|

സേവാഗിലും ഗാംഗുലിയിലും തുടങ്ങിയത് ഇന്ന് ന്യൂസിലാന്‍ഡിന്റെ ഇരട്ട സെഞ്ചൂറിയന്‍മാരിലെത്തി നില്‍ക്കുന്നു; പിറന്നത് മറ്റൊരു ചരിത്രം

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാനെതിരെ പടുകൂറ്റന്‍ ടോട്ടലാണ് മുന്‍ ചാമ്പ്യന്‍മാരായ ന്യൂസിലാന്‍ഡ് അടിച്ചെടുത്തത്. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സാണ് കിവികള്‍ സ്വന്തമാക്കിയത്.

വിക്കറ്റ് കീപ്പര്‍ ടോം ലാഥം, ഓപ്പണര്‍ വില്‍ യങ് എന്നിവരുടെ സെഞ്ച്വറികളുടെ കരുത്തിലാണ് ന്യൂസിലാന്‍ഡ് മികച്ച സ്‌കോറിലെത്തിയത്.

2025 ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ സെഞ്ച്വറിയെന്ന നേട്ടവുമായാണ് വില്‍ യങ് സെഞ്ച്വറി നേടിയത്. 113 പന്തില്‍ 12 ഫോറിന്റെയും ഒരു സിക്സറിന്റെയും അകമ്പടിയോടെ 107 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ന്യൂസിലാന്‍ഡിന് പുറത്തെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനായി സെഞ്ച്വറി നേടുന്ന നാലാമത് താരമായും മാറി.

വില്‍ യങ്ങിന്റെ സെഞ്ച്വറി പിറവിയെടുത്ത് അധികം കാത്തുനില്‍ക്കാതെ ടോം ലാഥവും തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കി. 104 പന്ത് നേരിട്ട താരം പുറത്താകാതെ 118 റണ്‍സാണ് അടിച്ചെടുത്തത്. പത്ത് ഫോറും മൂന്ന് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ സെഞ്ച്വറി.

ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തിലാദ്യമായാണ് രണ്ട് ന്യൂസിലാന്‍ഡ് ബാറ്റര്‍മാര്‍ ഒരു മത്സരത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്. ഒരു ടൂര്‍ണമെന്റില്‍ തന്നെ രണ്ട് സെഞ്ച്വറി പിറക്കുന്നതും ഇതാദ്യമായാണ്.

ഒരു ഇന്നിങ്‌സില്‍ ടീമിലെ രണ്ട് താരങ്ങള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇത് ആദ്യമായല്ല. 2002ല്‍ വിരേന്ദര്‍ സേവാഗും സൗരവ് ഗാംഗുലിയുമാണ് ആദ്യം ഈ നേട്ടത്തിലെത്തിയത്. ശേഷം മറ്റ് മൂന്ന് ജോഡികളും ട്വിന്‍ സെഞ്ചൂറിയന്‍മാരായി.

ഒരു ചാമ്പ്യന്‍സ് ട്രോഫി ഇന്നിങ്‌സില്‍ ട്വിന്‍ സെഞ്ച്വറി നേടിയ താരങ്ങള്‍

(താരങ്ങള്‍ – ടീം – എതിരാളികള്‍ – വര്‍ഷം – വേദി എന്നീ ക്രമത്തില്‍)

വിരേന്ദര്‍ സേവാഗ് (126) & സൗരവ് ഗാംഗുലി (117) – ഇന്ത്യ – ഇംഗ്ലണ്ട് – 2002 – കൊളംബോ

ക്രിസ് ഗെയ്ല്‍ (101) & ഡ്വെയ്ന്‍ ബ്രാവോ (112) – വെസ്റ്റ് ഇന്‍ഡീസ് – ഇംഗ്ലണ്ട് – 2006 – അഹമ്മദാബാദ്

ഷെയ്ന്‍ വാട്‌സണ്‍ (136*) & റിക്കി പോണ്ടിങ് (111*) – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 2009 – സെഞ്ചൂറിയന്‍

ഷാകിബ് അല്‍ ഹസന്‍ (114) & മഹ്‌മദുള്ള (102*) – ബംഗ്ലാദേശ് – ന്യൂസിലാന്‍ഡ് – കാര്‍ഡിഫ് – 2017

വില്‍ യങ് (107) & ടോം ലാഥം (118*) – ന്യൂസിലാന്‍ഡ് – പാകിസ്ഥാന്‍ – 2025 – കറാച്ചി*

അതേസമയം, കിവീസ് ഉയര്‍ത്തിയ 321 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ നിലവില്‍ 38 ഓവര്‍ പിന്നിടുമ്പോള്‍ 183ന് ആറ് എന്ന നിലയിലാണ്. 64 റണ്‍സ് നേടിയ മുന്‍ നായകന്‍ ബാബര്‍ അസമിന്റെ വിക്കറ്റാണ് ഹോം ടീമിന് അവസാനം നഷ്ടമായത്.

23 പന്തില്‍ 32 റണ്‍സുമായി ഖുഷ്ദില്‍ ഷായും എട്ട് പന്തില്‍ പത്ത് റണ്‍സുമായി ഷഹീന്‍ അഫ്രിദിയുമാണ് ക്രീസില്‍.

Content Highlight: ICC Champions Trophy: Tom Latham and Will Young joins the elite list of players to score century in same innings in Champions Trophy

Video Stories