Advertisement
Champions Trophy
ഈ ചോദ്യം ചോദിക്കരുതെന്ന് ഞാന്‍ പറഞ്ഞിട്ടുള്ളതല്ലേ; പാകിസ്ഥാനെ കുറിച്ചുള്ള ചോദ്യത്തില്‍ കലിപ്പായി വസീം അക്രം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 27, 02:27 pm
Thursday, 27th February 2025, 7:57 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന്റെ യാത്ര അവസാനിച്ചിരിക്കുകയാണ്. സ്വന്തം മണ്ണില്‍, സ്വന്തം കാണികള്‍ക്ക് മുമ്പില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായെത്തി, ഒറ്റ മത്സരത്തില്‍ പോലും വിജയിക്കാന്‍ സാധിക്കാതെയാണ് പാകിസ്ഥാന്‍ ടൂര്‍ണമെന്റിനോട് ഗുഡ് ബൈ പറയുന്നത്.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട പാകിസ്ഥാന്‍ മുഖം രക്ഷിക്കാനായാണ് ബംഗ്ലാദേശിനെതിരെ അവസാന മത്സരത്തിനിറങ്ങിയത്.

റാവല്‍പിണ്ടി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഷാന്റോയെയും സംഘത്തെയും പരാജയപ്പെടുത്തി, വിജയത്തോടെ ക്യാമ്പെയ്ന്‍ അവസാനിപ്പിക്കാമെന്ന പാകിസ്ഥാന്റെ കണക്കുകൂട്ടലുകള്‍ മഴയില്‍ ഒലിച്ചുപോയി. ഇതോടെ ഒരു വിജയം പോലുമില്ലാതെ പാകിസ്ഥാന്‍ ‘സ്വന്തം നാട്ടിലേക്ക് വണ്ടി കയറി’.

അവസാന മത്സരത്തില്‍ പാകിസ്ഥാന്‍ അഭിമാനം സംരക്ഷിക്കാന്‍ വിജയിക്കണമെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ ഇതിഹാസ താരം വസീം അക്രമിന് അത്തരമൊരു അഭിപ്രായമായിരുന്നില്ല. പാകിസ്ഥാന്‍ തങ്ങളുടെ അഭിമാനത്തിനാണോ അവസാന മത്സരം കളിക്കുന്നതെന്ന ചോദ്യത്തോടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘അഭിമാനമോ? എന്ത് അഭിമാനം? ഈ ചോദ്യം ചോദിക്കരുതെന്ന് നിങ്ങളോട് പറഞ്ഞിട്ടുള്ളതല്ലേ. അടുത്ത റൗണ്ടിലേക്ക് കടക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ മാത്രമേ അഭിമാനമുണ്ടാകേണ്ട കാര്യമുള്ളൂ.

പാകിസ്ഥാനും ബംഗ്ലാദേശും ഈ മത്സരത്തിന് പിന്നാലെ പുറത്താകും. എത്രയും പെട്ടന്ന് ഈ മാച്ച് തീര്‍ത്ത് തിരികെ പോകാന്‍ നോക്കൂ,’ എന്നായിരുന്നു വസീം അക്രമിന്റെ അഭിപ്രായം.

ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് തോറ്റാണ് പാകിസ്ഥാന്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചത്. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 60 റണ്‍സിന്റെ തോല്‍വിയാണ് ആതിഥേയര്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ടോം ലാഥവും വില്‍ യങ്ങും നേടിയ സെഞ്ച്വറികളാണ് കിവികള്‍ക്ക് വിജയം സമ്മാനിച്ചത്.

ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയോടാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയവും ഒപ്പം സെമി ഫൈനലും ഉറപ്പിച്ചു.

തങ്ങളുടെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ടെങ്കിലും ബംഗ്ലാദേശിന്റെ ജയപരാജയങ്ങള്‍ പാകിസ്ഥാന്റെ വിധി മാറ്റിമറിക്കുമായിരുന്നു. എന്നാല്‍ കടുവകള്‍ പാകിസ്ഥാന്റെ സ്വപ്‌നങ്ങളെല്ലാം തല്ലിത്തകര്‍ക്കുകയായിരുന്നു.

ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റെങ്കിലും ന്യൂസിലാന്‍ഡിനെതിരായ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശ് വിജയിക്കേണ്ടത് പാകിസ്ഥാന്റെ കൂടി ആവശ്യമായിരുന്നു. ബംഗ്ലാദേശ് – ന്യൂസിലാന്‍ഡ് മത്സരത്തിലും ഇന്ത്യ – ന്യൂസിലാന്‍ഡ് മത്സരത്തിലും കിവികള്‍ പരാജയപ്പെടുകയും ബംഗ്ലാദേശ് – പാകിസ്ഥാന്‍ മത്സരത്തില്‍ ആതിഥേയര്‍ വിജയിക്കുകയും ചെയ്താല്‍ റണ്‍ റേറ്റ് കൂടി കണക്കിലെടുത്ത് പാകിസ്ഥാന് മുന്നേറാനുള്ള സാധ്യതകളുണ്ടായിരുന്നു.

എന്നാല്‍ പാകിസ്ഥാന്റെ ആ സാധ്യതകള്‍ പൂര്‍ണമായും കൊട്ടിയടച്ച് ബംഗ്ലാദേശ് തോല്‍വിയേറ്റുവാങ്ങി.

 

Content Highlight: ICC Champions Trophy 2025: Wasim Akram slams Pakistan