വിരാടോ രോഹിത്തോ ശ്രേയസോ ഒന്നുമല്ല; ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ ഭീഷണിയെ കുറിച്ച് ന്യൂസിലാന്‍ഡ് കോച്ച്
Champions Trophy
വിരാടോ രോഹിത്തോ ശ്രേയസോ ഒന്നുമല്ല; ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ ഭീഷണിയെ കുറിച്ച് ന്യൂസിലാന്‍ഡ് കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 08, 01:31 am
Saturday, 8th March 2025, 7:01 am

 

തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പ്രവേശിക്കുന്നത്. ഒരിക്കല്‍ നേടിയതും ശേഷം നഷ്ടപ്പെടുത്തിയതുമായ കിരീടം വീണ്ടും ശിരസിലണിയാനുറച്ചാണ് രോഹിത്തും സംഘവും കലാശപ്പോരാട്ടത്തിനിറങ്ങുന്നത്.

ന്യൂസിലാന്‍ഡാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ ഗംഭീര വിജയം സ്വന്തമാക്കിയാണ് കിവികള്‍ ഫൈനലിലേക്ക് ‘പറന്നെത്തിയിരിക്കുന്നത്’.

ഇത് രണ്ടാം തവണയാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെ ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ നേരിടുന്നത്. 2000ലായിരുന്നു ഇരുവരുടെയും ആദ്യ എന്‍കൗണ്ടര്‍. അന്ന് ഇന്ത്യയെ പരാജയപ്പെടുത്തി കിവീസ് കിരീടമണിഞ്ഞിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിന്റെ ആദ്യ കിരീടവും ഏക കിരീടവുമാണത്.

ഇന്ത്യയെ പരാജയപ്പെടുത്തിയ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്ളെമിങ് കിരീടവുമായി

ഫൈനലില്‍ ന്യൂസിലാന്‍ഡ് നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ഭീഷണിയെ കുറിച്ച് സംസാരിക്കുകയാണ് ന്യൂസിലാന്‍ഡ് പരിശീലകനായ ഗാരി സ്റ്റെഡ്. സ്റ്റാര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ഫൈനലില്‍ ന്യൂസിലാന്‍ഡിന് ഭീഷണയാവുക എന്നാണ് സ്റ്റെഡ് അഭിപ്രായപ്പെടുന്നത്.

‘അവന്‍ (വരുണ്‍ ചക്രവര്‍ത്തി) ഒരു ക്ലാസ് ബൗളറാണ്. കഴിഞ്ഞ തവണ ഏറ്റുമുട്ടിയപ്പോള്‍ തന്റെ കഴിവുകള്‍ അവന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മത്സരത്തില്‍ 5/42 എന്ന രീതിയില്‍ പന്തെറിഞ്ഞ അവന്‍ ഫൈനലിലും ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഫൈനലില്‍ അവന്‍ വലിയ ഭീഷണി തന്നെ ഉയര്‍ത്തും.

ഞങ്ങളെ സംബന്ധിച്ച് അവന്‍ വളരെ വലിയ ഭീഷണിയാണ്. ഇതുകൊണ്ടുതന്നെ ഈ ഭീഷണി എങ്ങനെ ഇല്ലാതാക്കാമെന്നും അവനെതിരെ എപ്രകാരം സ്‌കോര്‍ ചെയ്യാന്‍ സാധിക്കുമെന്നുമാണ് ഞങ്ങള്‍ കണക്കുകൂട്ടുന്നത്,’ സ്‌റ്റെഡ് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു.

ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ നിലവില്‍ മൂന്നാമനാണ് വരുണ്‍ ചക്രവര്‍ത്തി. രണ്ട് മത്സരത്തില്‍ നിന്നും ഒരു ഫൈഫറടക്കം ഏഴ് വിക്കറ്റാണ് വരുണ്‍ ചക്രവര്‍ത്തി സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെയാണ് താരം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

കരിയറിലെ രണ്ടാമത് ഏകദിന ഇന്നിങ്‌സിലാണ് താരം ഫൈഫര്‍ സ്വന്തമാക്കിയത് എന്നതും ശ്രദ്ധേയമാണ്. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍, വില്‍ യങ്, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മാറ്റ് ഹെന്‌റി എന്നിവരെയാണ് ചക്രവര്‍ത്തി മടക്കിയത്. മത്സരത്തിലെ താരവും ചക്രവര്‍ത്തി തന്നെയായിരുന്നു.

ന്യൂസിലാന്‍ഡിനെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തെടുത്ത അതേ ഡോമിനന്‍സ് താരം ഫൈനലിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content Highlight: ICC Champions Trophy 2025: New Zeeland coach says Varun Chakravarthy will be a great threat