്ടിക്കാണിച്ചു.

വെസ്റ്റ്ബാങ്ക്, കിഴക്കന്‍ ജെറുസലേം, ഗസ എന്നിവ അന്താരാഷ്ട്ര നിയമപ്രകാരം ഒരൊറ്റ യൂണിറ്റായാണ് കണക്കാക്കുന്നതെന്ന് കോടതി പറഞ്ഞു. 2005ല്‍ കുടിയേറ്റക്കാരെ നീക്കം ചെയ്തതിനാല്‍ ഗസയില്‍ കുടിയേറ്റം നടന്നിട്ടില്ലെന്ന ഇസ്രഈലിന്റെ വാദങ്ങള്‍ കോടതി തള്ളിക്കളഞ്ഞു.

ഫെബ്രുവരിയില്‍, 52 രാജ്യങ്ങളും മൂന്ന് അന്താരാഷ്ട്ര സംഘടനകളുമാണ് ഇതുമായി ബന്ധപ്പെട്ട് ഐ.സി.ജെയില്‍ ഹരജി സമര്‍പ്പിച്ചത്.
ഹരജി സമര്‍പ്പിച്ചവരില്‍ ബഹുഭൂരിപക്ഷവും അധിനിവേശം നിയമവിരുദ്ധമാണെന്ന് വാദിച്ചു. ഇസ്രഈലിന്റെ നടപടി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും അവര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

നേരത്തെ ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക ഐ.സി.ജെയില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വംശഹത്യ അവസാനിപ്പിക്കണമെന്നും ഗസയിലേക്ക് മാനുഷിക സഹായം എത്തിക്കണമെന്നും ജനുവരിയില്‍ ഐ.സി.ജെ ഉത്തരവിട്ടിരുന്നു.

കോടതി ഉത്തരവ് വന്നിട്ടും ആക്രമണവും അടിച്ചമര്‍ത്തലും ആവര്‍ത്തിക്കുകയാണ് ഇസ്രഈല്‍ ചെയ്തത്. ഇതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

1967ലെ യുദ്ധം മുതല്‍ ഫലസ്തീന്‍ ഭൂമിയായി അന്താരാഷ്ട്ര നിയമപ്രകാരം അംഗീകരിക്കപ്പെട്ട പ്രദേശം ഇസ്രഈല്‍ കൈവശപ്പെടുത്തിയിരിക്കുകയാണ്. കിഴക്കന്‍ ജെറുസലേം, വെസ്റ്റ് ബാങ്ക്, ഗസ എന്നിവയെല്ലാം ഇസ്രഈലിന്റെ ഉപരോധത്തിലുള്ള സ്ഥലങ്ങളാണ്.

Content Highlight: ICJ says Israeli occupation of Palestinian territories amounts to ‘de-facto annexation’

We use cookies to give you the best possible experience. Learn more