Champions Trophy
ഹെഡല്ല, ഔട്ടായ ശേഷമുള്ള ഗംഭീറിന്റെ പുലഭ്യം പറച്ചില്‍ മതിയാകും അവന്‍ എത്രത്തോളം അപകടകാരിയെന്ന് മനസിലാക്കാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 04, 12:44 pm
Tuesday, 4th March 2025, 6:14 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ 264 റണ്‍സ് പടുത്തുയര്‍ത്തി ഓസ്‌ട്രേലിയ. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ സ്റ്റീവ് സ്മിത്തിന്റെയും അലക്‌സ് കാരിയുടെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ഓസീല് മികച്ച സ്‌കോറിലെത്തിയത്.

സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റാണ് മത്സരത്തിന്റെ ഗതി നിര്‍ണയിച്ച മുഹൂര്‍ത്തം. അലക്‌സ് കാരിക്കൊപ്പം ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി മികച്ച രീതിയില്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കവെയാണ് ഇന്ത്യ സ്മിത്തിനെ പുറത്താക്കിയത്.

37ാം ഓവറിലെ നാലാം പന്തിലാണ് സ്മിത് പുറത്താകുന്നത്. സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് മുമ്പില്‍ പരാജയപ്പെട്ടായിരുന്നു താരത്തിന്റെ മടക്കം. വിക്കറ്റ് ലക്ഷ്യമാക്കി ഷമി തൊടുത്തുവിട്ട ഫുള്‍ ടോസ് ഡെലിവെറിയില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച സ്മിത്തിന് പിഴച്ചു. ക്ലീന്‍ ബൗള്‍ഡായാണ് താരം പവലിയനിലേക്ക് തിരിച്ചുനടന്നത്.

ഫുള്‍ ടോസ് ഡെലിവെറിയില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയതിന്റെ സകല നിരാശയും സ്മിത്തിന്റെ മുഖത്തുണ്ടായിരുന്നു.

സ്മിത് പുറത്തായ ശേഷമുള്ള ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ റിയാക്ഷനാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയെ അഗ്രസ്സീവ് ക്ലാപ്പിലൂടെ അഭിനന്ദിച്ച ഗംഭീര്‍ സ്മിത്തിനെതിരെ അസഭ്യം പറയുകയും ചെയ്തിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് തുടക്കം പാളിയിരുന്നു. യുവതാരം കൂപ്പര്‍ കനോലിയെ ഓസീസിന് പൂജ്യത്തിന് നഷ്ടമായി.

വണ്‍ ഡൗണായെത്തിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ ഒപ്പം കൂട്ടി ട്രാവിസ് ഹെഡ് സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. ഒരുവേള 11 പന്തില്‍ ഒരു റണ്‍സ് മാത്രം നേടിയ ഹെഡ് അധികം വൈകാതെ തന്റെ ടിപ്പിക്കല്‍ രീതിയിലേക്ക് ഗിയര്‍ മാറ്റി.

ഒന്നിന് പിന്നാലെ ഒന്നായി ഫോറുകളും അനായാസം സിക്‌സറുകളുമായി ഹെഡ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ ആക്രമണമഴിച്ചുവിട്ടു. തുടക്കത്തില്‍ തന്നെ ഹെഡിനെ പുറത്താക്കാനുള്ള ഒന്നിലധികം അവസരം ഇന്ത്യ പാഴാക്കുകയും ചെയ്തതോടെ ഹെഡ് വീണ്ടും ഇന്ത്യയ്ക്ക് തലവേദനയാകുമെന്ന് ആരാധകര്‍ കരുതിയത്.

എന്നാല്‍ ഹെഡ് കാര്യമായ വിനാശം വിതയ്ക്കുന്നത് മുമ്പേ വരുണ്‍ ചക്രവര്‍ത്തി താരത്തെ മടക്കി. 33 പന്തില്‍ 39 റണ്‍സ് നേടി നില്‍ക്കവെ ശുഭ്മന്‍ ഗില്‍ താരത്തെ ക്യാച്ചെടുത്ത് മടക്കുകയായിരുന്നു.

പിന്നാലെയെത്തിയ മാര്‍നസ് ലബുഷാനെയും (36 പന്തില്‍ 29), ജോഷ് ഇംഗ്ലിസിനെയും (12 പന്തില്‍ 11) ഒപ്പം കൂട്ടി സ്മിത് ചെറുതല്ലാത്ത കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി.

ടീം സ്‌കോര്‍ 144ല്‍ നില്‍ക്കവെയാണ് സ്മിത്തിനൊപ്പം അലക്‌സ് കാരി ക്രീസിലെത്തുന്നത്. അഞ്ചാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും കങ്കാരുക്കളെ താങ്ങിനിര്‍ത്തിയത്.

സ്മിത് പുറത്തായതിന് പിന്നാലെ ഗ്ലെന്‍ മാക്‌സ്‌വെല്‍ ക്രീസിലെത്തി. എന്നാല്‍ അഞ്ച് പന്ത് മാത്രമാണ് താരത്തിന് ആയുസ്സുണ്ടായിരുന്നത്. നേരിട്ട നാലാം പന്തില്‍ അക്‌സര്‍ പട്ടേലിനെ സിക്‌സറിന് പറത്തി വരവറിയിച്ചെങ്കിലും തൊട്ടടുത്ത പന്തില്‍ പട്ടേല്‍ മാക്‌സിയെ ബൗള്‍ഡാക്കി. ഏഴ് റണ്‍സാണ് താരം സ്വന്തമാക്കിയത്.

29 പന്തില്‍ 19 റണ്‍സടിച്ച ബെന്‍ ഡ്വാര്‍ഷിയസിന്റെ ഇന്നിങ്‌സും ടീമിന് തുണയായി.

48ാം ഓവറിലെ ആദ്യ പന്തിലാണ് അലക്‌സ് കാരിയെ ഇന്ത്യ മടക്കുന്നത്. ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ ഷോട്ട് കളിച്ച കാരി സിംഗിള്‍ ഇനിഷ്യേറ്റ് ചെയ്തു. മികച്ച രീതിയില്‍ സിംഗിള്‍ പൂര്‍ത്തിയാക്കിയ താരം ഡബിളിനായി ഓടുകയായിരുന്നു. എന്നാല്‍ ശ്രേയസ് അയ്യരിന്റെ തകര്‍പ്പന്‍ ഡയറക്ട് ഹീറ്റില്‍ താരം പുറത്താവുകയായിരുന്നു.

പുറത്താകും മുമ്പ് താരം അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. 57 പന്തില്‍ 61 റണ്‍സാണ് താരം അടിച്ചെടുത്തത്.

പിന്നാലെ മുഹമ്മദ് ഷമിയും ഹര്‍ദിക് പാണ്ഡ്യയും ശേഷിച്ച വിക്കറ്റുകളും പിഴുതെറിഞ്ഞു. 264 റണ്‍സിന്റെ ടോട്ടലാണ് ഓസീസ് അടിച്ചെടുത്തത്.

ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡജേയും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അക്‌സര്‍ പട്ടേലും ഹര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും നേടി ഓസീസിന്റെ പതനം പൂര്‍ത്തിയാക്കി.

ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, കൂപ്പര്‍ കനോലി, സ്റ്റീവ് സ്മിത് (ക്യാപ്റ്റന്‍), മാര്‍നസ് ലബുഷാന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), അലക്‌സ് കാരി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ബെന്‍ ഡ്വാര്‍ഷിയസ്, നഥാന്‍ എല്ലിസ്, തന്‍വീര്‍ സാംഗ, ആദം സാംപ.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

 

Content Highlight: ICC Champions Trophy 2025: Semi Final: IND vs AUS: Gautam Gambhir abuses Steve Smith after his dismissal