|

രണ്ടാം മത്സരത്തില്‍ ഇവന്‍ തിരുത്തിയത് ടൂര്‍ണമെന്റിന്റെ ചരിത്രം; ചരിത്ര റെക്കോഡ് പിറന്ന് നാലാം ദിനം തകര്‍ത്തു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ ടോട്ടലുമായി അഫ്ഗാനിസ്ഥാന്‍. ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സാണ് അഫ്ഗാന്‍ സിംഹങ്ങള്‍ അടിച്ചെടുത്തത്.

സൂപ്പര്‍ താരം ഇബ്രാഹിം സദ്രാന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് അഫ്ഗാനിസ്ഥാന്‍ മികച്ച സ്‌കോറിലെത്തിയത്. 146 പന്ത് നേരിട്ട താരം 177 റണ്‍സ് നേടിയാണ് പുറത്തായത്. 12 ഫോറും ആറ് സിക്‌സറും അടക്കം 121.23 സ്‌ട്രൈക്ക് റേറ്റിലായിരുന്നു സദ്രാന്‍ ബാറ്റ് വീശിയത്.

ഈ പ്രകടനത്തിന് പിന്നാലെ ഒരു ഐതിഹാസിക നേട്ടവും സദ്രാന്‍ സ്വന്തമാക്കി. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ നേട്ടമാണ് സദ്രാന്‍ സ്വന്തമാക്കിയത്.

ഇതേ വേദിയില്‍ നേരത്തെ നടന്ന ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് മത്‌സരത്തില്‍ സൂപ്പര്‍ താരം ബെന്‍ ഡക്കറ്റ് നേടിയ 165 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

ഇതിന് പുറമെ ചാമ്പ്യന്‍സ് ട്രോഫിയില്‍ 150+ റണ്‍സ് നേടുന്ന ചരിത്രത്തിലെ രണ്ടാം താരമെന്ന നേട്ടവും സദ്രാന്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തു. ചാമ്പ്യന്‍സ് ട്രോഫിയില്‍ തന്റെ രണ്ടാം മത്സരത്തിലാണ് സദ്രാന്‍ ചരിത്ര നേട്ടത്തിലേക്ക് നടന്നുകയറിയത്.

ചാമ്പ്യന്‍സ് ട്രോഫിയിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍

(താരം – ടീം – എതിരാളികള്‍ – റണ്‍സ് – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

ഇബ്രാഹിം സദ്രാന്‍ – അഫ്ഗാനിസ്ഥാന്‍ – ഇംഗ്ലണ്ട് – 177 – ലാഹോര്‍ – 2025*

ബെന്‍ ഡക്കറ്റ് – ഇംഗ്ലണ്ട് – ഓസ്ട്രേലിയ – 165 – ലാഹോര്‍ – 2025

നഥാന്‍ ആസ്റ്റില്‍ – ന്യൂസിലാന്‍ഡ് – യു.എസ്.എ – 145* – ദി ഓവല്‍ – 2004

ആന്‍ഡി ഫ്ളവര്‍ – സിംബാബ്‌വേ – ഇന്ത്യ – 145 – കൊളംബോ – 2002

സൗരവ് ഗാംഗുലി – ഇന്ത്യ – സൗത്ത് ആഫ്രിക്ക – 141* – നയ്റോബി – 2000

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – ഓസ്ട്രേലിയ – 141 – ധാക്ക – 1998

അതേസമയം, അഫ്ഗാന്‍ നിരയില്‍ സദ്രാന് പുറമെ അസ്മത്തുള്ള ഒമര്‍സായ്, സൂപ്പര്‍ താരം മുഹമ്മദ് നബി, ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദി എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

31 പന്തില്‍ 41 റണ്‍സ് നേടിയാണ് ഒമര്‍സായ് പുറത്തായത്. നബി വെറും 24 പന്തില്‍ 40 റണ്‍സ് നേടി മടങ്ങിയപ്പോള്‍ ഷാഹിദി 67 പന്തില്‍ 40 റണ്‍സടിച്ചും പുറത്തായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 325 എന്ന ടോട്ടലുമായി അഫ്ഗാന്‍ സിംഹങ്ങള്‍ തലയുയര്‍ത്തി നിന്നു.

ഇംഗ്ലണ്ടിനായി ജോഫ്രാ ആര്‍ച്ചര്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ലിയാം ലിവിങ്‌സ്റ്റണ്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. ആദില്‍ റഷീദും ജെയ്മി ഓവര്‍ട്ടണുമാണ് ശേഷിച്ച വിക്കറ്റ് നേടിയത്.

അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ ആദ്യ വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. 13 പന്തില്‍ 12 റണ്‍സ് നേടിയ ഫില്‍ സാള്‍ട്ടിന്റെ വിക്കറ്റാണ് ടീമിന് ഇതിനോടകം നഷ്ടമായത്. അസ്മത്തുള്ള ഒമര്‍സായ് ആണ് വിക്കറ്റ് നേടിയത്.

നിലവില്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട്, ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ലര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജെയ്മി ഓവര്‍ട്ടണ്‍, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ്.

അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, സെദ്ദിഖുള്ള അടല്‍, റഹ്‌മത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, ഗുല്‍ബദീന്‍ നയീബ്, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫാറൂഖി.

Content Highlight: ICC Champions Trophy 2025: AFG vs ENG: Ibrahim Zadran scored the highest individual score in the history of CT

Video Stories