|

2011 ലോകകപ്പ് വിജയത്തില്‍ ധോണി ചെയ്തുകാട്ടിയത്; ചരിത്ര നേട്ടത്തില്‍ മൂന്നാമനായി രോഹിത്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ വിജയത്തിനായി പൊരുതുകയാണ്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ മോശമല്ലാത്ത രീതിയില്‍ ബാറ്റിങ് തുടരുകയാണ്

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവികള്‍ ഡാരില്‍ മിച്ചലിന്റെയും മൈക്കല്‍ ബ്രേസ്വെല്ലിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് മോശമല്ലാത്ത സ്‌കോര്‍ സ്വന്തമാക്കിയത്.

ഡാരില്‍ മിച്ചല്‍ 101 പന്ത് നേരിട്ട് മൂന്ന് ഫോറിന്റെ അകമ്പടിയോടെ 63 റണ്‍സ് നേടി. 40 പന്തില്‍ നിന്നും മൂന്ന് ഫോറും രണ്ട് സിക്‌സറും അടക്കം പുറത്താകാതെ 53 റണ്‍സാണ് ബ്രേസ്വെല്‍ അടിച്ചെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. 105 റണ്‍സാണ് ഓപ്പണര്‍മാരായ രോ-ഗില്‍ സഖ്യം അടിച്ചെടുത്തത്. എന്നാല്‍ അധികം വൈകാതെ ടോപ് ഓര്‍ഡറിനെ തകര്‍ത്ത് കിവികള്‍ ബ്രേക് ത്രൂ നേടി. 105/0 എന്ന നിലയില്‍ നിന്നും 122/3 എന്ന നിലയിലേക്ക് കിവികള്‍ ഇന്ത്യയെ കൊണ്ടുചെന്നെത്തിച്ചു.

ശുഭ്മന്‍ ഗില്‍ (50 പന്തില്‍ 31), വിരാട് കോഹ്ലി (രണ്ട് പന്തില്‍ ഒന്ന്), രോഹിത് ശര്‍മ (83 പന്തില്‍ 76) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയൊരുക്കിയ രോഹിത് ശര്‍മയുടെ ഇന്നിങ്‌സ് മറ്റൊരു റെക്കോഡിലേക്കും ചെന്നെത്തി. ഐ.സി.സി ഏകദിന ടൂര്‍ണമെന്റ് ഫൈനലുകളില്‍ ഒരു ഇന്ത്യന്‍ നായകന്റെ ഏറ്റവും മികച്ച മൂന്നാമത് ടോട്ടല്‍ എന്ന നേട്ടമാണ് രോഹിത് നേടിയത്.

ഐ.സി.സി ഏകദിന ടൂര്‍ണമെന്റുകളില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും മികച്ച സ്‌കോര്‍

(താരം – എതിരാളികള്‍ – സ്‌കോര്‍ – ടൂര്‍ണമെന്റ് എന്നീ ക്രമത്തില്‍)

സൗരവ് ഗാംഗുലി – ന്യൂസിലാന്‍ഡ് – 117 – 2000 ചാമ്പ്യന്‍സ് ട്രോഫി (ഐ.സി.സി നോക്ക്ഔട്ട്)

എം.എസ്. ധോണി – ശ്രീലങ്ക – 91* – 2011 ഏകദിന ലോകകപ്പ്

രോഹിത് ശര്‍മ – ന്യൂസിലാന്‍ഡ് – 76 – 2025 ചാമ്പ്യന്‍സ് ട്രോഫി*

അതേസമയം, ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് നാലാം വിക്കറ്റും നഷ്ടമായി. 62 പന്തില്‍ 48 റണ്‍സ് നേടിയ ശ്രേയസ് അയ്യരിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറിന്റെ പന്തില്‍ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ രചിന്‍ രവീന്ദ്രയാണ് ശ്രേയസിനെ മടക്കിയത്.

നിലവില്‍ 39 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 190 എന്ന നിലയിലാണ്. 66 പന്തില്‍ നിന്നും 62 റണ്‍സാണ് ഇന്ത്യയ്ക്ക് വിജയിക്കാന്‍ ആവശ്യമുള്ളത്.

36 പന്തില്‍ 28 റണ്‍സുമായി അക്‌സര്‍ പട്ടേലും ഒരു പന്തില്‍ ഒരു റണ്ണുമായി കെ.എല്‍. രാഹുലുമാണ് ക്രീസില്‍. മോശമല്ലാത്ത രീതിയില്‍ കുതിക്കുന്ന ഇന്ത്യയ്ക്ക് ഇതേ രീതിയില്‍ തുടരാനായാല്‍ മൂന്നാം കിരീടം സ്വന്തമാക്കാനുമാകും.

Content Highlight: ICC Champions trophy 2025: IND vs NZ: Rohit Sharma joins Sourav Ganguly and MS Dhoni in an elite list

Video Stories