പാകിസ്ഥാന്‍ തോറ്റപ്പോള്‍ ഇവര്‍ക്കെന്താ ആവേശം... പാകിസ്ഥാനെ അടിച്ച് ബര്‍ഗര്‍ പോലെയാക്കിയെന്ന് ഐസ്‌ലാന്‍ഡ്; കളിയാക്കലുകള്‍ അവസാനിക്കുന്നില്ല
T20 world cup
പാകിസ്ഥാന്‍ തോറ്റപ്പോള്‍ ഇവര്‍ക്കെന്താ ആവേശം... പാകിസ്ഥാനെ അടിച്ച് ബര്‍ഗര്‍ പോലെയാക്കിയെന്ന് ഐസ്‌ലാന്‍ഡ്; കളിയാക്കലുകള്‍ അവസാനിക്കുന്നില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 7th June 2024, 7:00 pm

 

 

ടി-20 ലോകകപ്പില്‍ പാകിസ്ഥാന്റെ തോല്‍വി ആഘോഷമാക്കി ഐസ്‌ലാന്‍ഡ് ക്രിക്കറ്റ്. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ യു.എസ്.എയോട് സൂപ്പര്‍ ഓവറില്‍ പരാജയപ്പെട്ടതോടെയാണ് ഐസ്‌ലാന്‍ഡ് ക്രിക്കറ്റ് വീണ്ടും പാകിസ്ഥാനെ എയറിലാക്കി രംഗപ്രവേശം ചെയ്തത്.

യു.എസ്.എ പാകിസ്ഥാനെ ബര്‍ഗര്‍ പോലെയാക്കി എന്നായിരുന്നു ഐസ്‌ലാന്‍ഡ് ക്രിക്കറ്റ് തങ്ങളുടെ ഒഫീഷ്യല്‍ എക്‌സ് ഹാന്‍ഡിലില്‍ പങ്കുവെച്ചത്. ആരോണ്‍ ജോണ്‍സും ബാറ്റിങ്ങിലും സൗരഭ് നേത്രാവല്‍ക്കര്‍ ബൗളിങ്ങിലും തിളങ്ങിയെന്നും പറഞ്ഞ് ഐസ് ലാന്‍ഡ് ക്രിക്കറ്റ്, ആതിഥേയര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും കുറിച്ചു.

ഇതാദ്യമായല്ല ഐസ്‌ലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പാകിസ്ഥാനെ കളിയാക്കുന്നത്. ലോകകപ്പിന് തൊട്ടുമുമ്പ് തങ്ങള്‍ക്ക് പാകിസ്ഥാനെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് ഐസ് ലാന്‍ഡ് പറഞ്ഞിരുന്നു.

ടി-20 ഫോര്‍മാറ്റില്‍ തങ്ങള്‍ തോല്‍പിച്ച ടീമുകളുടെയും തങ്ങള്‍ക്ക് തോല്‍പിക്കാന്‍ സാധിക്കുന്ന ടീമുകളുടെയും ലിസ്റ്റ് പങ്കുവെച്ചാണ് ഐസ്‌ലാന്‍ഡ്  ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്.

പേര് പോലും കേള്‍ക്കാത്ത ക്രിക്കറ്റ് ടീമുകള്‍ക്കൊപ്പം പാകിസ്ഥാനെയും തങ്ങള്‍ക്ക് തോല്‍പിക്കാന്‍ സാധിക്കുമെന്നാണ് ക്രിക്കറ്റ് ഐസ്‌ലാന്‍ഡ് പങ്കുവെച്ച പോസ്റ്റിലുള്ളത്.

‘ഞങ്ങള്‍ തോല്‍പിച്ച ടീമുകള്‍: സ്വിറ്റ്സര്‍ലാന്‍ഡ്

ഞങ്ങളെ തോല്‍പിച്ച ടീമുകള്‍: ഹംഗറി, ചെക്കിയ, മാള്‍ട്ട, എസ്റ്റോണിയ.

ടി-20യില്‍ തോല്‍പിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്ന ടീമുകള്‍: മംഗോളിയ, ടര്‍ക്കി, സെന്റ് ഹെലേന, ഐല്‍ ഓഫ് മന്‍, ഫാല്‍ക്‌ലാന്‍ഡ് ദ്വീപുകള്‍, പാകിസ്ഥാന്‍’ – എന്നാണ് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ ക്രിക്കറ്റ് ഐസ്‌ലാന്‍ഡ് കുറിച്ചത്.

അതേസമയം, പാകിസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആതിഥേയര്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. ഇതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നത്. അവസാന പന്തില്‍ വിജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ നിതീഷ് കുമാര്‍ ബൗണ്ടറി നേടി സ്‌കോര്‍ സമനിലയിലെത്തിക്കുകയായിരുന്നു.

അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ മോനങ്ക് പട്ടേല്‍, സൂപ്പര്‍ താരങ്ങളായ ആരോണ്‍ ജോണ്‍സ്, ആന്‍ഡ്രീസ് ഗൗസ് എന്നിവരാണ് യു.എസ്.എക്കായി മികച്ച പ്രകടനം പുറത്തെടുത്തത്. പട്ടേല്‍ 38 പന്തില്‍ 50 റണ്‍സ് നേടി പുറത്തായപ്പോള്‍ 26 പന്തില്‍ 35 റണ്‍സുമായി ഗൗസും മികച്ച പ്രകടനം പുറത്തെടുത്തു. 26 പന്തില്‍ രണ്ട് വീതം സിക്സറും ബൗണ്ടറിയുമായി ആരോണ്‍ ജോണ്‍സും തിളങ്ങി.

മത്സരത്തില്‍ നേരത്തെ ടോസ് നേടിയ യു.എസ്.എ നായകന്‍ മോനങ്ക് പട്ടേല്‍ പാകിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മികച്ച തുടക്കമല്ല പാകിസ്ഥാന് ലഭിച്ചത്. ടീം സ്‌കോര്‍ 30 കടക്കും മുമ്പ് മൂന്ന് പാകിസ്ഥാന്‍ വിക്കറ്റുകള്‍ യു.എസ്.എ പിഴുതെറിഞ്ഞു. എന്നാല്‍ നാലാം വിക്കറ്റില്‍ ഷദാബ് ഖാനെ കൂട്ടുപിടിച്ച് ബാബര്‍ സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 72 റണ്‍സാണ് മത്സരത്തിന്റെ ഗതി തിരിച്ചത്. ബാബര്‍ 43 പന്തില്‍ 44 റണ്‍സ് നേടിയപ്പോള്‍ 25 പന്തില്‍ 40 റണ്‍സാണ് ഷദാബിന്റെ സമ്പാദ്യം.

പിന്നാലെയെത്തിയ ഇഫ്തിഖര്‍ അഹമ്മദ്, ഷഹീന്‍ അഫ്രിദി എന്നിവരും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

സൂപ്പര്‍ ഓവറില്‍ ആരോണ്‍ ജോണ്‍സും ഹര്‍മീത് സിങ്ങുമാണ് ബാറ്റിങ്ങിനിറങ്ങിയത്. മികച്ച അനുഭവ സമ്പത്തുള്ള മുഹമ്മദ് ആമിറിനെയാണ് ബാബര്‍ പന്തേല്‍പിച്ചത്.

നിര്‍ണായക ഓവറില്‍പാക് പേസര്‍ സമ്മര്‍ദത്തിന് അടിമപ്പെട്ടപ്പോള്‍ യു.എസ്.എ ബാറ്റര്‍മാര്‍ അത് വൃത്തിയായി മുതലെടുത്തു. ആറ് പന്തും നേരിട്ട ആരോണ്‍ ജോണ്‍സ് 11 റണ്‍സ് നേടിയപ്പോള്‍ ഏഴ് റണ്‍സാണ് എക്സ്ട്രാ ഇനത്തില്‍ പിറന്നത്.

ഒടുവില്‍ സൂപ്പര്‍ ഓവറില്‍ 18 റണ്‍സ് നേടി 19 റണ്‍സിന്റെ ലക്ഷ്യം ആതിഥേയര്‍ പാകിസ്ഥാന് മുമ്പില്‍ വെച്ചു.

19 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് 13 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ഇതോടെ അഞ്ച് റണ്‍സിന്റെ വിജയം യു.എസ്.എ സ്വന്തമാക്കി.

ഇതോടെ ഗ്രൂപ്പ് എ-യില്‍ ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനും യു.എസ്.എക്കായി.

ജൂണ്‍ 12നാണ് യു.എസ്.എയുടെ അടുത്ത മത്സരം. ന്യൂയോര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയാണ് എതിരാളികള്‍.

 

Content highlight: Iceland Cricket Association brutally trolls Pakistan after their defeat against USA